സ്‌ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത്


“Theory without data is myth: data without theory is madness.” -Phil Zukerman 
 
അമേരിക്കയിലെ പിറ്റ്‌സര്‍ യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഫില്‍ സുക്കര്‍മാന്‍(Phil Zukerman) ജനസംഖ്യനിര്‍ണ്ണയ പഠനമേഖലയിലെ (Demographic studies) ഒരതികായനെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ്. 2008 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘ദൈവരഹിതസമൂഹം’: ലോകത്തെ ഏറ്റവും മതേതരമായ സമൂഹങ്ങള്‍ സംതൃപ്തിയെക്കുറിച്ച് നമ്മോടെന്തുപറയുന്നു(SOCIETY WITHOUT GOD: What the least religious nations can tell us about contentment) എന്ന ഗ്രന്ഥം അവതരണശൈലികൊണ്ടും ഉള്ളടക്കത്തിന്റെ സവിശേഷതകൊണ്ടും ശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. 2004 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് ലോകത്തെ അവിശ്വാസികളുടെ രാജ്യംതിരിച്ചുള്ള ഒരു കണക്കെടുക്കാന്‍ സുക്കര്‍മാനോട് ആവശ്യപ്പെട്ടിരുന്നു. ഈ മേഖലയിലെ സുദീര്‍ഘമായ മുന്‍പരിചയമാണ് ഉത്തരവാദിത്വം സുക്കര്‍മാനെ ഏല്‍പ്പിക്കാന്‍ യൂണിവേഴ്‌സിറ്റിയെ പ്രേരിപ്പിച്ചത്. 2005 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യൂറോപ്പിലാകെ പൊതുവില്‍ വര്‍ദ്ധിച്ചുവരുന്ന മതനിരാസപ്രവണത സ്ഥിതിവിവരക്കണക്കിന്റെ സഹായത്തോടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 
യൂറോപ്പിലെ 45 ശതമാനം ജനങ്ങള്‍ അവിശ്വാസികളാണെന്നായിരുന്നു സുക്കര്‍മാന്റെ റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയടക്കമുള്ള സ്‌ക്കാന്‍ഡിനേവിയന്‍രാജ്യങ്ങളില്‍ കാണപ്പെട്ട സവിശേഷസാഹചര്യം അദ്ദേഹത്തില്‍ കൂടുതല്‍ കൗതുകം ജനിപ്പിച്ചു. എണ്‍പതു ശതമാനത്തിലധികം അവിശ്വാസികളുള്ള ഈ രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മതരഹിതമായ രാജ്യങ്ങളാണ്. മനുഷ്യചരിത്രത്തില്‍ ഇത്രയധികം മതരാഹിത്യം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്ന് പറയാം. നോര്‍വെയും ഫിന്‍ലന്‍ഡുമാണ് വിശ്വാസരാഹിത്യം വര്‍ദ്ധിച്ചുവരുന്ന മറ്റ് രണ്ട് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ മതനിരാസം 65 ശതമാനത്തിലധികമാണ്. 1950 ല്‍ വെറും ഒരു ശതമാനം അവിശ്വാസികളുണ്ടെന്ന് സര്‍വെഫലങ്ങള്‍ സൂചിപ്പിച്ച രാജ്യമാണ് സ്വീഡന്‍! ലൂഥറന്‍ ക്രിസ്തുമതത്തിന് അവിടെ ഭരണ-സാമൂഹികരംഗത്ത് ശക്തമായ മേധാവിത്വമാണുണ്ടായിരുന്നത്. മതം വന്‍തോതില്‍ പണമിറക്കി എതിര്‍പ്രചരണം നടത്തിയിട്ടും കഴിഞ്ഞ 15 വര്‍ഷമായി മതേതര കാഴചപ്പാട് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പ്രബലമാകുകയായിരുന്നു. സ്വയംഭൂവായ നിരീശ്വരവാദം ശക്തിപ്രാപിക്കുന്ന ഈ രാജ്യങ്ങളില്‍ മതേതര-നിരീശ്വരവാദ സംഘടനകള്‍ അതിശക്തമാണെന്ന് പറയാനാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയത്തക്ക സ്വാധീനവുമില്ല. 1990 കളില്‍ യൂറോപ്പിലാകെ കമ്മ്യൂണിസം തകരുകയും ലോകമെമ്പാടും മതം തിരിച്ചുവരികയും ചെയ്ത കാലഘട്ടത്തിലാണ് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ മതനിരാസം പുഷ്ടിപ്പെട്ടതെന്നത് വിരോധാഭാസമായി തോന്നാം.’’’
സ്വതന്ത്രചിന്തകനായ സുക്കര്‍മാന്‍ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ കടുത്ത ആരാധകനാണ് താനെന്ന് തുറന്നുസമ്മതിക്കുന്നുണ്ട്. 2005 മുതല്‍ ഡന്‍മാര്‍ക്കിലും സ്വീഡനിലുമായി 14 മാസം കുടുംബസഹിതം താമസിച്ചാണ് അദ്ദേഹം ഈ സമൂഹങ്ങളെ സൂക്ഷ്മപഠനത്തിന്‌ വിധേയമാക്കിയത്‌. അമേരിക്കയിലെ ക്രൈസ്തവനേതൃത്വത്തിന്റെ പ്രചരണമനുസരിച്ച് ദൈവരഹിതസമൂഹങ്ങള്‍ അക്രമവും അരാജകത്വവും വിട്ടൊഴിയാത്ത പാപത്തിന്റെ വിളനിലങ്ങളായിരിക്കും. എന്നാല്‍ മതപരമായി ഉദാസീനമായ സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ വളരെയധികം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നതാണ് സുക്കര്‍മാന്‍ കണ്ടത്. ക്ഷേമ മാനദണ്ഡങ്ങളുടെ പട്ടികയില്‍ (‘happiness index’) ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന,ശാന്തിയും സമാധാനവും കളിയാടുന്ന സുഭിക്ഷരാജ്യങ്ങളാണവ. സാമൂഹിക സംഘര്‍ഷങ്ങളും മതലഹളകളും തീരെയില്ലെന്ന് പറയാം. ചരിത്രപരമായി നോക്കിയാല്‍ സമാധാനത്തെക്കാള്‍ പോരാട്ടവീര്യത്തിനും യുദ്ധത്തിനും പേരുകേട്ട വൈക്കിംഗുകളെപ്പോലുള്ള നോര്‍ഡിക് ഗോത്രവംശജരാണ് ജനതയില്‍ ഭൂരിപക്ഷവും. കുരിശുയുദ്ധകാലത്ത് വിശ്വാസസംരക്ഷണത്തിനായി പലപ്പോഴും സൈന്യങ്ങളെ അയച്ചുകൊടത്ത ചരിത്രവും സ്വീഡനും ഡന്‍മാര്‍ക്കിനുമുണ്ട്. ക്രമസമാധാനനില, സാക്ഷരത, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍, സമത്വബോധത്തിലടിസ്ഥാനമായുള്ള സാമൂഹികനിയമങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, കല, സാംസ്‌ക്കാരം,..എന്നീ രംഗങ്ങളില്‍ ലോകത്തിനാകെ മാതൃകയായ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അഴിമതി, കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാഴ്ചവെക്കുന്നത്. 
