ആ സുന്നി പ്രഭാഷകനെ എന്തിന് കല്ലെറിയുന്നു; മതത്തെ ശാസ്ത്രീയമാക്കുന്ന കപട ജന്‍മങ്ങളേക്കാന്‍ ഭേദമല്ലേ തങ്ങള്‍ അന്ധവിശ്വാസികളാണെന്ന് തുറന്നടിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു


‘സുന്നിപ്രഭാഷകനെ കൂട്ടുപിടിക്കാന്‍ നാണമില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് ഉടായിപ്പ് വാദക്കാരെക്കാള്‍ സ്വീകാര്യമാണ് അതെന്ന് മാത്രമാണ്. ടിയാനാണ് കുറെക്കൂടി സത്യസന്ധമായി കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചത്. മതം അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ്. എടുത്താല്‍ പൊങ്ങാത്ത അന്ധവിശ്വാസങ്ങളുമായി നടക്കുമ്പോഴും തങ്ങള്‍ ശാസ്ത്രീയവും യുക്തിസഹവും മാനവികമാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന കപടജന്മങ്ങളെക്കാള്‍ എന്തുകൊണ്ടും സ്വീകാര്യരാണ് തങ്ങള്‍ അന്ധവിശ്വാസികളാണെന്ന് തുറന്നടിക്കുന്ന മതപ്പണിക്കാര്‍. സുന്നി പ്രഭാഷകന്‍ മോശക്കാരനാണെങ്കില്‍ അതിലും മോശമാണ് സ്വയം മഹത്വവല്‍ക്കരിക്കുന്ന ടീമുകളുടെ കാര്യം.’- സി രവിചന്ദ്രന്‍ എഴുതുന്നു

എയറില്‍ നില്‍ക്കുന്ന സുന്നി!

നടുക്കടലില്‍ വീണ ഒരാളെ സംബന്ധിച്ച് കുര്-ആനിലുള്ള ഉപമയുടെ മതം അംഗീകരിച്ച അര്‍ത്ഥം പറയുകയും അക്കാര്യത്തില്‍ വക്രീകരണവും ഉടായിപ്പും ഒഴിവാക്കുകയും ചെയ്ത ഒരു സുന്നി പ്രഭാഷകനെ അധിക്ഷേപിക്കുന്ന നൂറ് കണക്കിന് കമന്റുകള്‍ ഈ പേജില്‍ വരികയുണ്ടായി. ടിയാനെ എയറില്‍ നിറുത്തിയിരിക്കുകയാണത്ര! വെറുപ്പ് കമന്റുകല്‍ കുറെയൊക്കെ നീക്കംചെയ്തു. ശിഖണ്ഡി, പട്ടി ഉസ്താദ്, നായിന്റെ മോന്‍, ശവം, ദജ്ജാല്‍, സംഘടനയില്‍ നിന്ന് ചവിട്ടി പുറത്താക്കിയവന്‍, ആര്‍ക്കുംവേണ്ടത്തവന്‍, മാസ്‌ക് വേണ്ടെന്ന് പ്രസംഗിച്ചവന്‍, പേജില്‍ പൊങ്കാല ഏറ്റുവാങ്ങുന്നവന്‍… ഇങ്ങനെപോകുന്നു ഗ്രേഡ് കുറഞ്ഞ ഇനങ്ങള്‍. മതജീവികളെ സംബന്ധിച്ച് ഇത്തരം വയന്‍ലന്‍സ് സഹജമാണെന്ന് സമ്മതിക്കുന്നു. But that doesn’t settle or solve anything.

