‘കുഴല്‍പണ കേസില്‍ സുരേന്ദ്രനെ പോലെ തന്നെ മുഴങ്ങി കേട്ട പേരുകളില്‍ ഒന്നായിരുന്നു സി.കെ ജാനുവിന്റേത്. ഇന്ത്യയുടെ സത്യസന്ധതയുടെ ബാധ്യത ചുമക്കാന്‍ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് ദളിത് ആയതിനാല്‍ അവര്‍ക്കൊപ്പം അന്ന് ഒരുപാട് ആളുകള്‍ ഐക്യപ്പെട്ടു. വേടന്‍ കുറ്റസമ്മതം നടത്തിയ ഉടനെയും ഇതേ ജാതി സ്വത്വവാദത്തിന്റെ മെക്കാനിസം പലപുരോഗമന ഇടങ്ങളിലും വര്‍ക്ക് ചെയ്തു. ഇവിടെ വേടന്‍ റേപ്പിസ്റ്റ് ആണ്. അതായത് അയാള്‍ ദളിതന്‍ ആയതിനാല്‍ റേപ്പിന് ഇരയായ പെണ്‍കുട്ടിയുടെ വേദന അങ്ങ് തേഞ്ഞു മാഞ്ഞു പോകില്ല. വേടന്‍ ദളിതന്‍ ആയതുകൊണ്ട് ചെയ്തത് തെറ്റും ആവാതിരിക്കുന്നില്ല. റേപ്പ് ചെയ്തവന്റെ ജാതി നോക്കി റേപ്പിനോട് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകുന്നതുതന്നെ ജാതി സ്വത്വം എത്ര ഭീകരം ആണെന്ന് കാണിച്ചു തരുന്നുണ്ട്.’- മനുജാ മൈത്രി എഴുതുന്നു |
ജാതിസ്വത്വ വാദം ഗോത്രവാദം
മീ ടു ആരോപണങ്ങള്‍ നേരിടുന്ന വേടന്‍ അതായത് ഹിരണ്‍ദാസ് മുരളി ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചും ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ആളാണ്. അതായത് നിലവില്‍ പോലീസ് സ്വമേധയാ കേസെടുത്താല്‍, അല്ലെങ്കില്‍ ക്രൈമിനു ഇരയായ പെണ്‍കുട്ടി നിയമപരമായി മുന്നോട്ടു പോയാല്‍ വേടന്‍ ശിക്ഷിക്കപ്പെടും. ഇന്നലെ വരെ മീ ടു ആരോപണങ്ങളോട് മുഖം തിരിഞ്ഞു നിന്ന വേടന്‍ ഇന്ന് അത് സമ്മതിച്ച സ്ഥിതിക്ക് സംഭവങ്ങള്‍ നടന്നതാണ് എന്നു തന്നെ മനസ്സിലാക്കണം. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും നിയമത്തിനു മുന്നിലും/പൊതുസമൂഹത്തിനു മുന്നിലും കുറ്റവാളി തന്നെ.
ഒരാള്‍ തന്റെ കുറ്റം ഏറ്റുപറഞ്ഞു കൊണ്ട് ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലൊ പോസ്റ്റ് ഇട്ടാല്‍ അയാള്‍ ചെയ്ത കുറ്റത്തില്‍ നിന്നും വിമുക്തനാകുമോ? പ്രത്യേകിച്ച് സ്ത്രീയെ സെക്ഷ്വ്യല്‍ അഭ്യൂസ് ചെയ്തു എന്ന കേസ് ആരോപണം നില്‍ക്കുന്ന ഒരാള്‍ തെറ്റ് ഏറ്റു പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടാല്‍ മതിയാകും എങ്കില്‍ ഈ രാജ്യത്ത് നിലവിലുള്ള നിയമസംവിധാനങ്ങള്‍ ഒന്നും ആവശ്യം ഉണ്ടാവില്ല.
കുഴല്‍പണ കേസില്‍ സുരേന്ദ്രനെ പോലെ തന്നെ മുഴങ്ങി കേട്ട പേരുകളില്‍ ഒന്നായിരുന്നു സി. കെ. ജാനുവിന്റേത്. ഇന്ത്യയുടെ സത്യസന്ധതയുടെ ബാധ്യത ചുമക്കാന്‍ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് ദളിത് ആയതിനാല്‍ അവര്‍ക്കൊപ്പം അന്ന് ഒരുപാട് ആളുകള്‍ ഐക്യപ്പെട്ടു. വേടന്‍ കുറ്റസമ്മതം നടത്തിയ ഉടനെയും ഇതേ ജാതി സ്വത്വവാദത്തിന്റെ മെക്കാനിസം പലപുരോഗമന ഇടങ്ങളിലും വര്‍ക്ക് ചെയ്തു. ഇവിടെ വേടന്‍ റേപ്പിസ്റ്റ് ആണ്. അതായത് അയാള്‍ ദളിതന്‍ ആയതിനാല്‍ റേപ്പിന് ഇരയായ പെണ്‍കുട്ടിയുടെ വേദന അങ്ങ് തേഞ്ഞു മാഞ്ഞു പോകില്ല. വേടന്‍ ദളിതന്‍ ആയതുകൊണ്ട് ചെയ്തത് തെറ്റും ആവാതിരിക്കുന്നില്ല. വേടന്‍ ദളിതന്‍ ആയതിനാല്‍ ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യയിലെ നിയമങ്ങളും അനുസരിക്കേണ്ടതില്ല എന്നതും ശരിയല്ല. റേപ്പ് ചെയ്തവന്റെ ജാതി നോക്കി റേപ്പിനോട് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകുന്നത് തന്നെ ജാതി സ്വത്വം എത്ര ഭീകരം ആണെന്ന് കാണിച്ചു തരുന്നുണ്ട്. ജാതി സ്വത്വ വാദികള്‍ റേപ്പ് ചെയ്ത വേടനെ സപ്പോര്‍ട്ട് ചെയ്യുന്നത് റേപ്പ് ചെയ്യുന്നതുപോലെ തന്നെ മൃഗ്ഗീയമായ ഒന്നാണ്.
വേടന്റെ കലയേയും അയാളുടെ പ്രവര്‍ത്തിയേയും തമ്മില്‍ കൂട്ടിക്കെട്ടേണ്ട എന്നു പറയുന്നത് കേട്ടു. വേടന്‍ റാപ്പില്‍ കൂടി പറഞ്ഞിരുന്നത് മുഴുവനും അയാളുടെ അഭിപ്രായങ്ങള്‍ ആയിരുന്നു. സ്ത്രീ പുരോഗമനവും ദളിത് ഉന്നമനവും പാടി നടന്നവന്‍ പിന്നെ എന്തി നാണ് വായികൊള്ളാത്ത പുരോഗമനം പറഞ്ഞു നടന്നത്. വേടന്‍ പൊളിറ്റിക്കലി കറക്റ്റ് ആയി ഇരിക്കുക എന്നത് കലയോടുള്ള നീതിയാണ്. കുറെ പാട്ട് എഴുതിയത് കൊണ്ട് ഒരുത്തനെ പിടിച്ചു പുണ്യവാളന്‍ ആക്കിയേക്കാം എന്നതൊക്കെ എട്ടായി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി.
‘അറിവില്ലായ്മകൊണ്ട് ചെയ്തു പോയതല്ലേ സാരമില്ലെടാ തക്കുടു വാവേ’ എന്നൊക്കെ പറഞ്ഞു വേടനെ വാരിപ്പുണരുന്നവര്‍ ഈ നാടിനു തന്നെ ആപത്താണ്. തെറ്റ് ചെയ്തത് തെറ്റാണെന്ന് തെളിഞ്ഞാല്‍ സ്വന്തം അപ്പനും അമ്മയും ആയാല്‍ പോലും ഇരക്കൊപ്പം നില്‍കുമ്പോഴാണ് മനുഷ്യന്‍ ആധുനികമാവുന്നത്. അല്ലാത്തവരൊക്കെ സ്വന്തം ഗോത്രത്തിനായി യുദ്ധം ചെയ്യുന്നവര്‍ തന്നെയാണ്. ഗോവിന്ദച്ചാമിക്ക് ഇന്‍സ്റ്റ് ഐഡി ഇല്ലാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ ലവ് വാരി വിതറി ഐക്യപെട്ടേനെ.