കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്ത് കൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്? കിണറ്റിലെ ജിഹാദ്; റോയ് മാത്യു എഴുതുന്നു


‘കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്ത് കൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്.? ആകാശത്തിന് കീഴിലുള്ള എല്ലാറ്റിനെക്കുറിച്ചും ഇടയലേഖന മെഴുതുന്ന കെസിബിസിയും, പൊതു വിഷയങ്ങളില്‍ താത്വിക അവലോകനം നടത്തി വിശ്വാസികളെ രോമാഞ്ചം കൊള്ളിക്കുന്ന സീറോ മലബാര്‍ സഭയുടെ ‘സത്യദീപവുമൊക്കെ കിണറ്റില്‍ വീഴുന്ന ആത്മീയതയെക്കുറിച്ചൊന്ന് വിശദീകരിക്കണം.’- എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ റോയ് മാത്യു എഴുതുന്നു.

കിണറുകളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച് പിരിവ് ആരംഭിക്കാം

കോണ്‍വെന്റുകളിലെ പതിവ് കലാപരിപാടിയായ കിണറ്റില്‍ ചാട്ടം ഇന്ന് കൊല്ലത്തും അരങ്ങേറി. 42 വയസുള്ള കന്യാസ്ത്രീ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു… കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്തുകൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്..? ആകാശത്തിന് കീഴിലുള്ള എല്ലാറ്റിനെക്കുറിച്ചും ഇടയലേഖനമെഴുതുന്ന കെസിബിസിയും, പൊതു വിഷയങ്ങളില്‍ താത്വിക അവലോകനം നടത്തി വിശ്വാസികളെ രോമാഞ്ചം കൊള്ളിക്കുന്ന സീറോ മലബാര്‍ സഭയുടെ ‘സത്യദീപവുമൊക്കെ കിണറ്റില്‍ വീഴുന്ന ആത്മീയതയെക്കുറിച്ചൊന്ന് വിശദീകരിക്കണം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ പ്രാകൃത ആത്മഹത്യാ പ്രവണതയെക്കുറിച്ച് മാലോകരോട് മനസിലാവുന്ന ഭാഷയില്‍ പറഞ്ഞാ കൊള്ളാം – റാസ്പുട്ടിന്‍ ഡാന്‍സിനെക്കുറിച്ച് വരെ അഭിപ്രായം പറയുന്നവര്‍ കിണറ്റില്‍ ചാട്ടത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നത് കര്‍ത്താവിന് നിരക്കുന്ന പണിയല്ല. കന്യാസ്ത്രീകളും കിണറുമായുള്ള ഈ ലൗ ജിഹാദിനെക്കുറിച്ച് സഭയ്ക്ക് എന്നതാ പറയാനുള്ളതെന്ന് നമ്മളൊന്ന് അറിയട്ടെ! ജിഹാദികള്‍ കിണറുകളായി വന്ന് കര്‍ത്താവിന്റെ മണവാട്ടിമാരെ അടിച്ചോണ്ട് പോകയാണോ? ഇക്കാര്യത്തില്‍ ആകമാന കത്തോലിക്കാ മെത്രാച്ചമ്മാര്‍ക്ക് ഉത്കണ്ഠയൊന്നുമില്ലേ?

ഹിന്ദു രാഷ്ട്രം പണിയാന്‍ വെമ്പല്‍ കൊള്ളുന്ന പ്ലാത്തോട്ടം ചാക്കോ മകന്‍ പി സി ജോര്‍ജ് കിണറ്റിലെ ജിഹാദി പ്രവര്‍ത്തനത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കണം – കിണറുകളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച് ഭണ്ഡാരപ്പെട്ടി വെച്ച് പിരിവ് ആരംഭിക്കാം – അത്ഭുത പ്രവര്‍ത്തികള്‍, രോഗശാന്തി തുടങ്ങിയ കിടു പിടികള്‍ കോവിഡ് കാരണം ഒരു വര്‍ഷത്തേക്ക് മാറ്റി വെച്ചാ മതി. ലൗ ജിഹാദ് നടത്തുന്ന കോയമാര്‍ ആട് മേയിക്കാന്‍ സിറിയയ്ക്ക് പോവുന്നതിന് പകരം കിണറ്റില്‍ പോകാന്‍ റെഡിയാവുക. ഹുറിയുമൊത്ത് കിണറ്റില്‍ ഉല്ലസിക്കുക.

( എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ലേഖകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)

Loading