2020 ജനുവരിയില്‍ ഫ്രാന്‍സില്‍ കുര്‍-ആന്‍ മുഴുവന്‍ വെറുപ്പാണെന്നും ഇസ്ലാം മാലിന്യമാണെന്നും അഭിപ്രായപെട്ട ഒരു 17 വയസ്സുകാരി പെണ്‍കുട്ടിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പിന്തുണയുണ്ടായിട്ടും മതപ്പണിക്കാരെ പേടിച്ച് ഒളിജിവിതം നയിക്കേണ്ടി വന്നു. പഠിച്ചിരുന്ന സ്‌കൂള്‍ വിട്ട് സൈനിക സ്‌കൂളിലേക്ക് അവള്‍ക്ക് പോകേണ്ടിവന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും മിനിറ്റില്‍ ശരാശരി 30 വെറുപ്പ് സന്ദേശങ്ങളാണത്രെ അവള്‍ക്ക് ലഭിക്കുന്നത്! (https://www.dailymail.co.uk/…/French-teen-branded-Islam…). മതം സംരക്ഷിക്കാനും മതമഹത്വം ലോകരെ ബോധ്യപെടുത്താനുമായി മിനിറ്റില്‍ മുപ്പതുപേര്‍ എന്ന നിരക്കില്‍ കുത്തിയിരുന്നു പണിയുകയാണ്! മതപ്പണിക്കാരുടെ തനത് ഭാഷയില്‍ പറഞ്ഞാല്‍ പെണ്‍കുട്ടി ഇപ്പോഴും എയറിലാണ്!

ഫേസ്ബുക്കിലും യു-ട്യൂബിലുമൊക്കെ മതപക്ഷവുമായി നേരിട്ട് ഇടപെടുന്ന ആര്‍ക്കും ഇതിലൊന്നും അത്ഭുതവും തോന്നാനിടയില്ല. മതപ്പണിക്കാരെ സംബന്ധിച്ചിടത്തോളം സൈബര്‍വയലന്‍സ് സ്ട്രീറ്റ് വയലന്‍സിന്റെ അതേ സുഖവും സംതൃപ്തിയും അനുഭൂതിയും സമ്മാനിക്കുന്നുണ്ടാവണം. മറ്റുള്ളവരോട് കാണിക്കുന്ന അതേ ദയയും മര്യാദയും സ്വന്തം കൂട്ടത്തിലുള്ളവര്‍ പ്രതീക്ഷിച്ചാല്‍ മതിയാകും. വാള് കയ്യിലെടുക്കുന്നതിന്റെ പ്രശ്‌നമാണ്. വാള് പിറകോട് എടുത്താലേ മുമ്പിലുള്ളവനെ വെട്ടാനാവൂ. സ്വാഭാവികമായും പിറകില്‍ നില്‍ക്കുന്നവനും വെട്ട് കൊള്ളും. വാള് കയ്യിലിരിക്കുന്നവന്‍ സ്വന്തം അടുക്കളയില്‍ കയറിയും വെട്ടും. ഇസ്ലാമോഫോബിയ എന്നാല്‍ ഇസ്ലാമിക വിശ്വാസികള്‍ക്കും പ്രീണനപ്രഭുക്കള്‍ക്കും ഇസ്ലാമിനോടുള്ള ഭയവും അകാരണമായ ആദരവിനും നല്‍കുന്ന ഓമനപ്പേരാണ് എന്ന് തെളിയുന്നത് അങ്ങനെയാണ്. ഹിംസാബോധം മതബോധത്തിന്റെ കൂടെപ്പിറപ്പാണ്. ഒന്നില്ലാതെ മറ്റൊന്നില്ല.

