പുകയില്‍നിന്നും ഇന്ധനം; ഇത് മലിനീകരണ നിയന്ത്രണത്തിലെ അതിനിര്‍ണ്ണായക കാല്‍വെപ്പ്; ടി വി പ്രസാദ് എഴുതുന്നു


‘മലീനികരണ നിയന്ത്രണത്തില്‍ നിര്‍ണ്ണായകമായ ഉദ്യമത്തിലാണ് ഇന്ന് ശാസ്ത്രലോകം. നാം ഈ വ്യവസായങ്ങളിലൂടെ തുറന്നു വിട്ട കാര്‍ബണ്‍ വാതകങ്ങളെ വീണ്ടും കുപ്പിയിലടക്കുക. കുപ്പിയിലടച്ച ഈ വാതകങ്ങളെ വീണ്ടും ഇന്ധനമാക്കുക. ഇവ കാലാവസ്ഥ വ്യതിയാനങ്ങളെ കുറക്കുകയും ഇനി വരുന്നൊരു തലമുറക്കും ഭൂമിയില്‍ പാര്‍ക്കാന്‍ പര്യാപ്തമാക്കുകയും ചെയ്യുമെന്ന് നമുക്ക് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കാം’ – ടി വി പ്രസാദ് എഴുതുന്നു

കാര്‍ബര്‍ വാതകങ്ങളെ കുപ്പിയിലടച്ച് ഇന്ധനമാക്കുമ്പോള്‍!

കല്ലുകള്‍ ഉരസുമ്പോള്‍ തീയാകുന്നു, അത് കൂടുതല്‍ ശക്തമായി കത്തിയമരുമ്പോള്‍ പുകയാവുന്നു. ആദിമകാലഘട്ടത്തില്‍ കല്ലുകള്‍ കൊണ്ടുരസി തീയുണ്ടാക്കി അതില്‍ വെന്ത ഭക്ഷണവും കഴിച്ച് ജീവിച്ചിരുന്ന മനുഷ്യന്‍ ഇന്ന്, ശബ്ദ വേഗത്തില്‍ പറക്കുന്ന റോക്കറ്റുകളും വിമാനങ്ങളും നിര്‍മ്മിച്ചും അവന്റെ ബുദ്ധിയുടെ അത്യന്തം ഉന്നതിയിലുള്ള കാലഘട്ടത്തില്‍ എത്തിയിരിക്കുന്നു. പക്ഷെ അവന്റെ സഞ്ചാരത്തിനിടയിലെ കാലഘട്ടത്തിലെ പലതും ചിലപ്പോഴെങ്കിലും ആവാസവ്യവസ്ഥയെ മലിനമാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം, അത് യാഥാര്‍ഥ്യമാണ്.

മഴയും വെയിലും ചിലയിടങ്ങളില്‍ കുറയുന്നു, തണുത്തുറയുന്ന കാലാവസ്ഥ വ്യാപിക്കുന്നു, മഞ്ഞുരുകി വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമാവുന്നു. ചിലയിടങ്ങള്‍ മരുഭൂമികളാകുന്നു, മറ്റുചിലവ കടലെടുക്കുന്നു. ഇങ്ങനെ പല നഷ്ടങ്ങള്‍ ഭൂമിക്കുണ്ടാകുന്നു. എന്നാല്‍ മനുഷ്യന്‍ ഇന്ന് ഇതെങ്ങിനെയെങ്ങനെ നിയന്ത്രിക്കാം എന്ന് ചിന്തിക്കുകയാണ്. ബദല്‍ ഇന്ധനങ്ങള്‍ ഉയയോഗിക്കാന്‍ ഇന്ന് മനുഷ്യര്‍ തയ്യാറെടുക്കുകയാണ്. മരങ്ങള്‍ വെച്ചിപ്പിടിപ്പിച്ചുള്ള അന്തീക്ഷമലിനീകരണം തടയാനുള്ള പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കിലും അതിനെല്ലാം ഒരു പരിധിയുണ്ട്. കാരണം മുപ്പത്തിആറായിരം മെട്രിക് ടണ്‍ മലിന വായുവാണ് നമുക്ക് ശുദ്ധീകരിക്കേണ്ടത് എന്നത് തന്നെ.

എങ്കിലും പുനരുപയോഗകാരമായ ഇന്ധനങ്ങള്‍ ലോകത്തിനാവശ്യമായ തോതില്‍ ഉണ്ടാകണമെങ്കില്‍ പോലും ഭൂമിയെ കൂടുതല്‍ ചൂഷണം ചെയ്യണമെന്ന നിലയിലാണ് കാര്യങ്ങള്‍. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ ഉദാഹരണം. ലിഥിയം ബാറ്റെറികള്‍ നിര്‍മിക്കാന്‍ എട്ടു കിലോഗ്രാം ലിഥിയം, മുപ്പത്തഞ്ചു കിലോഗ്രാം നിക്കല്‍, ഇരുപത് കിലോഗ്രാം മംഗനീസ്, പതിനാല് കിലോ കൊബാള്‍ട്ട് എന്നീ മൂലകങ്ങള്‍ ആവശ്യമുണ്ട്. ഇവയുടെ ഭൂമിയിലുള്ള സാന്നിധ്യം ശുഷ്‌കമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലും, ചിലി, ഓസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും മാത്രമാണ് ഈ മൂലകങ്ങളുടെ ശേഖരം ഖനനം ചെയ്‌തെടുക്കുന്നത്. ഈ ഖനനങ്ങള്‍ ഇനി വര്‍ധിപ്പിക്കേണ്ടി വരും, കാരണം ലോകം നീങ്ങുന്നത് ഇലട്രോവോള്‍ട്ട് എനര്‍ജിയിലേക്കാണ്.

അതുപോലെ തന്നെയാണ് വൈദ്യതി നിലയങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നത്. ഡാമുകള്‍ കൂടുതല്‍ നിര്‍മ്മിക്കേണ്ടിയും വരുന്നു. ഇവയെല്ലാം ആവാസവ്യവസ്ഥയെ ബാധിക്കുന്നു. മനുഷ്യന്റെ ലോകത്തിന്റെ വ്യാവസായിക അടിത്തറ ബലപ്പെടുത്തുന്നതില്‍ ഖനനവും വ്യവസായങ്ങളും വഹിച്ച പങ്ക് വലുതാണ്. എങ്കിലും മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇവ പുറന്തള്ളുന്ന വാതകങ്ങള്‍ ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഒരു ചോദ്യചിഹ്നമാണ്.

അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ശാസ്ത്രം ഇന്ന് മറ്റൊരു ഉദ്യമത്തിലാണ്. നാം ഈ വ്യവസായങ്ങളിലൂടെ തുറന്നു വിട്ട കാര്‍ബണ്‍ വാതകങ്ങളെ വീണ്ടും കുപ്പിയിലടക്കുക. കുപ്പിയിലടച്ച ഈ വാതകങ്ങളെ വീണ്ടും ഇന്ധനമാക്കുക. രണ്ട് കമ്പനികളാണ് ഇന്ന് ഈ സാങ്കേതിക വിദ്യ പരീക്ഷണ വിധേയമാക്കിയിരിക്കുന്നത്. മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഓഹരി നിക്ഷേപം നടത്തിയിട്ടുള്ള കാര്‍ബണ്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിയും, സ്വിസ്റ്റര്‍ലന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൈംവര്‍ക്‌സ് എന്നീ രണ്ട് കമ്പനികളാണ് ഇവ. ഈ രണ്ട് കമ്പനികളും പ്രാവര്‍ത്തികമാക്കുന്ന സാങ്കേതിക വിദ്യ രണ്ടാണ്.

ക്ലൈംവര്‍ക്സിന്റെ സാങ്കേതിക വിദ്യയെ കുറിച്ചാണെങ്കില്‍, സ്‌ക്രബ്ബര്‍ മെഷീന്‍ എന്ന ഭീമാകാരമായ യന്ത്രങ്ങള്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്യിപ്പിക്കുന്നു. ഈ വായുവിനെ അമോണിയ സോള്‍വെന്റ് പുരട്ടിയിരിക്കുന്ന ഒരു ഇടനാഴിയിലൂടെ കടത്തി വിടുന്നു. ഈ കടത്തി വിടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകത്തെ നൂറില്‍ കൂടുതല്‍ ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി അതിനെ ഭൂമിക്കടിയിലേക്ക്, പാറകള്‍ക്കിടയിലേക്ക് സൂക്ഷിച്ചു വെക്കുന്നു.

പക്ഷെ ഈ പ്രക്രിയയില്‍ ലാഭമേതുമില്ലാത്തതിനാല്‍ ശക്തമായ പിന്തുണ വ്യാവസായിക സമൂഹത്തില്‍ നിന്ന് ലഭിക്കുന്നില്ല. സര്‍ക്കാരുകളുടെയും ജനങ്ങളുടെയും അടിയന്തര ഇടപെടലുകള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനി. പക്ഷെ ഈ വേര്‍തിരിച്ചെടുക്കുന്ന ശുദ്ധമായ കാര്‍ബണ്‍ ഡയോക്‌സൈഡിനെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന കാര്‍ബ് ഫിക്‌സ് എന്നൊരു കമ്പനിയുമായി പ്രവര്‍ത്തിച്ചു വരികയാണ്. കാര്‍ബ്ഫിക്‌സ് ഈ ശുദ്ധമായ കാര്‍ബണ്‍ ഡയോക്‌ഡൈഡിനെ വെള്ളവുമായും ബസാള്‍ട് കല്ലുകളുമായും യോജിപ്പിച്ചു സ്വാഭാവികമായ കല്ലുകള്‍ നിര്‍മിക്കുന്നു.

കാര്‍ബണ്‍ എഞ്ചിനീറിംഗും സ്‌ക്രബ്ബര്‍ മെഷീനുകളില്‍ കൂടിയാണ് കാര്‍ബണ്‍ വാതകങ്ങള്‍ ആഗിരണം ചെയ്യുന്നത്. പക്ഷെ ഈ മാറ്റപ്പെടുന്ന ശുദ്ധ വാതകത്തെ ജലവുമായി പ്രവര്‍ത്തിപ്പിച്ചു ശുദ്ധമായ ഹൈഡ്രജനും മറ്റുപയോഗപ്രദമായ വാതകങ്ങളും ഇന്ധനവുമായി വേര്‍തിരിക്കപ്പെടുന്നു. ഇവ വാഹനങ്ങളില്‍ ഉപയോഗിക്കുകയോ ,വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യാം. വീണ്ടും വീണ്ടും ഖനനം ചെയ്യേണ്ടതായി വരില്ല. അന്തരീക്ഷ മലിനീകരണം അടുത്ത തലമുറ ഇന്ധനങ്ങളായി മാറ്റപ്പെടുന്നു. ഇവ കാലാവസ്ഥ വ്യതിയാനങ്ങളെ കുറക്കുകയും ഇനി വരുന്നൊരു തലമുറക്കും ഭൂമിയില്‍ പാര്‍ക്കാന്‍ പര്യാപ്തമാക്കുകയും ചെയ്യുമെന്ന് നമുക്ക് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കാം.


Leave a Reply

Your email address will not be published. Required fields are marked *