 
മതരഹിതരിലെ ധാര്‍മ്മികമന:സാക്ഷി മനുഷ്യസഹജമായ ഒന്നാണ്. മാതാവിന് കുട്ടിയോടുള്ള സ്‌നേഹം, ആലംബഹീനരോടും ദരിദ്രരോടും തോന്നുന്ന ആര്‍ദ്രത, സഹജീവിക്ക് സംഭവിക്കുന്ന ആപത്ത് കണ്ടുനില്‍ക്കാനുള്ള കരുത്തില്ലായ്മ തുടങ്ങിയവയൊക്കെ ജനിതകമായ ചോദനകളുടെ ഭാഗമാകുന്നു. എന്നാല്‍ മനുഷ്യന്റെ ധാര്‍മ്മികബോധം കൂടുതല്‍ മിനുസപ്പെടുത്തുന്നത് സാമൂഹ്യബന്ധങ്ങളിലൂടെയാണ്. ഇവിടെ മതം അനിവാര്യമല്ലെന്ന് മാത്രമല്ല മതബോധം പലപ്പോഴും അധാര്‍മ്മികതയ്ക്കും അക്രമവാസനയ്ക്കും ഹേതുവായിത്തീരുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ബദലായി പരിഹാരകര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും മതം വാഗ്ദാനം ചെയ്യുന്നതിനാല്‍ വിശ്വാസിക്ക് പലപ്പോഴും കുറ്റബോധമില്ലാതെതന്നെ അധാര്‍മ്മികത പ്രവര്‍ത്തിക്കാനാവുമെന്ന സാഹചര്യമുണ്ടാകാറുണ്ട്. മതരഹിതസമൂഹങ്ങളില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും രൂക്ഷമായിരിക്കുമെന്ന് മതം പ്രചരിപ്പിക്കാറുണ്ടെങ്കിലും വിപരീതചിത്രങ്ങളാണ് പല മതാധിഷ്ഠിത രാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്താന്‍, ബംഗ്‌ളാദേശ്, ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങള്‍ തുടങ്ങിയ മതാധിഷ്ഠിതരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മതത്തിന്റെ അവകാശവാദങ്ങള്‍ റദ്ദ് ചെയ്യുന്നു. അമേരിക്കയിലാകട്ടെ, 15-20 ശതമാനംവരെ അവിശ്വാസികളോ നിര്‍മതരോ ഉണ്ടെന്ന് മിക്ക സര്‍വെകളും സ്ഥിരീകരിക്കുമ്പോഴും അമേരിക്കന്‍ ജയിലുകളിലെ അന്തേവാസികളില്‍ ഈ വിഭാഗം കേവലം ഒരു ശതമാനത്തിലും താഴെയാണ്. 
 
നിരീശ്വരവാദിയായതുകൊണ്ടുമാത്രം ഒരാള്‍ക്ക് ഉയര്‍ന്ന ധാര്‍മ്മികതയുണ്ടാകുമെന്നോ മതവിശ്വാസിയായതുകൊണ്ടു മാത്രം ധാര്‍മ്മികമായി അധ:പതിക്കുമെന്നോ കരുതാനാവില്ല. വിശ്വാസികളിലും അവിശ്വാസികളിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ടെന്ന് ഏവര്‍ക്കുമറിയാം.ദൈവരഹിതസമൂഹം നരകീയമായിരിക്കുമെന്ന മതപ്രചരണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നേ പറയാവൂ. നിരീശ്വരവാദവും മതേതരത്വവും ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നല്ല മറിച്ച് മതരാഹിത്യം ക്ഷേമരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമല്ലെന്ന വാദമാണ് സുക്കര്‍മാന്‍ ഉയര്‍ത്തുന്നത്.
 
പൊതുവായ സ്ഥിതിവിവരക്കണക്കുകള്‍ക്ക് പുറമെ 150 സ്വീഡിഷ്-ഡാനിഷ് പൗരന്‍മാരുമായി സുക്കര്‍മാന്‍ നടത്തിയ അഭിമുഖങ്ങളുടെ തിരക്കഥകളും പുസ്തകത്തിലുണ്ട്‌. പല അഭിമുഖങ്ങളും രണ്ടു മണിക്കൂറിലധികം നീളുന്നു. അവിശ്വസികളായ പൗരന്‍മാരുടെ ധാര്‍മ്മികബോധവും ലോകവീക്ഷണവും അദ്ദേഹം സസൂക്ഷ്മം പരിശോധിച്ചു. മരണഭയം, പരലോകവീക്ഷണം എന്നിവയെക്കുറിച്ച് പ്രത്യേകം ചോദിച്ചറിഞ്ഞു. അത്ഭുതമെന്ന് പറയട്ടെ, അഭിമുഖത്തില്‍ പങ്കെടുത്ത ഭൂരിപക്ഷംപേര്‍ക്കും മരണഭീതിയോ മരണാനന്തരലോകത്തെക്കുറിച്ചുള്ള ആകുലതകളോ ഉണ്ടായിരുന്നില്ല. ലോകത്ത് പൊതുവെ മതപരത വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ മതരഹിതസമൂഹത്തില്‍ കാണപ്പെട്ട ധാര്‍മ്മികസ്ഥിരതയും ആത്മവിശ്വാസവും സുക്കര്‍മാനെ അത്ഭുതപ്പെടുത്തി. അക്കാദമിക് മാനദണ്ഡമനുസരിച്ച് പരിശോധിച്ചാല്‍ പുസ്തകത്തിലെ ചര്‍ച്ച അത്ര ഗഹനമാണെന്ന് പറഞ്ഞുകൂടാ. എങ്കിലും ശേഖരിക്കപ്പെട്ട വിവരങ്ങള്‍ സുനിശ്ചിതമായ നിഗമനങ്ങള്‍ സമ്മാനിക്കുന്നവയായിരുന്നു. മതരഹിതസമൂഹം സാധ്യമാണെന്നുമാത്രമല്ല അവിടെ ഐശ്വരപൂര്‍ണ്ണവും ആനന്ദകരവുമായ ജീവിതം സാധ്യമാണെന്നും അദ്ദേഹം കണ്ടെത്തി(“First of all, I argue that society without God is not only possible, but can be quite civil and pleasant. This admittedly polemical aspect of my book is aimed primarily at countering the claims of certain outspoken, conservative Christians who regularly argue that a society without God would be hell on earth: rampant with immorality, full of evil, and teeming with depravity. Well, it isn’t. Denmark and Sweden are remarkably strong, safe, healthy, moral, and prosperous societies…p-6”) 
 
ഡെന്‍മാര്‍ക്കിലെയും സ്വീഡനിലേയും ജനങ്ങള്‍ സാംസ്‌ക്കാരികപരമായി ക്രിസ്ത്യാനികളാണ്(Cultural christians). അഭിമുഖത്തില്‍ പങ്കെടുത്ത ഒരാള്‍ സുക്കര്‍മാനോട് രസകരമായ ഒരു സ്വകാര്യാനുഭവം വര്‍ണ്ണിച്ചു: ഒരിക്കല്‍ അയാള്‍ ബാറില്‍ അടുത്ത സുഹൃത്തുമായി ബിയര്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് വികാരവേശത്തോടെ ചാടിയെഴുന്നേറ്റ് തനിക്ക് ദൈവവിശ്വാസമുണ്ടെന്ന് തുറന്നടിച്ചു. ദയവ് ചെയ്ത് അക്കാരണത്താല്‍ തന്നെ ഒരു മോശം വ്യക്തിയായി വിലയിരുത്തരുതെന്നും സുഹൃത്ത് അയാളോടഭ്യര്‍ത്ഥിച്ചുവത്രെ! (One man recounted the shock he felt when a colleague, after a few drinks, confessed to believing in God. “I hope you don’t feel I’m a bad person,” the colleague pleaded.’’P-16). മതഭക്തി അതിവിശിഷ്ടഗുണമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നാവുന്ന കുറ്റബോധമാണ് ആ ഡാനിഷ് യുവാവ് പ്രകടിപ്പിച്ചത്. ഡെന്‍മാര്‍ക്കിലെ മതനിരാസത്തെപ്പറ്റിയുള്ള കണക്കുകള്‍ സ്വാഭാവികമായും അവിടുത്തെ മതനേത്യത്വത്തിന് സ്വീകാര്യമായിരുന്നില്ല. 
 
പുറമെ മതവും ദൈവവുമൊന്നുമില്ലെന്ന് പറയുമെങ്കിലും തൊലിപ്പുറം ചുരണ്ടി ഉള്ളറകളിലേക്ക് നോക്കിയാല്‍ ഡാനിഷ് പൗരന്‍മാരുടെ ആത്മീയ ഉറവകള്‍ കാണാനാവുമെന്നായിരുന്നു ഒരു പ്രമുഖ ലൂഥറന്‍ ബിഷപ്പിന്റെ വാദം. പക്ഷെ മണിക്കൂറുകളോളം നീണ്ട അഭിമുഖങ്ങളില്‍ തൊലിപ്പുറം ചുരണ്ടി ഉള്ളിലേക്ക് നോക്കാന്‍ സുക്കര്‍മാന്‍ കിണഞ്ഞ് ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ സംസാരിക്കാനുള്ള വിമുഖതയാണ് മിക്കവരും പ്രകടപ്പിച്ചത്. ചോദ്യകര്‍ത്താവിന് മതവിഷയമല്ലാതെ വേറൊന്നും ചോദിക്കാനില്ലേ എന്ന ഭാവം. മതം ഒരു സ്വകാര്യവികാരമായി സൂക്ഷിക്കുന്നവരല്ല മറിച്ച് മത-ദൈവ വിഷയത്തില്‍ താല്പര്യം തീരെക്കുറഞ്ഞവരാണ് ഡാനിഷ്‌കാരെന്ന് സുക്കര്‍മാന്‍ കണ്ടു(“I spent a year scratching, “I scratched and I scratched and I scratched. And I concluded that “religion wasn’t really so much a private, personal issue, but rather, a nonissue.”p-19 )മതനിരാസം പ്രബലമാകുന്നത് സ്വീഡനിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെങ്കിലും സുക്കര്‍മാന്‍ കൂടുതല്‍ കാലം ചെലവിട്ടത് ഡെന്‍മാര്‍ക്കിലാണ്. അവിടെ 83 ശതമാനം ജനങ്ങളും സാങ്കേതികമായി ഇപ്പോഴും നാഷണല്‍ ചര്‍ച്ചില്‍(ലൂഥറന്‍) അംഗങ്ങളാണ്. 
 
മാമോദീസയില്‍നിന്ന് മോചനംനേടല്‍ (de-baptism)പോലെയുള്ള തീവ്ര മതവിരുദ്ധനിലപാടുകള്‍ പൊതുവെ സ്വീകരിക്കപ്പെടുന്നില്ലെങ്കിലും ഡെന്‍മാര്‍ക്കും സ്വീഡനും പ്രതിനിധാനം ചെയ്യുന്ന സാംസ്‌ക്കാരിക ക്രൈസ്തവതയില്‍ (Cultural Christianity)ദൈവത്തിനും സാത്താനും വേഷമൊന്നുമില്ല. ക്രിസ്തുമതത്തെ ഒരു ‘സാംസ്‌ക്കാരിക പൈതൃക’മായാണ് (Cultural heritage)ഏറെപ്പേരും നോക്കികാണുന്നത്. സഹജീവികളോട് ദയ കാട്ടുക, ദരിദ്രരെ സഹായിക്കുക, ധാര്‍മികബോധമുള്ള വ്യക്തിയാവുക തുടങ്ങി ക്രൈസ്തവത പിന്തുണയ്ക്കുന്ന മാനവികമൂല്യങ്ങള്‍ മിക്കവര്‍ക്കും സ്വീകാര്യമാണ്(“When they say they are “Christian” they are just referring to a cultural heritage and history. When asked what it means to be Christian, they said ‘being kind to others, taking care of the poor and sick, and being a good and moral person.”p-62) അതേസമയം,ക്രിസ്തുമതത്തിലെ സുപ്രധാന സങ്കല്‍പ്പങ്ങളോട് അവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. അഭിമുഖം നല്‍കിയവരില്‍ മഹാഭൂരിപക്ഷവും യേശുക്രിസ്തുവിനെ ദൈവപുത്രനായോ മിശിഹായായിട്ടോ അംഗികരിക്കാന്‍ വിസമ്മതിച്ചു. 
ഉയര്‍ത്തെഴുന്നേല്‍പ്പ്, കന്യകാഗര്‍ഭം തുടങ്ങിയ ക്രിസ്തുമതത്തിലെ അടിസ്ഥാനപ്രമാണങ്ങള്‍ ഏതാണ്ടെല്ലാവരുംതന്നെ തമാശയെന്നനിലയില്‍ ചിരിച്ചുതള്ളുകയാണുണ്ടായത്(“When I specifically asked these Nordic Christians if they believed that Jesus was the Son of God or the Messiah, they nearly always said no – usually without hesitation. Did they believe that Jesus was born of a virgin or that he rose from the grave? Such queries were usually met with genuine laughter – as through the mere asking was rather silly” -p.10).ബൈബിള്‍ ദൈവവിരചിതമണെന്ന് സര്‍വെയില്‍ പങ്കെടുത്ത ആരുംതന്നെ (പൂജ്യം ശതമാനം) വിശ്വസിക്കുന്നില്ലെന്നതാണ് കൗതുകകരം. പള്ളിയില്‍പോക്ക് ലോകത്തേറ്റേവും കുറഞ്ഞ രാജ്യങ്ങളാണ് സ്‌ക്കാന്‍ഡിനേവിയയിലുള്ളത്. (“Almost nobody in Denmark and Sweden believes that the Bible is divine in origin. And the rate of weekly church attendance in these Nordic nations is the lowest on earth…”-P.6). 
 
അക്രമം, കൊലപാതകം ,ബലാല്‍സംഗം തുടങ്ങിയവ ഏറ്റവും കുറഞ്ഞ രാജ്യങ്ങളാണിവിടെയുള്ളത്. എന്നിട്ടും തങ്ങളെ ‘വഴിനടത്താന്‍’ ദൈവം മുകളിലുണ്ടെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നില്ല. വിധിവിശ്വാസവും പരാശ്രയബോധവും കൈവിട്ട് ആത്മവിശ്വാസമാര്‍ജ്ജിച്ച ഈ ജനതയ്ക്ക് പാപബോധവും അന്യമായിക്കൊണ്ടിരിക്കുകയാണ് (“… their overall rates of violent crime – such as murder, aggravated assault, and rape – are among the lowest on earth. Yet the majority of Danes and Swedes do not believe that God is “up there,” keeping diligent tabs on their behavior… In fact, most Danes and Swedes don’t even believe in the very notion of “sin.”-p.10) എങ്കിലും തങ്ങളുടെ ക്രൈസ്തവപൈതൃകം നാണക്കേടായിക്കാണാന്‍ അവരാരും തയ്യാറല്ല. ഒരു നിരീശ്വരവാദിയാണെങ്കിലും ലൂഥറന്‍ ക്രൈസ്തവമൂല്യങ്ങള്‍ താനിപ്പോഴും ളള്ളില്‍ കാത്തുസൂക്ഷിക്കുന്നുവെന്നാണ് അഭിമുഖത്തിനിടെ ജെന്‍സ് എന്ന അറുപത്തിയെട്ടുകാരന്‍ സുക്കര്‍മാനോട് പറഞ്ഞത്(“We are Lutherans in our souls — I’m an atheist, but still have the Lutheran perceptions of many: to help your neighbor. Yeah. It’s an old, good, moral thought.”p-10). 
 
അമേരിക്കയില്‍ മതം ശക്തമായിട്ടും സമ്പന്നതയുണ്ടെന്ന വസ്തുത സുക്കര്‍മാന്‍ നിരാകരിക്കുന്നില്ല. എന്നാല്‍ അമേരിക്കയില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ബീഭത്സമാണ്;വന്‍തോതിലുള്ള സാമൂഹികസംഘര്‍ഷവും സമ്മര്‍ദ്ദവും അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളാകട്ടെ വരുമാനവിതിരണത്തിന്റെയും പൗരാവകാശങ്ങളുടെയും കാര്യത്തില്‍ ലോകത്തിനാകെ അനുപമ മാതൃകയായി വര്‍ത്തിക്കുന്നു. ശാന്തമായ ഒരു പുഴപോലെയാണ് ആ ‘തണുപ്പന്‍’സമൂഹങ്ങള്‍ മുന്നോട്ടൊഴുകുന്നത്.  യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ അനുഭവപ്പെടുന്ന കുറഞ്ഞ ജനനനിരക്കും വര്‍ദ്ധിച്ചുവരുന്ന ആഫ്രിക്കന്‍ മുസ്‌ളീങ്ങളുടെ കുടിയേറ്റവും ഈ രാജ്യങ്ങളിലെ മതസമവാക്യങ്ങളെ ഭാവിയില്‍ രണ്ട് രീതിയില്‍ സ്വാധീനിക്കാമെന്ന് സുക്കര്‍മാന്‍ പ്രവചിക്കുന്നു. മതപരമായി നിര്‍ബന്ധബുദ്ധിയുളള മുസ്‌ളീങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ തങ്ങളുടെ മതത്തേയും ദൈവത്തേയും വീണ്ടും പൊടിതട്ടിയെടുത്ത് മതപരമായി സംഘടിക്കേണ്ട ആവശ്യകത സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടാം. സംഘടിക്കാനും തിരിച്ചടിക്കാനും മതംപോലെ സഹായകരമായ മറ്റൊരു ഉപായമില്ലല്ലോ. പത്തുപേര്‍ തികച്ച് നിസ്‌ക്കരിക്കാനില്ലാത്തിടത്തുപോലും കോടികള്‍ ചെലവിട്ട് കൂറ്റന്‍ മോസ്‌ക്കുകള്‍ പണിതുയര്‍ത്തപ്പെടുന്നത് ശാന്തശീലരായ സ്‌ക്കാന്‍ഡിനേവിയക്കാരെയും അസ്വസ്ഥരാക്കുന്നുണ്ട്. മതമൗലികവാദം നേരിടാനായി തങ്ങളുടെ മതേതര-ജനധിപത്യ സ്ഥാപനങ്ങളും മൂല്യങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കാനിടയുണ്ടെന്നതാണ് രണ്ടാമത്തെ സാധ്യത. 
 
2006 ല്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചതുമായി ബന്ധപ്പെട്ടുണ്ടായ മതകലാപവേളയില്‍ അതാണ് സംഭവിച്ചത്. കാര്‍ട്ടൂണ്‍ കലാപം ഡെന്‍മാര്‍ക്കിന്റെ മതേതരഭാവത്തിന്റെ മൂര്‍ച്ഛ കൂട്ടുകയാണുണ്ടത്. യൂറോപ്യന്‍മുസ്‌ളീം ഇസ്‌ളാമിനെ നവീകരിക്കുമെന്നും മിതവാദത്തിന്റെയും സഹിഷ്ണുതയുടേയും പാതയിലേക്ക് അതിനെ നയിച്ചേക്കുമെന്ന വാദവും അദ്ദേഹം തള്ളിക്കളയുന്നില്ല. സ്‌ക്കാന്‍ഡിനേവിയന്‍ സമൂഹങ്ങളുടെ ഭാവി പ്രവചിക്കാന്‍ സുക്കര്‍മാന്‍ തയ്യാറല്ല. മതം വളരെ രസകരമായ ഒരു സംഗതിയാണ്;സാമ്പത്തികവും സാമൂഹകവുമായി അതിശക്തവും. അതിനെ തുടച്ചുനീക്കുക അത്ര എളുപ്പമായിരിക്കില്ല. പത്തുനാല്‍പ്പത് വര്‍ഷം കഴിഞ്ഞ് ഡാനിഷ് പൗരന്‍മാര്‍ തെരുവില്‍വെച്ച് കാണുമ്പോള്‍ പരസ്പരം ‘ഹലേലുയാ’ പറയാതെ സംസാരിക്കില്ലെന്ന അവസ്ഥ ഉണ്ടായിക്കൂടെന്നില്ല; ഒരുപക്ഷെ അപ്പോഴേക്കും മതംതന്നെ അവര്‍ പൂര്‍ണ്ണമായും മറന്നിട്ടുണ്ടാകാനുമിടയുണ്ട്. രണ്ടായാലും ഊഹാപോഹങ്ങള്‍ക്ക് ഫില്‍ സുക്കര്‍മാന്‍ തയ്യാറല്ല.*** 

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *