പോകാതിരിക്കാനുള്ള അനുമതി


ശബരിമലയിലെ സ്ത്രീപ്രവേശം ഒരു തര്‍ക്കവിഷയം ആകുന്നതിന്റെ കാരണം ഋതുമതികളായ സ്ത്രീകള്‍ അവിടെ പ്രവേശിക്കരുത് എന്ന അലിഖിത നിയമം ഉന്നയിക്കപ്പെടുന്നു എന്നത് മാത്രമാണ്. ശബരിമലയില്‍ പോകാതിരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന് എതിരെ ആരും രംഗത്ത് വന്നിട്ടില്ല. പ്രശ്‌നപരിഹാരം ഭക്തരായ സ്ത്രീകളുടെ പക്കല്‍ തന്നെയുണ്ട്. പോകരുത് എന്ന് നിര്‍ബന്ധമുള്ളിടത്ത് പോകാതിരിക്കുക. It is as simple as that. പോകാതിരിക്കണമെങ്കില്‍ കോടതി കനിയണം എന്ന വാദം പരിഹാസ്യമാണ്. ചെയ്യാനും ചെയ്യാതിരിക്കാനും വ്യക്തിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതിവിധി വരണം എന്നൊക്കെ പറയുന്നത് വിചിത്രമാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പോകാം എന്നു കോടതി വിധിച്ചാലും പോകാതിരുന്നുകൂടേ? ആരെങ്കിലും പോകുന്നുവെങ്കില്‍ മതകഥയനുസരിച്ച് അവരതിന്റെ ഫലം അനുഭവിച്ചുകൊള്ളും. കാരണം മൂര്‍ത്തി എല്ലാം അറിയുന്നുണ്ട്. വ്രതശുദ്ധിക്ക് പ്രത്യേകം മാര്‍ക്ക് ലഭിക്കാതിരിക്കില്ലല്ലോ. ഇനി അതല്ല മറ്റു സ്ത്രീകള്‍ ക്ഷേത്രപ്രവേശനം നടത്തി അയ്യപ്പശിക്ഷയ്ക്ക് വിധേയരാകുമല്ലോ എന്ന വിങ്ങലാണ് ഈ ക്ഷോഭപ്രകടനങ്ങള്‍ക്ക് പിന്നിലെങ്കില്‍ ഹോ! എന്നു മാത്രമേ പറയാനുള്ളൂ. കോടതി വിധിച്ചില്ലെങ്കില്‍ അറിയാതെ ശബരിമലയിലേക്ക് പോയിപ്പോകും എന്നാണോ ഇത്ര ബദ്ധപ്പെട്ട് പറയാന്‍ ശ്രമിക്കുന്നത്? കോടതി വിധി അനുകൂലമാകാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്ന ഭക്തകളെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു! നിയമസാധുതയില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നാണോ ഭക്തമഹിളകളും പക്കമേളക്കാരും വാദിക്കുന്നത്? വളരെ നല്ലത്. കേസ് വാദിച്ച് കോടതിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചിട്ട് ചെയ്താല്‍ മതി. സ്വകാര്യതലത്തില്‍ നിങ്ങള്‍ക്ക് തന്നെ തീരുമാനം എടുക്കാന്‍ അവകാശമുള്ള എല്ലാ കാര്യങ്ങളിലും ഇത്തരം ‘സാഹസ’ങ്ങള്‍ക്ക് മുതിരരുത് എന്നൊരു അഭ്യര്‍ത്ഥന മാത്രം. കോടതിവിധിയും ഭരണഘടനയും മാത്രം സേവിച്ച് ജീവിക്കാനുള്ള മതജീവികളുടെ നിശ്ചയദാര്‍ഡ്യത്തെ സ്വാഗതം ചെയ്യുന്നു. സമാനമായ നിര്‍ബന്ധബുദ്ധി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) നോടും സ്വീകരിക്കാന്‍ ഡിങ്കനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെയെങ്കില്‍ ഭക്തിവിഷയത്തില്‍ പരമ്പരാഗതമായി നിങ്ങളെ അലട്ടുന്ന ഒരുപിടി പ്രശ്‌നങ്ങള്‍ക്ക് ക്ഷിപ്രപരിഹാരം സിദ്ധിക്കും.കോടതി അനുവദിച്ചാലും സ്ത്രീകള്‍ അവിടെ പോകില്ലെന്ന് ഉറപ്പുള്ള സ്ത്രീകളും പുരുഷന്‍മാരും ഈ വിഷയത്തില്‍ ആത്മവിശ്വാസത്തോടെ മൗനംപാലിക്കും. അല്ലാത്തവര്‍ ഓവറാക്കി ചളമാക്കും. അയ്യപ്പന് ഭാര്യമാരുണ്ടെന്നും അതല്ല ശാസ്താവിനാണ് ഭാര്യമാരുള്ളത് എന്നൊക്കെ പറയുന്നത് ഹാരിപോട്ടര്‍ മാതൃകയിലുള്ള വിവിധതരം കഥകള്‍ മാത്രമാണ്. ഇവയൊന്നും ചരിത്രസംഭവങ്ങളോ ഭൗതികവസ്തുതകളോ അല്ല. വെറും മതകഥകള്‍! അത്രമാത്രം. ഹിന്ദുദൈവമായ ഗണപതിയുടെ ജനനം സംബന്ധിച്ച് നിരവധി കഥകള്‍ ലഭ്യമാണ്. മിക്കവയും പരസ്പരം റദ്ദാക്കുന്നവയാണ്. അന്ധവിശ്വാസാനുഷ്ഠാനത്തിനായി ഏത് കഥ പിന്തുടരണം എന്ന് തീരുമാനിക്കാന്‍ ഓരോ വിശ്വാസിക്കും അവകാശമുണ്ടെന്ന് രാജ്യത്തെ ഭരണഘടന സാക്ഷ്യപ്പെടുത്തുന്നു. പൗരാവകാശത്തില്‍പെട്ട കാര്യമാണത്. ഞങ്ങള്‍ പറയുന്ന കഥയേ വിശ്വസിക്കാവൂ ബാക്കിയുള്ളവയൊക്കെ തള്ളണം എന്നാണ് വാദമെങ്കില്‍ പണ്ട് ക്രൈസ്തവര്‍ സുവിശേഷങ്ങള്‍ വോട്ടിനിട്ട് തിരഞ്ഞെടുത്തതുപോലെ മതജന്യമായ പൊട്ടക്കഥകളില്‍ മതത്തിന്‌ ആവശ്യമില്ലാത്തവ അസാധുവാക്കി പ്രഖ്യാപനം ഉണ്ടാകണം. മുസ്ലീങ്ങള്‍ ഭൂരിപക്ഷംവരുന്ന ഹദീസ് ഫലിതങ്ങള്‍ അസാധുവാണെന്ന് പ്രഖ്യാപിച്ച് തടിതപ്പുന്നത് ശ്രദ്ധിക്കുക. അയപ്പന്റെയും ശാസ്താവിന്റെയുമൊക്കെ കാര്യത്തില്‍ അത്തരമൊരു സുന്നഹദോസ് പ്രഖ്യാപനം ചരിത്രപരമായ അനിവാര്യതയാണ്. ശബരിമല പൊതുസ്ഥലമല്ല മൂര്‍ത്തിയുടെ ‘സ്വകാര്യ ഇട’മാണ് എന്ന് വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം വീട്ടില്‍ രാജ്യത്തെ പൊതുനിയമങ്ങളും പൊതുധാര്‍മ്മികതയും ലംഘിക്കാന്‍ പൗരന് അവകാശമില്ല എന്ന ലളിത സത്യമാണ്. നിങ്ങളുടെ വീട്ടില്‍ എന്തും ചെയ്യാനാവില്ല. കുട്ടികളെ പീഡിപ്പിക്കാനാവില്ല, ബാലവേല ചെയ്യിക്കാനാവില്ല, വംശനാശം വന്നുകൊണ്ടിരിക്കുന്ന ജീവികളെ കൊല്ലാനാവില്ല, ഭാര്യയ്ക്കും കുട്ടികള്‍ക്കും പൗരവകാശങ്ങള്‍ നിഷേധിക്കാനാവില്ല…. രാഷ്ട്രവും ഭരണകൂടവും വിലക്കുന്നതൊന്നും ചെയ്യാന്‍ സ്വകാര്യവ്യക്തിക്ക് സ്വകാര്യ ഇടങ്ങളിലും അര്‍ഹതയില്ല. മറിച്ച് ചെയ്താല്‍ പൊതുസമൂഹത്തിന് ഇടപെടാം, അഭിപ്രായം പറയാം, എതിര്‍ക്കാം. സ്വകാര്യ ഇടങ്ങളില്‍ സ്വകാര്യതയ്ക്കുള്ള അവകാശം മാത്രമാണ് പൗരനുള്ളത്. അല്ലാതെ അവിടെ ഭരണഘടനാ ലംഘനം നടത്താന്‍ നിയമത്തിന്റെ പരിരക്ഷ ഇല്ല. ആര്‍ട്ടിക്കിള്‍ 14 മുതല്‍ 22 വരെ പറയുന്ന പൗരാവകാശങ്ങളെയും സമത്വനിയമങ്ങളെയും ലംഘിച്ച് സ്വകാര്യ ഇടങ്ങള്‍ നടത്തികൊണ്ടു പോകാന്‍ വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ അധികാരം ഇല്ല. ഭക്തിവ്യാപാരത്തിന് മാത്രം സവിശേഷമായ പരിരക്ഷകളും ഇളവുകളും അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. എല്ലാ ലിംഗത്തില്‍പെട്ട വ്യക്തികള്‍ക്കും എല്ലാ കാര്യങ്ങളിലും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള തുല്യമായ അവകാശാധികാരങ്ങള്‍ രാഷ്ട്രം ഉറപ്പുനല്‍കുന്നുണ്ട്. ആത്മഹത്യചെയ്യാനും മദ്യപിക്കാനും വിഷം കഴിക്കാനും പഠിക്കാനും കളിക്കാനും സ്‌നേഹിക്കാനും വെറുക്കാനുമൊക്കെ എല്ലാവര്‍ക്കും തുല്യമായ അവകാശാധികാരങ്ങള്‍ ഉണ്ട്, ഉണ്ടായിരിക്കണം. സാമാന്യേനയുള്ള ഈ ലിംഗനീതിയും സമത്വവും എല്ലാ മതസ്ഥാപനങ്ങളിലും പുലര്‍ന്നേ മതിയാവൂ. അതല്ലാതെ ഞങ്ങളുടെ സ്ഥാപനത്തില്‍ ഞങ്ങള്‍ക്ക് തോന്നിയപോലെ എന്ന വാദം സ്വീകാര്യമല്ല.ഒരു തുണിവില്‍പ്പനശാലയില്‍ മുഴുവന്‍ സമയവും നിന്നുകൊണ്ട് ജോലി ചെയ്യണം എന്നു ശഠിക്കുന്നതിനെ എതിര്‍ക്കുമ്പോള്‍ ”മുതലാളിയുടെ ഇഷ്ടംപോലെ ചെയ്യും” എന്നു പറയുന്നത് അംഗീകരിക്കപ്പെടില്ല. സ്വകാര്യ ഇടങ്ങളിലെ നിയമങ്ങളും രീതികളും പൊതുനിയമങ്ങളും പൊതുധാര്‍മ്മികതയുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആയത് തിരുത്താനും പരിഷ്‌ക്കരിക്കാനുമുള്ള ബാധ്യത സ്വകാര്യ വ്യക്തിക്കാണ്. ഭരണഘടനയുമായി ഒത്തുപോകാത്ത നിയമങ്ങളും രീതികളും ജനപിന്തുണയുണ്ടായാലും അസാധുവാക്കപ്പെടും. ശബരിമല വിഷയത്തില്‍ സ്വതന്ത്രചിന്തകരുടെ നിലപാട് എന്ത് എന്നൊക്കെ ചോദിച്ച് ധാരാളം സന്ദേശങ്ങള്‍ കിട്ടുന്നുണ്ട്. മുമ്പ് ഈ വിഷയം സംബന്ധിച്ച് എഴുതിയിട്ടുള്ളതാണ്(https://essenseglobal.com/uncategorized/keralathile-andhavishwaasa-vicharanakal/). സ്വതന്ത്രചിന്തകരൊക്കെ അവരവര്‍ക്ക് ഹിതകരമെന്ന് തോന്നുന്ന നിലപാടായിരിക്കും സ്വീകരിക്കുക. വ്യക്തിപരമായി ശബരിമലയിലേക്ക് സ്ത്രീകള്‍ ചെല്ലണം എന്ന വാദമില്ല. ഭക്തിചൂണ്ടകളില്‍ കോര്‍ക്കപ്പെട്ട കിളിമീനുകളാണ് കേരളത്തിലെ സ്ത്രീകളില്‍ ഭൂരിഭാഗവും. കുറെക്കൂടി ഭക്തിഭാണ്ഡങ്ങള്‍ അവരുടെ തോളിലേക്ക് കയറ്റിവെച്ചുകൊടുക്കുന്നതിനോട് യോജിപ്പില്ല. ശബരിമലയിലേക്കെന്നല്ല മതം നടത്തുന്ന ചൂഷണകേന്ദ്രങ്ങളെല്ലാം സ്ത്രീകള്‍ വര്‍ജ്ജിക്കണം. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും കുട്ടികളും അതാണ് ചെയ്യേണ്ടത്. ലിംഗനീതിക്ക് വേണ്ടിയുള്ള സമരങ്ങള്‍ പ്രധാനമാണ്. പക്ഷെ അത്തരത്തിലുള്ള എല്ലാ സമരങ്ങളും ഏറ്റെടുക്കേണ്ടവയല്ല. ശബരിമലയിലേക്കെന്നല്ല എണ്ണക്കിണറുകളിലേക്കും ഖനികളിലേക്കും വരെ പ്രവേശിക്കാന്‍ എല്ലാ ലിംഗത്തില്‍പെട്ടവര്‍ക്കും തുല്യമായ അവകാശമുണ്ടായിരിക്കണം. പോകണോ വേണ്ടയോ എന്ന് അവനവന്‍ തീരുമാനിക്കട്ടെ. ശബരിമലയിലേക്ക് സ്ത്രീപ്രവേശനം ഉറപ്പാക്കുന്നതിന് മുന്‍ഗണന കൊടുക്കാന്‍ താല്പര്യമില്ല. അതു സ്ത്രീകള്‍ ഗുണകരമല്ലെന്ന് മാത്രമല്ല അവര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുമകള്‍ക്കും വിവേചനങ്ങള്‍ക്കും മൂര്‍ച്ച കൂട്ടുകയേ ഉള്ളൂ. വ്യക്തിക്ക് ദോഷകരമായ ഒന്നു ചെയ്യാനുള്ള അധികാരം ഋണാത്മകമാണ്. Can’t prioritize negativity. ഇവിടെ ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിച്ചാലും അത് മറ്റൊരു ദുരന്തത്തിലേക്കാണ് സമൂഹത്തെ തളളിനീക്കുക. ആദ്യമുള്ള അമ്പരപ്പിന് ശേഷം സ്ത്രീകള്‍ ശബരിമലയിലേക്ക് ഇരച്ചുകയറും. ശബരിമലയിലെ വരുമാനം കൂടും, കച്ചവടം കൊഴുക്കും, സമൂഹത്തിലെ ഇരുട്ട് കനക്കും…. ചൂഷണംചെയ്യപ്പെടാനും വഞ്ചിക്കപ്പെടാനും എല്ലാവര്‍ക്കും തുല്യവകാശം ഉണ്ടാകണം എന്ന വാദത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുണ്ട്. പക്ഷെ ഫലം സ്ത്രീകള്‍ക്ക് തന്നെ ദോഷകരമായിരിക്കും എന്നതിനാല്‍ അതിനായി സമയംകളയാനോ മുന്‍ഗണനപട്ടികയുടെ (List of priorities) മുകളില്‍ പ്രതിഷ്ഠിക്കാനോ താല്പര്യമില്ല. ഇക്കാര്യത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കും സംവാദത്തിനുമൊക്കെ വിളിക്കുന്നവരോടും വിനയപൂര്‍വം പറയാനുള്ളതും ഇത്രമാത്രം. വ്യക്തിതലത്തില്‍ എന്തൊക്കെ ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാന്‍ കോടിതിവിധിക്ക് കാത്തിരിക്കുന്ന ശീലമില്ല .

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *