മതംപൊട്ടിയ നിയമങ്ങള്‍


“മതംപോലൊരു കാളകൂറ്റനെ പ്രീണിപ്പിക്കാനാവട്ടെ, സമൂഹത്തിലെ അശക്ത വിഭാഗങ്ങളെ സംരക്ഷിക്കാനാവാട്ടെ, കണ്ണുംമൂക്കുമില്ലാത്ത നിയമങ്ങള്‍ ഏതൊരു ജനാധിപത്യ-മതേതര സമൂഹത്തിനും അപമാനകരമാണ്. സമത്വബോധവും നൈതികതയുമില്ലാത്ത സമൂഹങ്ങളിലാണ് അന്ധനിയമങ്ങള്‍ പൂത്തിറങ്ങുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, തുല്യരാകണം. നിയമത്തെ കെണി ആയി ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായി തീരുന്ന വ്യവസ്ഥകളും ഉപാധികളും നിയമവ്യവസ്ഥയില്‍ കടന്നുകൂടുന്നത് നീതിനിഷേധമാണ്…”

സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തോടെ ശബരിമലദര്‍ശനം നടത്താന്‍ തുനിഞ്ഞ പല യുവതികളെയും മതാനിന്ദാ നിയമം എറിഞ്ഞുവീഴ്ത്തുന്നത് നാം കണ്ടു. കോടതിവിധി അനുസരിച്ച് ക്ഷേത്രദര്‍ശനം നടത്തിയാല്‍ മതവ്രണനിയമം ഉപയോഗിച്ച് ജയിലില്‍ അടയ്ക്കും എന്ന അവസ്ഥ തമാശയായി തോന്നുന്നുണ്ടോ? അക്ഷാര്‍ത്ഥത്തില്‍ പല യുവതികളുടെയും കാര്യത്തില്‍ ഇതാണ് സംഭവിച്ചിരിക്കുന്നത്. ശബരിമല ലഹള തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്കൊതുങ്ങിയപ്പോഴും മലകയറ്റത്തിന്് ശ്രമിച്ച പലരും ഇപ്പോഴും ജാമ്യമില്ലാതെ ജയിലില്‍പോയി. ഇവരാരെങ്കിലും എന്തെങ്കിലും കുറ്റം ചെയ്തവരല്ല, മറിച്ച് മതത്തിന് വേണ്ടിയുള്ള ചില അന്ധനിയമങ്ങളുടെ ഇരകളാണ്. കുറ്റംമൂലം ലഭിക്കുന്ന ശിക്ഷയല്ല മറിച്ച് നിയമം ഏല്‍പ്പിക്കുന്ന ശിക്ഷയാണ് അവര്‍ അനുഭവിക്കുന്നത്.

മതേതരത്വം വിഭാവനംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ മതനിന്ദാ നിയമം(blasphemy law) ഇല്ല. അതിന് പരിഹാരമെന്നോളം ശിക്ഷാനിയമത്തില്‍ നിരവധിയെണ്ണം കുത്തിനിറച്ചിട്ടുണ്ട്. 153 എ, 295 എ, ഐ.റ്റി ആക്റ്റ് 66 എ എന്നിവയാണ് അവയില്‍ പ്രധാനം. അവയില്‍ 295 എ ആണ് കുപ്രസിദ്ധമായ വ്രണനിയമം! മതവികാരം(?) വ്രണപ്പെടുമ്പോഴാണ് ഈ വകുപ്പ് നിങ്ങളെ ആക്രമിക്കുന്നത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍/കണ്ടുമനസ്സിലാക്കാന്‍ കഴിയുന്ന കുറ്റമായാണ് (cognizable offence) വിഭാവനം ചെയ്തിരിക്കുന്നത്. അതായത് ഒരാളുടെ മതവികാരം വ്രണപെട്ടത് നിയമത്തിന് തിരിച്ചറിയാന്‍ സാധിക്കുമെന്നര്‍ത്ഥം. വികാരം വ്രണപെട്ടയാള്‍ അറിയിച്ചാല്‍മതി. യഥാര്‍ത്ഥത്തില്‍ ഇത്തരം മാനസികവ്യാപാരങ്ങള്‍ പുറത്തുള്ളവര്‍ക്ക് തിരിച്ചറിയാനോ കണ്ടുമനസ്സിലാക്കാനോ കഴിയാത്ത കുറ്റങ്ങളുടെ (non cognizable offence) പട്ടികയില്‍ വരേണ്ടവയാണ്. പക്ഷെ അങ്ങനെ വന്നാല്‍ വാദംകേള്‍ക്കലോ വിചാരണയോ ഇല്ലാതെ ജാമ്യം നിഷേധിച്ച് ജയിലില്‍ അടയ്ക്കാനാവില്ലല്ലോ. ഇനി വ്രണപ്പെട്ടെന്ന് അവകാശപ്പെട്ട് മുന്നിലെത്തുന്ന ഒരാളുടെ വ്രണം തിരിച്ചറിയാന്‍ പോലീസ് പരാജയപ്പെട്ടാല്‍ കോഗ്നിസിബിള്‍ ഒഫന്‍സ് പോലും തിരിച്ചറിയാനാവരെന്ന പഴി കേള്‍ക്കേണ്ടിവരും.

സ്വാഭാവികമായും, വാദി എന്തു പറയുന്നോ അതാണ് കേസ്! പോലീസും അങ്ങനെ മനസ്സിലാക്കികൊള്ളണം, മനസ്സിലായേ പറ്റൂ! രാജാവ് നഗ്നനായിരിക്കാം, പക്ഷെ അയാളുടെ വേഷാഭൂഷാദികളെ പുകഴ്ത്താന്‍ പോലീസ് ബാധ്യസ്ഥമാണ്. കുറ്റാരോപിത(ന്‍) പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല-കീഴടങ്ങുക, അകത്തുപോകുക. ഇവിടെ പോലീസിനെ സംബന്ധിച്ചിടത്തോളം കുറ്റം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുക എന്നതുമാത്രമാണ് പ്രധാനം. 295 എ ഒരു അന്ധനിയമമാണ്. അവിടെ യുക്തിക്കും തെളിവിനും പ്രാധാന്യമില്ല. തോന്നലുകളുടെയും അവകാശവാദങ്ങളുടെയും ലോകമാണത്. ഇന്നുവരെ 295 എ പ്രകാരം ആരെയും കോടതി ശിക്ഷിച്ചതായി കേട്ടിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലേ ശിക്ഷിക്കാനാവൂ. പക്ഷെ ഒരുപാട് പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതനെ തടവിലാക്കി അപമാനിച്ച ശേഷം അവസാനം തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടിട്ടെന്തു കാര്യം? ഇവിടെ കുറ്റമല്ല ശിക്ഷ കൊണ്ടുവരുന്നത് മറിച്ച് നിയമം തന്നെയാണ്. അതേസമയം വ്യാജപരാതി കൊടുക്കുന്നവരെ ശിക്ഷിക്കാനും വകുപ്പില്ല! ശിക്ഷിക്കപ്പെടാത്ത കേസില്‍ അനുഭവിച്ച ജയില്‍വാസത്തിനും മാനസികപീഡനത്തിനും ആര് സമാധാനം പറയും? നാഗരികസമൂഹം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.

ഇത്തരം കിരാത നിയമങ്ങള്‍ക്കെതിരെയും അവയുടെ ദുരുപയോഗങ്ങള്‍ക്കെതിരെയും ഒന്നും ചെയ്യാനാവില്ലേ? കോടതിയില്‍ പരാതിപെട്ടുകൂടേ? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ഥിരംകേള്‍ക്കുന്ന ചോദ്യങ്ങളിലൊന്ന്. അസുഖകരമായ വസ്തുത ആദ്യംതന്നെ പറയട്ടെ, നമ്മുടെ പാര്‍ലമെന്റിനോ രാഷ്ട്രീയനേതാക്കള്‍ക്കോ ഭരണാധികാരികള്‍ക്കോ പ്രഭുവര്‍ഗ്ഗത്തിനോ ഇക്കാര്യത്തില്‍ യാതൊരു താല്പര്യവുമില്ല. പ്രശ്‌നമുണ്ടായാല്‍ ഏതെങ്കിലും തരത്തില്‍ ഊരിപ്പോകാന്‍ അവര്‍ക്കറിയാം. നിയമം എപ്പോഴും ആഞ്ഞടിക്കുന്നത് സാധാരണജനങ്ങള്‍ക്കെതിരെയാണ്. തങ്ങള്‍ക്ക് ഇത്രയധികം അമാതാധികാരവും പരിഗണനയും നല്‍കുന്ന ഒരു വകുപ്പ് നീങ്ങി പോകണമെന്ന് മതനേതാക്കളോ ആഗ്രഹിക്കില്ലല്ലോ. പിന്നെയാരാണ് ഇതിനെതിരെ ശബ്ദമുയര്‍ത്തുക? ഇന്ത്യന്‍ പീഡല്‍കോഡിലെ വെറുപ്പ് ഉളവാക്കുന്ന പ്രസ്താവങ്ങള്‍ (hate speech provisions) സംബന്ധിച്ച വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് കഴിഞ്ഞകൊല്ലം ബി.ജെ.പി നേതാവ് സുബ്രമണ്യന്‍സ്വാമി സുപ്രീംകോടതിയില്‍ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. 295 എ എന്തുംകൊണ്ടും ആ പട്ടികയില്‍ പെടേണ്ടതാണ്. പക്ഷെ അവിടെ കോടതിക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താനാവാത്ത ഒരു നിയമപരമായ ഒരു പ്രശ്‌നമുണ്ട്.

1957 ലെ റാംജിലാല്‍ മോഡി കേസിലാണ് (Ramji Lal Modi v State of UP) 295 എ വകുപ്പിന്റെ നൈതികത ഏറ്റവും അവസാനമായി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. അന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഡിവിഷന്‍ ബഞ്ച് 295 എ വകുപ്പിന്റെ ഭരണഘടനാ സാധുത(constitutionality)) സ്ഥിരീകരിക്കുകയുണ്ടായി. പ്രസ്തുത വിധി റദ്ദാക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഏഴ് അംഗങ്ങള്‍ ഉള്ള ഒരു സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ എതിര്‍ തീരുമാനം ഉണ്ടാവണം എന്നാണതിന്റെ അര്‍ത്ഥം. ഇതത്ര എളുപ്പമല്ല. ആദ്യമായി സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ മുമ്പില്‍ 295 എ റദ്ദാക്കപ്പെടാനും റാംജിലാല്‍ മോഡി കേസിലെ വിധി മറികടക്കാനും വേണ്ടത്ര കാരണങ്ങളും തെളിവുകളും ഉണ്ടെന്ന് സ്ഥാപിച്ച് അനുകൂലവിധി നേടണം. അങ്ങനെ ബോധ്യപെട്ടാല്‍ പ്രസ്തുത രണ്ടംഗ ബഞ്ച് കേസ് അഞ്ച് അംഗങ്ങളുള്ള ഒരു സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന് ഹര്‍ജി കൈമാറണം. അഞ്ച് അംഗ ബഞ്ചിനും ബോധ്യപ്പെട്ടാല്‍ കുറഞ്ഞത് ഏഴ് അംഗങ്ങളുള്ള ഒരു ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടും. അവിടെ അനുകൂലമായ തീരുമാനം ഉണ്ടായാല്‍ 295 എ നീക്കം ചെയ്യപ്പെടും. ഇന്ത്യന്‍ നിയമവ്യവസ്ഥയും കോടതികളും പ്രവര്‍ത്തിക്കുന്ന രീതി വെച്ചുനോക്കുമ്പോള്‍ ഏറെ സമയം വേണ്ടിവരുന്ന ദുഷ്‌കരമായ നടപടിക്രമങ്ങള്‍ക്ക് ശേഷംമാത്രമേ ഇവിടെ അനുകൂലഫലത്തിന് സാധ്യതയുള്ളൂ. എത്ര എളുപ്പം, അല്ലേ?! ആര്‍ട്ടിക്കിള്‍ 19(2) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്(Art 19(1)(a)) മേല്‍ പൊതുക്രമസമാധാന താല്പര്യപ്രകാരമുള്ള/പൊതുജനതാല്‍പര്യാര്‍ത്ഥമുള്ള(‘in the interests of public order’) യുക്തിസഹമായ നിയന്ത്രണം(reasonable restriction upon the freedom of speech’) എന്ന വകുപ്പ് അനുസരിച്ചാണ് 1957 ല്‍ 295 എ ഭരണഘടനാപരമാണെന്ന് സുപ്രീംകോടതി വിധിച്ചത്. പൊതുജനതതാല്പര്യം, പൊതുക്രമസമാധാനം എന്നൊക്കെ പറഞ്ഞാല്‍ എത്രവേണമെങ്കിലും വലിച്ചുനീട്ടുകയോ വെള്ളംചേര്‍ക്കുകയോ ചെയ്യാവുന്ന അവ്യക്തമായ ഉപാധികളാണെന്ന് നമുക്കറിയാം. പൊതുക്രമസമാധാനം തകാരാറിലാക്കുന്ന ആഹ്വാനങ്ങളുടെ കാര്യം പറഞ്ഞ് കോടതി ന്യായീകരിച്ചെങ്കിലും 295 എ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് അത്തരം സാധ്യതകളൊന്നുമില്ലാത്ത വ്യക്തിഗത വ്രണപ്പെടലുകളുടെ പേരിലാണ്.

295 എ വ്രണപ്പെടല്‍ നിയമം ആണെങ്കില്‍ 153 എ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രവര്‍ത്തികളും പ്രസ്താവനകളും തടയാന്‍ ലക്ഷ്യമിടുന്നു. 295 എയ്ക്ക് ശിക്ഷ പരമാവധി മൂന്നുവര്‍ഷം തടവാണ്. കേസ് രജിസ്റ്റര്‍ചെയ്താല്‍ പോലീസ് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. ജാമ്യം കോടതിയുടെ വിവേചനാധികാരമാണ്. കേസ് രജിസ്റ്റര്‍ കക്ഷികള്‍ക്കിടയില്‍ പറഞ്ഞുതീര്‍ക്കാനുമാവില്ല(ie non-bailable and non-compoundable). സാധാരണഗതിയില്‍ മൂന്ന് വര്‍ഷംവരെ ശിക്ഷ പറയുന്ന വകുപ്പുകളെല്ലാം ജാമ്യം ലഭിക്കുന്നവയാണ് എന്നോര്‍ക്കുക. എന്നാല്‍ രണ്ടു മതങ്ങളെ തമ്മിലടപ്പിക്കുന്നതിനോ വര്‍ഗ്ഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്നതിനും 153 എ പ്രകാരം ഇതിലും കുറഞ്ഞ ശിക്ഷയേ ഉള്ളൂ-പരമാവധി മൂന്ന് വര്‍ഷം ശിക്ഷ, ജാമ്യം ലഭിക്കുകയുംചെയ്യും. വര്‍ഗ്ഗീയലഹളകളെക്കാളും മതസ്പര്‍ദ്ധകളെക്കാളും ഭീകരമാണ് മതവികാരം വ്രണപ്പെടല്‍ എന്നു സാരം. 2000ല്‍ ഐ.റ്റി ആക്റ്റിലെ 66 എ കൂടി ഏര്‍പ്പെടുത്തിയതോടെ ഏത് തരത്തിലുള്ള അധിക്ഷേപങ്ങളും വ്രണപെടുത്തലുകളും കുറ്റകരമായി. മഹാരാഷ്ട്രയില്‍ ബാല്‍താക്കറെയുടെ ശവഘോഷയാത്രയോട് അനുബന്ധിച്ച് നഗരം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചപ്പോള്‍ അത് സംബന്ധിച്ച് ഒരു ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്കെതിരെയും പോസ്റ്റ് ലൈക്ക് ചെയ്ത കൂട്ടുകാരിക്കെതിരെയും ഐ.ററി 66 എ പ്രയോഗിച്ചപ്പോഴാണ് രാഷ്ട്രം ഈ കരിനിയമത്തിന്റെ ദുരുപയോഗ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. സാമൂഹികമാധ്യമങ്ങളിലെ മതവിമര്‍ശനത്തിനെതിരെ മതവെറിയര്‍ ഐ.റ്റി ആക്റ്റിലെ 66 എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ബോധ്യപെട്ടതോടെ 2015 ല്‍ സുപ്രീംകോടതി ഈ ജാമ്യമില്ലാവകുപ്പ് റദ്ദാക്കി. തുറന്നതും വ്യക്തമായി നിര്‍വചിക്കാത്തതും അവ്യക്തവുമാണ് (“open ended, undefined, and vague”) ഈ വകുപ്പെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അപ്പോള്‍പ്പിന്നെ 295 എ യുടെ കാര്യമോ എന്ന ചോദ്യം വീണ്ടും എഴുന്നേറ്റുനില്‍ക്കുന്നു.

1920 കളില്‍ ആര്യസമാജക്കാരും പഞ്ചാബിലെ മുസ്ലീങ്ങളും തമ്മിലുണ്ടായ മതസ്പര്‍ദ്ധയാണ് 295 എയ്ക്ക് കാരണമായത്. അക്കാലത്ത് 153 എ മാത്രമാണ് നിലവിലുണ്ടായിരുന്നത്. ആര്യസമാജത്തിലെ ഭാരതീയ ഹിന്ദു ശുദ്ധി മഹാസഭാ മതംമാറിയവരെ തിരികെ ഹിന്ദുമതത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത് മറ്റ് മതവിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമായി. പരസ്പരം നിന്ദിച്ചുകൊണ്ടുള്ള മതസാഹിത്യ പുസ്തകങ്ങള്‍ അക്കാലത്ത് ധാരാളമായി പ്രചരിപ്പിക്കപ്പെട്ടു. രാമായണത്തിലെ സീതയെ സ്വാഭാവദൂഷ്യമുള്ളവളായി ചിത്രീകരിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട ചില ലഘുലേഖകള്‍ക്ക് മറുപടിയായി മഹാശേ രാജ്പാല്‍ രംഗീല റസൂല്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചു. പുസ്തകം രചിച്ചത് അറിയപ്പെടാത്ത ഒരു ആര്യസമാജാംഗം ആണെന്ന് കരുതപ്പെടുന്നു. മുഹമ്മദിന്റെ ലൈംഗികജീവിതമായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം. 153 എ പ്രകാരം പരാതി വന്നതോടെ രാജ്പാല്‍ അറസ്റ്റിലായി.

പുസ്തകം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്ക് കാരണമാകുന്നില്ലെന്ന് തെളിഞ്ഞതിനാല്‍ അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. എന്നാല്‍ മതസ്പര്‍ദ്ധയല്ല പ്രശ്‌നം മതവികാരം വ്രണപെട്ടതാണ് എന്ന വാദവുമായി മുസ്ലീം സംഘടനകള്‍ തെരുവിലിറങ്ങി, അക്രമാസക്തരായി. രംഗീല റസൂല്‍ നിരോധിക്കണമെന്നും രാജ്പാലിനെ ശിക്ഷിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. പ്രക്ഷോഭം മൂര്‍ച്ഛിക്കവെ ഇലം ഉദ്ദീന്‍ (Ilm-Ud-Din)എന്ന പത്തൊമ്പതുകാരന്‍ രാജ്പാല്‍ മഹേശയെ കൊലപ്പെടുത്തി. കൊലയാളിയെ പിന്നീട് തൂക്കികൊന്നു. 1927 ആയപ്പോഴേക്കും വര്‍ഗ്ഗീയ ലഹളകളുടെ വര്‍ദ്ധിച്ച സാധ്യത ഭയന്ന ബ്രിട്ടീഷുകാര്‍ ശിക്ഷാനിയമത്തില്‍ 295 എ എന്ന വ്രണനിയമം കൊണ്ടുവന്നു. വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് മുഹമ്മദലി ജിന്ന ഉള്‍പ്പടെ പലരും അന്നേ ചൂണ്ടിക്കട്ടിയിരുന്നു. സാമൂഹികപരിഷ്‌കരണവും മതനവീകരണവും ലക്ഷ്യമാക്കി മതവിമര്‍ശനം നടത്തുന്നവര്‍ക്കെതിരെ ഈ വകുപ്പ് ദുരുപയോഗം ചെയ്യും എന്ന വാദമുയര്‍ന്നപ്പോള്‍ മന:പൂര്‍വ്വവും വിഷലിപ്തവുമായ ലക്ഷ്യത്തോടെ (with deliberate and malicious intention) മതവികാരം വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ എന്ന ഉപാധികൂടി 295 എ യില്‍ എഴുതിച്ചേര്‍ത്തു. അനാചാരനിര്‍മാര്‍ജനം, ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം, മെച്ചപെട്ട ഒരു സാമൂഹിക വ്യവസ്ഥ കാംക്ഷിച്ചുകൊണ്ട് പുരോഗമനേച്ഛയോടെ നടത്തുന്ന മതവിമര്‍ശനം തുടങ്ങിയവയൊന്നും തത്വത്തില്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരില്ല. പക്ഷെ മതവെറിയരും വ്രണിതാക്കളുമൊന്നും ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച് കാണാറില്ല. അവര്‍ വ്രണിതഹൃദയരായി പരാതിപ്പെടുകയും കോഗ്നിസബിള്‍ ഒഫന്‍സ് ആയതിനാലും ജാമ്യമില്ലാത്തതിനാലും വാറണ്ടില്ലാതെ തന്നെ പോലീസ് പ്രതിയെ ജയിലില്‍ അടയ്ക്കുകയും ചെയ്യുകയും ചെയ്യുന്നു.

അന്നു നിലവ മതസ്പര്‍ദ്ധ, മതപരമായ സംഘര്‍ഷം, അക്രമം ലഹള എന്നിവയൊക്കെ തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ആണെന്നാണ് പൊതുമതം. എന്നാല്‍ വിശ്വാസിയുടെ വികാരം വ്രണപ്പെടുന്നു എന്ന അവകാശവാദം ഇതുമായി കൂട്ടിക്കെട്ടുന്നത് എങ്ങനെയാണ് എന്നതാണ് പ്രശ്‌നം. വികാരം വ്രണപ്പെട്ട വിശ്വാസിക്ക് എതിര്‍മതക്കാരനെതിരെ നീങ്ങാന്‍ പ്രേരണയുണ്ടാവും എന്നൊക്കെ വാദിക്കാം. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമല്ലേ അവിടെ ഈ നിയമം പ്രസക്തമാകുന്നുള്ളൂ. നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രബലമായ സാമൂഹ്യസ്ഥാപനമായ മതം എന്തുകൊണ്ടാവും ഇത്രമാത്രം ഇരവാദം ഉയര്‍ത്തുന്നത്? മിക്കപ്പോഴും ഈ വകുപ്പ് ഉപയോഗിക്കപ്പെടുന്നത് അവിശ്വാസികള്‍ക്കെതിരെയാണ്. അവിശ്വാസികളെ കളിയാക്കുന്നതോ പരിഹസിക്കുന്നതോ നിയമപ്രകാരം കുറ്റകരമല്ല. അതൊക്കെ വിമര്‍ശനമാണ്. എന്നാല്‍ മതവിശ്വാസത്തിന്റെ കാര്യത്തില്‍ നേരിയ വിമര്‍ശനംപോലും പാടില്ല. വിമര്‍ശനംവിട്ട് അധിക്ഷേപത്തിലേക്ക് നീങ്ങുന്നതാണ് പ്രശ്‌നം എന്നാവും ഇവിടെ ന്യായീകരണം വരിക. വ്യക്തിപരമായ അധിക്ഷേപം ആര്‍ക്കെതിരെ നടത്തിയാലും അത് കുറ്റകരമാണ്. പക്ഷെ അവിടെയൊന്നും 295 എ പോലൊരു അന്ധനിയമത്തിന് സാധുതയില്ല.

അനീതി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് എളുപ്പത്തില്‍ ചൂഷണം ചെയ്യാന്‍ കഴിയുന്ന നിയമ വ്യവസ്ഥകള്‍ നാഗരികസമൂഹത്തിന് ഭീഷണിയാണ്. തോന്നലുകളും വിഭ്രാന്തികളും തെളിവുകളായി സ്വീകരിച്ച് ആരെയും തുറുങ്കലില്‍ അടയ്ക്കാമെന്ന അവസ്ഥ ഭീതിജനകമാണ്. ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍വേണമെങ്കിലും കെണിയിലാക്കാം-നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന നിലയിലുള്ള നിയമവ്യവസ്ഥകള്‍ ഏതൊരു പൗരന്റെയും മുകളിലും തൂങ്ങുന്ന വാള്‍ത്തലയാണ്. എന്തുകൊണ്ട് നിങ്ങള്‍ തടവിലാക്കപ്പെട്ടു എന്ന് ചോദിച്ചാല്‍ അങ്ങനെ ചെയ്യണമെന്ന് മറ്റൊരാള്‍ക്ക് തോന്നി, അന്വേഷണസംവിധാനവും നിയമവ്യവസ്ഥയും അതിന് കൂട്ടുനിന്നു എന്നതാണ് ഉത്തരമെങ്കില്‍ അത്തരം സമൂഹങ്ങള്‍ പരിഷ്‌കൃതമല്ല.

സാധാരണയായി ദുര്‍ബലരും അവശരുമായ ജനവിഭാഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് അന്ധനിയമങ്ങളും വാദംകേള്‍ക്കാതെയുള്ള കുറ്റംചാര്‍ത്തലും ജാമ്യനിഷേധവുമൊക്കെ ഏര്‍പ്പെടുത്തിയതെന്ന് പലരും പറഞ്ഞുപോകാറുണ്ട്. ഇതുവരെ പുരുഷാധിപത്യമായിരുന്നില്ലേ, ഇനി കുറെക്കാലം പുരുഷന്‍മാര്‍ അനുഭവിക്കട്ടെ, ഇതുവരെ മേല്‍ജാതിക്കാരുടെ ആധിപത്യമായിരുന്നില്ലേ-ഇനി കുറെക്കാലം അവര്‍ അനുഭവിക്കട്ടെ എന്നൊക്കെയുള്ള ചെന്നായ് നീതി വാദം അന്ധനിയമങ്ങളുടെ നിര്‍മ്മിതിക്ക് സാധൂകരണമായി എടുത്തു വീശുന്നത് കാണാം. ഈ നിസ്സാരഭാവമൊക്കെ അനീതിയുമായി ഹസ്തദാനം നടത്തേണ്ടവരുന്നത് വരെയേ ഉണ്ടാകൂ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ഐ.പി.സി 356 എന്ന അന്ധനിയമവുമായി കെണിയൊരുക്കാന്‍ വെമ്പുന്ന ഒരാള്‍ക്ക് മതവികാരം വ്രണപ്പെട്ട ഒരു ഭക്തന്‍ പരമമായ ഭീഷണിയായി അനുഭവപ്പെടുന്നത് അതുകൊണ്ടാണ്-രണ്ടും ജാമ്യമില്ലാ വകുപ്പുകള്‍. അതേസമയം, 153 ബി, 295 എ തുടങ്ങിയ കിരാതനിയമങ്ങളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ ന്യായവൈകല്യംപോലും നിലനില്‍ക്കില്ല. അവ അശക്തര്‍ക്ക് വേണ്ടിയുള്ള ശക്തമായ നിയമം എന്ന ഓമനപ്പേരിന് പോലും അര്‍ഹമല്ല. മതം നമ്മുടെ സമൂഹത്തിലെ ഏറ്റവും കരുത്തുറ്റ സ്ഥാപനമാണ്. എല്ലാവരും ഭയക്കുന്ന, തൊഴുത് മാറി നില്‍ക്കുന്ന, ഭൂരിപക്ഷപിന്തുണയുള്ള സ്ഥാപനം. നീതിന്യായവ്യവസ്ഥ മുതല്‍ രാഷ്ട്രീയം വരെ മതത്തിന് മുമ്പില്‍ വിനീതവിധേയരാണ്. അങ്ങനെയൊരു സ്ഥാപനത്തിന് ആരുടെയും സംരക്ഷണം ആവശ്യമില്ല. മതത്തില്‍ നിന്നുള്ള സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമായി മുഴച്ചുനില്‍ക്കുമ്പോഴാണ് ഇപ്പോഴും മതസംരക്ഷണവും വിശ്വാസസംരക്ഷണവും ലക്ഷ്യമിടുന്ന ഈ കിരാത നിയമങ്ങള്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ പീനല്‍കോഡും സി.ആര്‍.പി.സി യുമൊക്കെ എത്രയോ തവണ കാലികമായി പരിഷ്‌കരിക്കപ്പെട്ടു. പക്ഷെ അപ്പോഴും മതചില്ലകളില്‍ തൊട്ടില്ല. മതത്തിന് ഇത്രയേറെ അനുകൂലമായ ഒരു നിയമം എത്ര അനീതിയായാലും നിലനിന്നേ പറ്റൂ എന്ന വാശി നമ്മുടെ ഭരാണാധികാരികളുടെയും നിയമനിര്‍മ്മാണ സഭകളുടെയും നിസ്സഹായതയാണ് വ്യക്തമാക്കുന്നത്. 153 എ, 295 എ വകുപ്പുകള്‍ ഇന്നുവരെ ഒരു വര്‍ഗ്ഗീയ സംഘര്‍ഷം അലസിപ്പിച്ചതായോ മതലഹള ഇല്ലാതാക്കിയതായോ കണ്ടെത്താനാവില്ല. അവയൊക്കെ സമയാസമയം മുറപോലെ നടക്കുന്നുണ്ട്. സ്വയം കത്തിയണയുകയും ചെയ്യും. അതേസമയം ഈ അന്ധനിയമങ്ങളുടെ ഉപയോഗം മൂലം അനാവശ്യമായ മതസംഘര്‍ഷങ്ങള്‍ ഉരുവംകൊണ്ടതിന്റെ ഉദാഹരണങ്ങള്‍ കാണാനുമാവും. ഇത്ര മാരകമായുധം കയ്യില്‍ കിട്ടിയിട്ടും മതവിമര്‍ശകരെല്ലാം എങ്ങനെ അതിജീവിക്കുന്നു എന്നാരെങ്കിലും അതിശയപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ അറിയുക, അതിന് കാരണം മതങ്ങളുടെ ദയയോ വിശ്വാസികളുടെ മാനവികബോധമോ അല്ല. മറിച്ച് ഓരോ മതവും ഈ വകുപ്പ് പ്രകാരം കുറ്റവാളികലാണ്. എല്ലാ മതങ്ങളും മതസാഹിത്യങ്ങളും പരമതനിന്ദയിലും പരമതനിഷേധത്തിലും അധിഷ്ഠിതമാണ്. ഒരു കൂട്ടരുടെ ചക്കരദൈവം മറ്റൊരു കൂട്ടര്‍ക്ക് തമാശയാണ്. സ്വാഭാവികമായും വ്രണപ്പെടാന്‍ തുടങ്ങിയാല്‍ മഹാഭൂരിപക്ഷവും വ്രണപ്രഭുക്കളായി ജീവിക്കേണ്ടിവരും. ഒരു മതത്തിന് മൃഗീയഭൂരിപക്ഷമുള്ള സമൂഹങ്ങളില്‍ ഈ പ്രശ്‌നം ഉണ്ടാകുന്നുമില്ല. അവിടെ ഇത്തരം കിരാതനിയമങ്ങള്‍ പത്തിവിരിച്ചാടും. പാകിസ്ഥാനില്‍ ആസിയാ ബീബി എന്ന അഞ്ചു കുട്ടികളുടെ മാതാവായ 47 കാരിയുടെ ജീവന് വേണ്ടി പൊതുസമൂഹം തെരുവില്‍ അലറിവിളിച്ചതോര്‍ക്കുക. പരമോന്നതകോടതി നിരപരാധിയെന്ന് കണ്ട് വിട്ടയച്ച ഒരാള്‍ക്കാണ് മതസമൂഹത്തിന്റെ പരമാധികാരത്തിന് മുമ്പില്‍ ജീവന് വേണ്ടി യാചിച്ച് നില്‍ക്കേണ്ടിവരുന്നത്!

മതംപോലൊരു കാളകൂറ്റനെ പ്രീണിപ്പിക്കാനാവട്ടെ, സമൂഹത്തിലെ അശക്ത വിഭാഗങ്ങളെ സംരക്ഷിക്കാനാവാട്ടെ, കണ്ണുംമൂക്കുമില്ലാത്ത നിയമങ്ങള്‍ ഏതൊരു ജനാധിപത്യ-മതേതര സമൂഹത്തിനും അപമാനകരമാണ്. സമത്വബോധവും നൈതികതയുമില്ലാത്ത സമൂഹങ്ങളിലാണ് അന്ധനിയമങ്ങള്‍ പൂത്തിറങ്ങുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, തുല്യരാകണം. നിയമത്തെ കെണി ആയി ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായി തീരുന്ന വ്യവസ്ഥകളും ഉപാധികളും നിയമവ്യവസ്ഥയില്‍ കടന്നുകൂടുന്നത് നീതിനിഷേധമാണ്. ചില പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഏര്‍പ്പെടുത്തുന്ന വെളിവുരഹിത-തെളിവുരഹിത നിയമങ്ങള്‍ പിന്നീട് നീക്കം ചെയ്യാന്‍ എത്രമാത്രം ബുദ്ധിമുട്ടായിരിക്കും എന്നതിന്റെ തെളിവാണ് 295 എ. ഐ.റ്റി ആക്റ്റ് 66 എ യുടെ റദ്ദാക്കലില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. നീതിയുടെ സുഗന്ധം എല്ലാ പൗരന്‍മാര്‍ക്കും ഒരുപോലെ ലഭ്യമാകുന്ന, ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാല്‍പോലും ഒരു നിരപരാധിപോലും ശിക്ഷക്കപ്പെടരുതെന്ന തത്വം പുലരുന്ന നിയമവ്യവസ്ഥയാണ് പുലരേണ്ടത്. അത് മതവിശ്വാസിക്കോ അവിശ്വാസിക്കോ പുരുഷനോ സ്ത്രീക്കോ മേല്‍ജാതിക്കോ കീഴ്ജാതിക്കോ വടക്കര്‍ക്കോ തെക്കര്‍ക്കോ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതാകരുത്. നിയമത്തിന് മുമ്പില്‍ എല്ലാവര്‍ക്കും തുല്യതയും മാന്യതയും ലഭിക്കുമ്പോഴേ പരിഷ്‌കൃത ജനാധിപത്യസമൂഹങ്ങള്‍ നിര്‍മ്മിക്കപ്പെടുകയുളളൂ. നിയമങ്ങള്‍ അന്ധമാകരുത്, പക്ഷെ അവ അന്ധമായി നടപ്പിലാക്കപ്പെടണം. ചെയ്യുന്ന കുറ്റത്തിനും തെളിവിനും അനുസരണമായിരിക്കണം നിയമനടപടികള്‍. നിയമം തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ പ്രാകൃതമാണ്. നിയമംകൊണ്ട് മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുന്ന മനുഷ്യര്‍ സമാശ്വസിപ്പിക്കലിന് അതീതരാണ്. നിയമം കുറ്റം നിര്‍മ്മിക്കാനുള്ള ഉപാധിയല്ല. കുറ്റം നിര്‍വചിക്കാനുളള ദൗത്യമാണ് അതേറ്റെടുക്കേണ്ടത്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *