ചരിത്രനാടക വേദിയിൽ ഈഡിപ്പസിനെ അനുസ്മരിപ്പിക്കുന്നു; ജിന്ന എന്ന ദുരന്ത നാടകം – സി കെ ഫൈസൽ പുത്തനഴി എഴുതുന്നു


“താൻ എന്താണോ യഥാർത്ഥമായി ആഗ്രഹിച്ചത് അതിന് വിപരീതമായി പ്രവർത്തിക്കേണ്ടി വന്ന ഒരു ദുരന്ത നായകനായിരുന്നു ജിന്ന. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻറ് യൂണിയൻ ഹാളിലെ ജിന്നയുടെ ഛായാചിത്രത്തെ സംബന്ധിച്ച വിവാദം വീണ്ടും ജിന്നയെ ദേശീയ ശ്രദ്ധയിലേക്ക് ആനയിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തെ സംബന്ധിച്ച ഒരു പുനർവിചിന്തനത്തിന് ഏറെ പ്രസക്തിയുണ്ട്.”
ജിന്ന എന്ന ദുരന്ത നാടകം

ലണ്ടനിലെ തന്റെ പഠനകാലത്ത് ഷേക്സ്പീരിയൻ നാടകങ്ങളിൽ ഏറെ തല്പരനായിരുന്നു മുഹമ്മദ് അലി ജിന്ന. അക്കാലത്ത് നാടകങ്ങളിൽ അഭിനയിക്കുകയും അഭിനയം തന്റെ പ്രൊഫഷൻ ആയി സ്വീകരിക്കുന്ന കാര്യം സഗൗരവം ചിന്തിക്കുകയും ചെയ്തു ജിന്ന. പ്രശസ്തമായ ഗ്ലോബ് തീയേറ്ററിൽ റോമിയോയുടെ വേഷത്തിൽ അഭിനയിക്കുക എന്നത് യുവാവായ ജിന്നയുടെ സ്വപ്നമായിരുന്നു. ചരിത്രത്തിന്റെ നാടകവേദിയിൽ വേഷം കെട്ടാനായിരുന്നു പക്ഷെ ജിന്നയുടെ നിയോഗം. ചരിത്രനാടക വേദിയിൽ ജിന്നയുടെ വേഷം, പുരാതന ഗ്രീക്ക് ദുരന്തനാടക കഥാപാത്രമായ ഈഡിപ്പസിനെ അനുസ്മരിപ്പിക്കുന്നു. “അച്ഛനെ കൊന്ന് മാതാവിനെ വേൾക്കുക” എന്ന ദുർവിധിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച ഈഡിപ്പസ് വിധിയുടെ ക്രൂരവിനോദത്തിന് ഇരയായി അച്ഛനെ കൊല്ലുകയും മാതാവിനെ വേൾക്കുകയും ചെയ്യുന്നുണ്ട്. അത് പോലെ താൻ എന്താണോ യഥാർത്ഥമായി ആഗ്രഹിച്ചത് അതിന് വിപരീതമായി പ്രവർത്തിക്കേണ്ടി വന്ന ഒരു ദുരന്ത നായകനായിരുന്നു ജിന്ന. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻറ് യൂണിയൻ ഹാളിലെ ജിന്നയുടെ ഛായാചിത്രത്തെ സംബന്ധിച്ച വിവാദം വീണ്ടും ജിന്നയെ ദേശീയ ശ്രദ്ധയിലേക്ക് ആനയിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തെ സംബന്ധിച്ച ഒരു പുനർവിചിന്തനത്തിന് ഏറെ പ്രസക്തിയുണ്ട്.

രാജ് മോഹൻ ഗാന്ധിയുടെ അണ്ടർസ്റ്റാൻഡിങ് മുസ്ലിം മൈൻഡ്’ എന്ന കൃതിയിൽ മുഹമ്മദ് അലി ജിന്നയെ പറ്റിയുള്ള അധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഈ വിധിവൈപര്യം ചൂണ്ടികാട്ടുന്നുണ്ട്. അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊണ്ടു; അവസാനം മുസ്ലിം വിഘടനവാദത്തിന്റെ അപോസ്തലനായി പരിണമിച്ചു. മതത്തെ രാഷ്ട്രീയവുമായി കൂട്ടികലർത്തരുത് എന്ന് വാദിച്ച അദ്ദേഹം, പിന്നീട് മതരാഷ്ട്രീയത്തിന്റെ വക്താവായി മാറി.

പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടും ശത്രുവായി തീർന്ന ജിന്ന 1906-ൽ കോൺഗ്രസ് അംഗമായി. ആ വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ച ദാദ ഭായ് നവറോജിയുടെ സെക്രെട്ടറിയായി ജിന്ന പ്രവർത്തിക്കുകയുണ്ടായി. പ്രസ്തുത സമ്മേളനത്തിലാണ്  ‘സ്വരാജ്’ എന്ന വാക്യം ആദ്യമായി മുഴങ്ങിയത്. “സ്വരാജ്യം എന്റെ ജന്മാവകാശമാണ്'” എന്ന് പ്രഖ്യാപിച്ച ബാല ഗംഗാധര തിലക്, ദേശദ്രോഹത്തിനു പ്രോസിക്യൂട്ട് ചെയ്യപ്പെട്ടപ്പോൾ അദ്ദേഹത്തിനു വേണ്ടി കോടതിയിൽ വാദിച്ചത് ജിന്നയായിരുന്നു. ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമെന്ന നിലയിൽ ജിന്നയുടെ ആദ്യ പ്രസംഗം തന്നെ സൗത്ത് ആഫ്രിക്കയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരുന്ന ഇന്ത്യൻ വംശജരുടെ സമരത്തെ അനുകൂലിച്ചു കൊണ്ടുള്ളതായിരുന്നു. എല്ലാ തരം വിഭാഗീയ മുൻധാരണകളിൽ നിന്നും മുക്തനായ ജിന്ന, ഹിന്ദു-മുസ്ലിം ഐക്യത്തിന്റ്റെ അംബാസിഡർ ആയി മാറുമെന്നാണ് ഗോപാല കൃഷ്ണ ഗോഖലെ പ്രവചിച്ചത്. ഞാൻ ഒരു മുസ്ലിം ഗോഖലെ ആകാൻ മോഹിക്കുന്നു എന്ന് ജിന്നയും പ്രഖ്യാപിച്ചു. എന്നാൽ ഗോഖലെ നിലകൊണ്ട മതേതര-ലിബറൽ ആശയങ്ങളുടെ എതിർചേരിയിൽ എത്തിപെടാനായിരുന്നു ജിന്നയുടെ വിധി.

1913-ൽ മുസ്ലിം ലീഗിൽ ചേരുമ്പോൾ മുസ്ലിം രാഷ്ട്രീയം ഒരു തരത്തിലും ദേശീയ താല്പര്യങ്ങൾക്ക് തടസ്സം നിൽക്കരുത് എന്ന ഉറപ്പ് ലീഗ് നേതാക്കളിൽ നിന്ന് ജിന്ന സ്വീകരിച്ചിരുന്നു. 1916-ൽ കോൺഗ്രസ്സും മുസ്ലിം ലീഗും ഒപ്പുവെച്ച ലഖ്നൗ കരാർ ജിന്നയുടെ രാഷ്ട്രീയ രംഗത്തെ ഏറ്റവും മികച്ച നേട്ടമായിരുന്നു. ലക്നൗ കരാർ അനുസരിച്ചു് മുസ്ലിങ്ങൾക്ക് പ്രത്യേക നിയമസഭാ മണ്ഡലങ്ങൾ എന്ന ആശയവും നിയമ നിർമാണ സഭകളിൽ മൂന്നിൽ ഒന്ന് പ്രാതിനിധ്യം എന്ന ആവശ്യവും കോൺഗ്രസ് അംഗീകരിച്ചു. പകരം ഇന്ത്യക്ക് സ്വയം ഭരണം നേടാനുള്ള കോൺഗ്രസിന്റെ പരിശ്രമങ്ങൾക്ക് മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു. അന്ന് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസിഡർ ആയി വാഴ്ത്തപ്പെട്ട ജിന്ന 1940 -ലെ മുസ്ലിം ലീഗിന്റെ ലാഹോർ പ്രമേയത്തോടെ ദ്വിരാഷ്ട്രവാദത്തിന്റെ വക്തവായി മാറി. 1916-ൽ എന്തിനു വേണ്ടി നിലകൊണ്ടോ അതിന്റെ എതിർ ദിശയിലായി മാറി, ലാഹോർ പ്രമേയത്തോടെ ജിന്നയുടെ സ്ഥാനം.

ഗോപാൽ കൃഷണ ഗോഖലെ, ഫിറോസ് ഷാ മെഹ്ത, ബാൽ ഗംഗാധർ തിലക് എന്നീ അതികായന്മാരുടെ വിയോഗത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സംജാതമായ ശൂന്യത നികത്തേണ്ടിയിരുന്നത് ജിന്നയായിരുന്നു. എന്നാൽ 1919-ലെ റൗലത്ത് ആക്റ്റിനെതിരായ നിയമലംഘന സമരത്തിലൂടെ ഗാന്ധിജി ആ സ്ഥാനത്തേക്ക് ഉയർന്നു. 1920-ൽ ഖിലാഫത്ത് -നിസഹകരണ സമരം ആരംഭിച്ചപ്പോൾ ജിന്ന അതിനെ പിന്തുണച്ചില്ല. ഗാന്ധിജിയുമായുള്ള വഴിപിരിയൽ ഇവിടെ തുടങ്ങി. കൽക്കത്തയിലെ കോൺഗ്രസ് സമ്മേളനത്തിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് നിയതമായ രീതിയുണ്ടായിരിക്കണം എന്നാവശ്യപെട്ട ജിന്നയെ, ഷൌക്കത്ത് അലിയെ പോലുള്ള ഗാന്ധി അനുകൂലികൾ നിർദയം എതിർത്തു. ഹോം റൂൾ ലീഗ് പ്രസിഡന്റ് ആയിരുന്ന ഗാന്ധിജി, സംഘടനയുടെ പേരും ഭരണഘടനയും ഭേദഗതി ചെയ്യ്തത്, ഏറെ കാലം ഹോം റൂൾ ലീഗുമായി ബന്ധപെട്ടിരുന്ന ജിന്നയെ അലോസരപ്പെടുത്തി. ജിന്ന സംഘടനയിൽ നിന്ന് രാജിവെച്ചു. ഗാന്ധിജി രാജി പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്തിന് നൽകിയ മറുപടിയിൽ ഗാന്ധിയൻ രീതികൾ ദുരന്തത്തിലേക്കാണ് നയിക്കുക എന്നു ജിന്ന തുറന്നടിച്ചു. നാഗ്പൂരിൽ വെച്ച് കോൺഗ്രസ്സും മുസ്ലിം ലീഗും ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന് പച്ചക്കൊടി കാണിച്ചപ്പോൾ ജിന്ന എതിർചേരിയിൽ നിലയുറപ്പിച്ചു. “ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിൽ നിന്നുള്ള സ്വയം ഭരണം” എന്ന ലക്ഷ്യത്തിനു പകരം “സ്വരാജ്” എന്നത് കോൺഗ്രസ് ലക്ഷ്യമായി പ്രഖ്യാപിച്ചതും ജിന്നയെ ആകുലപ്പെടുത്തി. സ്വാതന്ത്ര്യവും ഹിന്ദു -മുസ്ലിം ഐക്യവും ജിന്നയുടേയും ഗാന്ധിജിയുടേയും പൊതുലക്ഷ്യങ്ങൾ ആയിരുന്നു. എന്നാൽ ഗാന്ധിജി പൊതുജനസമരം എന്ന മാർഗം തെരഞ്ഞെടുത്തപ്പോൾ ജിന്ന, ആദ്യകാല മിതവാദികളുടെ മാർഗമായ ഭരണഘടനാമാർഗ്ഗത്തെയാണ് അഭിലഷണീയമായി കണ്ടത്. ഗാന്ധിജിമായി ഗൂഢമായി ഉടലെടുത്ത മത്സരബുദ്ധി ജിന്നയെ സ്വന്തം ആദർശങ്ങളുടെ എതിർദിശയിൽ സഞ്ചരിക്കാൻ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ.

മുസ്ലിം ലീഗും ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ചതോടെ ജിന്നയുടെ മുന്നിൽ ഉണ്ടായിരുന്ന ഏക പോംവഴി ലിബറലുകളുടെ കൂടെക്കൂടുക എന്നതായിരുന്നു. എന്നാൽ രാഷ്ട്രീയ പ്രസക്തി നിലനിറുത്താൻ മുസ്ലിം രാഷ്ട്രീയത്തിൽ സജീവമാകുക എന്നതാണ് കരണീയം എന്ന് ജിന്നക്ക് തോന്നി. 1927 ലെ ഡൽഹി പ്രൊപ്പോസലിലൂടെ വീണ്ടും ലക്നൗ പാക്ട്നു സമാനമായ ഒരു അനുരഞ്ജനത്തിന് ജിന്ന തയ്യാറായി. പൊതു നിയമസഭാ മണ്ഡലങ്ങൾ എന്ന നിർദേശം അംഗീകരിക്കാൻ ജിന്ന മുന്നോട്ടുവന്നു. കവി ഇക്ബാലിനേയും മുഹമ്മദ് ഷാഫിയേയും പോലുള്ള മുസ്ലിം ലീഗിലെ സഹപ്രവർത്തകരെ ജിന്നക്ക് ഇക്കാര്യത്തിൽ പിണക്കേണ്ടി വന്നു. 1925-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ജിന്ന പ്രഖ്യാപിച്ചത് താൻ ഒന്നാമതും രണ്ടാമതും അവസാനവും ദേശീയവാദിയാണ് എന്നാണ്. ഇതെല്ലാം ജിന്നയുടെ അടിസ്ഥാനപരമായ മതേതര-ദേശീയവാദ സ്വഭാവത്തിന് നിദർശമാണ്.

1928-ൽ നെഹ്രു കമ്മിറ്റിയുടെ മേൽ ജിന്ന മുന്നോട്ടുവെച്ച ആവശ്യങ്ങൾ തള്ളിയതോടെ കോൺഗ്രെസ്സുമായി അദ്ദേഹം എന്നന്നേക്കുമായി വിടപറഞ്ഞു. ഇനി ഒരു അനുരഞ്ജനം സാധ്യമല്ല എന്ന് അദ്ദേഹത്തിന് വ്യക്തമായി. വിഭജനത്തിനു ശേഷവും താൻ ഒരു ഇന്ത്യക്കാരൻ ആണെന്നും വിഭജനം കേവലം താല്കാലികമാണെന്നും ജിന്ന വിശ്വസിച്ചിരുന്നു. 1939 മെയ് 30-നു തയ്യാറാക്കിയ ഒസ്യത്തിൽ തന്റെ സമ്പത്ത് അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിക്കും ബോംബെ യൂണിവേഴ്സിറ്റിക്കും ബോംബയിലെ അഞ്ച്മാൻ-ഇ -ഇസ്ലാം സ്കൂളിനും ആംഗ്ലോ -അറബിക് സ്കൂളിനും മാറ്റിവെച്ച ജിന്ന മാനസികമായി എന്നും ഇന്ത്യക്കാരനും ഇന്ത്യൻ മൂല്യങ്ങളോടു ഇസ്ലാമിക മൂല്യങ്ങളോടുള്ളതിനേക്കാൾ താല്പര്യമുള്ള വ്യക്തിയും ആയിരുന്നു.

പാക്കിസ്ഥാൻ രൂപീകരിക്കുന്നതിനുള്ള മുഖ്യതടസ്സം ജിന്നയാണ് എന്നാണ് ഖക്സർ പ്രസ്ഥാനത്തിന്റെ നേതാവായ ഇനായത്തുള്ള മെഷ്റിക്കി 1943-ൽ പ്രസ്താവിച്ചത്. വിഘടനവാദവും വർഗീയതയും ജിന്നയെ സമ്പന്ധിച്ചിടത്തോളം ഫ്രാങ്കസ്റ്റെയ്ൻ മോൺസ്റ്റർ ആയിരുന്നു. ജിന്ന സൃഷ്ടിച്ചുവിട്ട അവ അദ്ദേഹത്തെ തന്നെ വിഴുങ്ങി. ഒരു വിലപേശൽ തന്ത്രം ആയി മാത്രമാണ് ജിന്ന പാക്കിസ്ഥാൻ എന്ന ആശയം മുന്നോട്ട് വെച്ചത്. പിന്നീട് അതിൽ നിന്ന് പിന്തിരിയാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത്തിൽ കോൺഗ്രസ്സും നിർണായക പങ്ക് വഹിച്ചു. ഗാന്ധിജിയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടപ്പോൾ ഹിന്ദു മഹാസഭാ നേതാവ് വി. ഡി. സവർക്കരുമായി ബന്ധപ്പെടാൻ പോലും ജിന്ന ശ്രമം നടത്തി. 1943 ജൂലൈ 16-നു സവർക്കരെ തന്റെ വസതിയിൽ വെച്ച് സ്വീകരിക്കാൻ ജിന്ന തയാറെടുത്തു. എന്നാൽ ഒരു ഖക്സർ തീവ്രവാദി നടത്തിയ അക്രമത്തിൽ ജിന്നക്ക് പരിക്കേറ്റതിനാൽ ആ കൂടികാഴ്ച നടന്നില്ല. പാക്കിസ്ഥാൻ യാഥാർഥ്യമായതിനു ശേഷം ദ്വിരാഷ്ട്രവാദം അദ്ദേഹം നിരാകരിച്ചു; തന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി പാഴ്സിയായ എഫ്. ഡി. ഹാൻസോട്ടിയയെ നിയമിച്ചു. നിയമമന്ത്രിയും ഭരണഘടനാ നിർമാണ സഭയുടെ അധ്യക്ഷനുമായി ദളിത് നേതാവായ ജോഗേന്ദ്ര നാഥ് മണ്ഡലിനെയും ജിന്ന നിയമിക്കുകയുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈ കമ്മിഷണർ ആയിരുന്ന ശ്രീ പ്രകാശയോട് ബോംബയിലെ തന്റെ വസതി കാത്തുസൂക്ഷിക്കണമെന്നും താൻ ഒരിക്കൽ അങ്ങോട്ട് തിരിച്ചുവരും എന്നുമാണ് ജിന്ന പറഞ്ഞത്.

സോഫോക്ളീസിന്റെ നാടകത്തിലെ ഈഡിപ്പസ് രാജാവിനെ പോലെ, താൻ എന്താണോ ആഗ്രഹിച്ചത് അതിന്റെ വിപരീതദിശയിൽ സഞ്ചരിക്കേണ്ടി വന്ന ദുരന്ത നായകനായിരുന്നു ജിന്ന. ഈഡിപ്പസ് പിതൃഹത്യ നടത്തുകയും മാതാവിനെ പ്രാപിക്കുകയും ചെയ്തെങ്കിലും അനുവാചകന്റെ ഹൃദയത്തിൽ അദ്ദേഹത്തോട് വെറുപ്പ് ഉളവാകുന്നില്ല. ഈയ്യൊരു സ്വഭാവം ജിന്ന എന്ന ദുരന്തനായകനിലും ദൃശ്യമാണ്.


Leave a Reply

Your email address will not be published. Required fields are marked *