ജന്മദിന കേക്കില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ട് ഊതണമോ; ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു


“ശസ്ത്രക്രിയ വിഭാഗം മേധാവി റൗണ്ട്‌സിനിടെ തന്റെ വിദ്യാര്‍ത്ഥികളോട് ചോദിച്ചു.” ഒരു രോഗിയുടെ കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരുമ്പോള്‍, അതില്‍ ഒരു ബാക്റ്റിരിയയുടെ സാന്നിധ്യം കണ്ടാല്‍ രോഗി ചോദിക്കുന്ന നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. അതെത്ര കോടികളാണെങ്കിലും. ഏതാണാ ബാക്റ്റിരിയ?” -തുപ്പലും ഊതലും ചര്‍ച്ചയാവുന്ന സമയത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ പഠനകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഊതലിന്റെ അപകടങ്ങള്‍ വിശദീകരിക്കയാണ് ഡോ. അഗസ്റ്റസ് മോറിസ്.
ഊതല്ലേ പൊന്നേ!

ഒരിയ്ക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു, “ബര്‍ത്ത് ഡേ കേക്ക് മുറിയ്ക്കുമ്പോള്‍ അങ്കിള്‍ എന്തിനാണ് മെഴുകുതിരി കയ്യിലെടുത്ത് ഊതിക്കെടുത്തുന്നത് ?”. അതിനു മറുപടിയെന്നോണം അങ്കിള്‍ അവനോടൊരു കഥ പറഞ്ഞു, സ്‌ട്രെപ്റ്റിന്റെ കഥ. അക്കഥയിലേക്ക്….

ശസ്ത്രക്രിയ വിഭാഗം മേധാവി റൗണ്ട്‌സിനിടെ തന്റെ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. “ഒരു രോഗിയുടെ കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരുമ്പോള്‍, അതില്‍ ഒരു ബാക്റ്റിരിയയുടെ സാന്നിധ്യം കണ്ടാല്‍ രോഗി ചോദിക്കുന്ന നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. അതെത്ര കോടികളാണെങ്കിലും. ഏതാണാ ബാക്റ്റിരിയ?… എല്ലാവരും തല പുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങി. മൈക്രോ ബയോളജി ക്ലാസ്സുകളില്‍ ഇരുന്ന് ഉറങ്ങിയതിന്റെ വേദന പലരും അറിഞ്ഞു. ക്ലാസ്സിലെ ടോപ്പ് മാര്‍ക്കിസ്റ്റുകളുടെ നേര്‍ക്ക് പലരും നോട്ടമെറിഞ്ഞു.”നോട്ട”യായിരുന്നു മറുപടി.

കള്‍ച്ചര്‍ & സെന്‍സിറ്റിവിറ്റി എന്ന പ്രതിഭാസത്തിലേക്ക് ഒന്ന് പോയിട്ട് വരാം. പഴുപ്പോ മൂത്രമോ രക്തമോ എടുത്ത് അതിലെ സൂക്ഷ്മാണുവിനെ അനുയോജ്യമായ ഘടകങ്ങള്‍ ഉപയോഗിച്ച് വളര്‍ത്തി എടുക്കുന്ന പ്രക്രിയയാണ് കള്‍ച്ചര്‍. അങ്ങനെ വളര്‍ന്ന് പന്തലിച്ച കോളനിയില്‍ നിന്നും ബാക്റ്റിരിയ ഏതാണെന്ന് തിരിച്ചറിയുന്നു. ശേഷം ഇതിനെ നശിപ്പിക്കാന്‍ ഏതൊക്കെ മരുന്നുകള്‍ക്ക് സാധിക്കുമെന്ന് അറിയണം. അതിനായി വ്യത്യസ്തങ്ങളായ ആന്റിബയോട്ടിക്കുകള്‍ അല്‍പ്പാല്‍പമായി കള്‍ച്ചര്‍ കോളനിയിലേക്ക് ഇറ്റിയ്ക്കുന്നു. ബാക്റ്റിരിയയെ നശിപ്പിക്കാനുള്ള കഴിവ്. മരുന്നിനുണ്ടെങ്കില്‍ അത്രയും ഭാഗത്തെ അണുക്കള്‍ നശിക്കുന്നു. ആ മരുന്നുകള്‍ “സെന്‍സിറ്റിവ് (ട)” എന്ന വിഭാഗത്തില്‍ വരുന്നു. മരുന്നിനെതിരെ രോഗാണുവിന് അതിജീവന ശക്തിയുണ്ടെങ്കില്‍. മരുന്ന് വീഴുന്ന കള്‍ച്ചര്‍ കോളനിയുടെ ഭാഗത്ത് ഒന്നും സംഭവിയ്ക്കില്ല. അത്തരം മരുന്നുകള്‍ “റെസിസ്റ്റന്റ് (R)” എന്ന വിഭാഗത്തില്‍ വരുന്നു. 48 – 72 മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് കിട്ടുന്നു. സെന്‍സിറ്റിവ് വിഭാഗത്തില്‍ വരുന്ന ഏത് ആന്റ്റിബയോട്ടിക് കൊടുക്കണമെന്ന് ഭിഷഗ്വരന്‍ തീരുമാനിക്കുന്നു.

എല്ലാവരും സുല്ലിട്ടു. വകുപ്പുമേധാവി മെല്ലെമെല്ലെ വിജ്ഞാനത്തിന്റെ ഭാണ്ഡക്കെട്ട് അഴിച്ചു. streptococcus ബാക്ടീരിയങ്ങളുടെ ലോകത്തേക്ക് പുള്ളി എല്ലാവരെയും കൈ പിടിച്ചുയര്‍ത്തി. ഒരുപാട് അസുഖങ്ങള്‍ക്ക് കാരണമായ (rheumatic fever, endocarditis, neonatal meningitis, respiratory tract infections etc etc ) ഈ കുടുംബത്തിലെ അംഗങ്ങളെപ്പറ്റി ഏവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ ഇതിലൊരാള്‍ നമ്മുടെ ഉമിനീരില്‍ കാണപ്പെടുന്നു. അയാളുടെ പേരാണ് streptococcus salivarius. ഒരു കള്‍ച്ചര്‍ റിപ്പോര്‍ട്ടില്‍ അയാളുടെ സാന്നിധ്യം കണ്ടാല്‍, സാമ്പിള്‍ എടുത്ത സമയത്ത് നിങ്ങള്‍ സംസാരിക്കുകയായിരുന്നു എന്നും, മുഖത്ത് മാസ്‌ക്ക് ഇട്ടിരുന്നില്ല എന്നും അര്‍ത്ഥമാക്കാം. മേധാവി പറഞ്ഞു നിറുത്തി. പകച്ചുപോയി ന്റെ……

NB:- ജന്മദിന കേക്കില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ട് ഊതണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ ഗുയ്‌സ്.

Loading