ഒരാള്‍ ‘മതസംഘടന’യില്‍നിന്ന് പുറത്താക്കപെട്ടെങ്കില്‍ അയാള്‍ സംഘടനക്കാരെക്കാളും താരതമ്യേന കുറച്ച് നുണ പറയുന്ന ആളായിരിക്കും എന്നേ കരുതാനാവൂ. പുറത്താക്കപെട്ടത് റോയല്‍ സൊസൈറ്റിയില്‍ നിന്നല്ലല്ലോ! ? ആണെങ്കില്‍ അതൊരു മൈനസ് പോയന്റാണ്. പക്ഷെ അധോലോകത്ത് നിന്നോ കൊളളസംഘങ്ങളില്‍നിന്നോ പുറത്താക്കപെട്ടവരെ നാം അധിക്ഷേപിക്കാറുണ്ടോ? ഇല്ല. അത് പുറത്താക്കപെട്ടവരുടെ യോഗ്യതയായി കാണും. പുറത്താക്കപെട്ടോ മൂലയില്‍ ഒതുക്കിയോ എന്നതല്ല എവിടെ നിന്നാണ് പുറത്താക്കപെട്ടത് എന്നതാണ് നിര്‍ണ്ണായകമായ ചോദ്യം. മതസംഘടനയില്‍ നിന്ന് പുറത്താക്കപെടുന്നെങ്കില്‍ അത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം മഹത്തരമായ കാര്യമാണ്. മതത്തില്‍ അകലുന്തോറും മനുഷ്യനോട് അടുക്കും. അതുകൊണ്ടുതന്നെ മതജീവികളുടെ തെറിയും പൊങ്കാലയും ഏറ്റുവാങ്ങുന്ന സുന്നിപ്രഭാഷകന് അക്കാരണംകൊണ്ട് വിശേഷിച്ച് യാതൊരു അയോഗ്യതയുമില്ല. അയാളെ തെറിവിളിക്കുന്ന മുഖ്യധാരാ മുതനുണയന്‍മാരെക്കാള്‍ സത്യമൂല്യവും അയാള്‍ക്കുണ്ട്.’

സുന്നി ഗ്രൂപ്പ്-ഷിയഗ്രൂപ്പ് -ഉടായിപ്പ് ഗ്രൂപ്പ്… എന്നിങ്ങനെയൊക്കെ തരംതിരിക്കുന്നതില്‍ കഥയില്ല. പരസ്പരം നടത്തുന്ന പോര്‍വിളികളും അധിക്ഷേപങ്ങളും പ്രസക്തമല്ല. ഒരു കാര്യം ആര് പറയുന്നു എന്നതല്ല, കാര്യമെന്താണ് എന്നതാണ് പ്രധാനം. ഇന്നയിന്ന ആളുകള്‍ പറയുന്നത് ശരിയാണെങ്കിലും അംഗീകരിക്കരുത്-കുറഞ്ഞപക്ഷം നിശബ്ദത പാലിക്കുകയെങ്കിലും ചെയ്യണം എന്നൊക്കെ പുലമ്പുന്നത് സ്വന്തം ചങ്ങലകളെ ആദരിക്കുന്നവരുടെ വിനോദമാണ്. അവര്‍ക്കവരുടേതായ ജാതി-മത-രാഷ്ട്രീയ-പ്രത്യയശാസ്ത്ര താല്പര്യങ്ങളുണ്ടാവും. ശരിയോ വസ്തുതയോ സ്വീകാര്യമാകുന്നത് അത്തരം താല്പര്യങ്ങള്‍ക്ക് അനുരൂപമാകുമ്പോള്‍ മാത്രമായിരിക്കും. ഇതാകട്ടെ, സംശുദ്ധമായ മതവാദമാണ്, ഗോത്രീയചിന്തയാണ്. അത്തരം മയോപിക് വീക്ഷണഗതികള്‍ വെച്ചുപുലര്‍ത്തുന്നവരെ ചങ്ങലകിലുക്കികള്‍ എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. എതിരാളികള്‍ ശരി പറഞ്ഞാലും തള്ളണം എന്ന വാദം പ്രാകൃതമാണ്. സുന്നി ശരി പറഞ്ഞാലും ഷിയ പറഞ്ഞാലും ശരി ശരിയാണ്, തെറ്റ് തെറ്റും. ലോകംജനത മുഴുവന്‍ ഒരു അന്ധവിശ്വാസത്തെ പിന്തുടര്‍ന്നാലും അത് ശരിയാവില്ല. ഹിറ്റിലറോ സ്റ്റാലിനോ മാവോയോ പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ശരിയോ തെറ്റോ ആകുന്നില്ല. അവരെല്ലാം ക്രൂരരായ ഫാസിസ്റ്റുകളായിരുന്നു അതിനാല്‍ അവര്‍ പറയുന്നതെല്ലാം നിരാകരിക്കപെടണം എന്ന വാദം സൗമ്യമായി നിരാകരിക്കപെടും. വ്യക്തികളെ വെറുത്തതുകൊണ്ട് ആശയങ്ങള്‍ നശിക്കില്ലെന്നറിയണം.

ആഴക്കടല്‍ ആയത്തുവഴി ഉടായിപ്പ് വിംഗ് എന്തോ സ്ഥാപിച്ചുകളഞ്ഞു എന്നും അതൊരു സുന്നി കുലംകുത്തി ചെന്നു നശിപ്പിച്ചു എന്നും പരിതപിച്ച് നിലമറന്ന് മതഹിംസ ചൊരിയുന്നവര്‍ സ്വയം വെളിവാക്കുകയാണ് എന്നു മനസ്സിലാക്കണം. കൂടുതല്‍ വിഹ്വലതകളിലേക്കും നുണകളിലേക്കും കൂപ്പുകുത്തുകയാണവര്‍. ആഴക്കടല്‍ ഉടായിപ്പുമായി വന്നവര്‍ എന്തെങ്കിലും സ്ഥാപിച്ചതായി വെളിവുള്ള ആരും സങ്കല്‍പ്പിക്കില്ല. അന്ധോകളുടെ ഒരു കൃത്രിമ bubble ഉണ്ടാക്കി അതില്‍ ആത്മരതി അനുഭവിക്കാം എന്നതില്‍ കവിഞ്ഞ് വേറെ വിശേഷമൊന്നുമില്ല. കോര്‍ട്ടാഡ് സിന്‍ഡ്രോമും കോഗ്നിറ്റീവ് ഡിസണന്‍സും കാരണം വീര്‍പ്പുമുട്ടുന്നു കുറെ മതജീവികള്‍ മാത്രമാണ് അതൊക്കെ സ്വീകാര്യമാകുക. കഴുതപ്പുറത്ത് ‘സ്വര്‍ഗ്ഗ’യാത്ര നടത്താമെന്നും ചന്ദ്രനെ മനുഷ്യര്‍ക്ക് പിളര്‍ത്താമെന്നും സ്‌കൈഡാഡി നക്ഷത്രങ്ങളെ വാരിയെറിയുമെന്നുമൊക്കെ ഉപാധികളില്ലാതെ വെട്ടിവിഴുങ്ങുന്ന ടീമുകള്‍ക്ക് ഇതൊക്കെ കുട്ടിക്കളിയല്ലെന്ന് പറയാം. പക്ഷെ ദശവതാരത്തില്‍ പരിണാമസിദ്ധാന്തം കണ്ടെത്തുന്നതും കുര്‍-ആനില്‍ ഓഷ്യാനോഗ്രാഫി കണ്ടെത്തുന്നതും ഒരു മതവങ്കത്തരമാണ്. കയ്യടിക്കുന്നവരുടെ എണ്ണമല്ല കയ്യിലിരിപ്പിന്റെ മെരിറ്റ് നിശ്ചയിക്കുന്നത്.

സ്വതന്ത്രചിന്തകരോ നാസ്തികരോ ആഴക്കടല്‍ ഉടായിപ്പിന് പത്തുപൈസയുടെ വില നല്‍കിയിട്ടില്ല. നിലവാരമില്ലാത്ത ഒരു മതഫലിതം എന്നതിനപ്പുറമുള്ള സാധുത കല്‍പ്പിച്ചിട്ടുമില്ല. മാസ്‌കിനെതിരെ പ്രസംഗിച്ച ഏതോ സുന്നി ഇല്ലായിരുന്നെങ്കില്‍ പൊളിച്ചേനെ എന്ന് ആശ്വസിക്കുന്നതില്‍ യാതൊരു കഴമ്പുമില്ല. ഈപ്പറയുന്ന സുന്നി പിന്തുണച്ചാലും ഇല്ലെങ്കിലും അടിസ്ഥാന സമവാക്യങ്ങള്‍ അപ്പടി തുടരും. നാളെക്കാലത്ത് ടിയാന്‍ ഉടായിപ്പ് വാദത്തെ പിന്തുണച്ചാലും ഉടായിപ്പ് ഉടായിപ്പ് തന്നെ. ലോകമുസ്ലിങ്ങളെല്ലാം ഒറ്റക്കെട്ടായി പിന്തുണച്ചാലും അതിന്റെ സത്യമൂല്യം പൂജ്യമാണ്. പൂജ്യം എത്ര തവണ എഴുതികൂട്ടിയാലും മെച്ചപെട്ട ഫലം പ്രതീക്ഷിക്കരുത്.

മതവിശ്വാസികള്‍ക്ക് പൊങ്കാല നടത്താനും കൂട്ടമായി ചെന്ന് ഡിസ് ലൈക്കടിക്കാനും തെറികമന്റുകളിടാനും കൈവെട്ടാനും തലവെട്ടാനും സ്വയംപൊട്ടിത്തെറിക്കാനുമൊക്കെ എളുപ്പമായിരിക്കും. ഹിംസ ചൊരിഞ്ഞ് സമൂഹത്തെ മര്യാദ പഠിപ്പിക്കാനും ഭീതി നിറയ്ക്കാനും ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷെ അവര്‍ക്കൊരിക്കലും തെറ്റ് ശരിയാക്കാനാവില്ല, അസത്യത്തെ സത്യമാക്കാനാവില്ല, മതത്തെ ശാസ്ത്രീയമാക്കാനാവില്ല. എത്രയെണ്ണം നിരന്നു നിന്നു കൂക്കിവിളിച്ചാലും ആര്‍ത്തട്ടഹസിച്ചാലും അത് അസാധ്യമാണ്. പൊങ്കാലിയിടാനും എയറില്‍ നിറുത്താനും കാണിക്കുന്ന മിടുക്ക് കൊണ്ട് സത്യം നിര്‍മ്മിക്കാനാവില്ല. ഭയപ്പെടുത്തുന്നത് പോലെ ബഹുമാനവും അംഗീകാരവും നേടിയെടുക്കാനാവില്ല. ‘മാസ്‌ക് വിരുദ്ധ സുന്നി’ പറയുന്ന ശരികള്‍ മാത്രമേ എടുക്കുന്നുള്ളൂ. അവിശ്വാസികളും അന്യമതവിശ്വാസികളും പറയുന്നതും യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നുപോകുന്നതു എന്നതു കൊണ്ട് മാത്രമാണ് അത് ശരിയാകുന്നത്. നാളെ സുന്നി പ്രഭാഷകന്‍ ഉടായിപ്പ് വാദത്തിലേക്ക് മാറിയാലും ഈ വിഷയത്തില്‍ ഗുണപരമായ യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.

സുന്നിപ്രഭാഷകനെ കൂട്ടുപിടിക്കാന്‍ നാണമില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് ഉടായിപ്പ് വാദക്കാരെക്കാള്‍ സ്വീകാര്യമാണ് അതെന്ന് മാത്രമാണ്. ടിയാനാണ് കുറെക്കൂടി സത്യസന്ധമായി കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചത്. മതം അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ്. എടുത്താല്‍ പൊങ്ങാത്ത അന്ധവിശ്വാസങ്ങളുമായി നടക്കുമ്പോഴും തങ്ങള്‍ ശാസ്ത്രീയവും യുക്തിസഹവും മാനവികമാണെന്ന് സമൂഹത്തെ തെറ്റദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന കപടജന്മങ്ങളെക്കാള്‍ എന്തുകൊണ്ടും സ്വീകാര്യരാണ് തങ്ങള്‍ അന്ധവിശ്വാസികളാണെന്ന് തുറന്നടിക്കുന്ന മതപ്പണിക്കാര്‍. സുന്നി പ്രഭാഷകന്‍ മോശക്കാരനാണെങ്കില്‍ അതിലും മോശമാണ് സ്വയം മഹത്വവല്‍ക്കരിക്കുന്ന ടീമുകളുടെ കാര്യം. മതപ്പണിയെടുത്ത് ജീവിക്കുന്നവര്‍ക്കിടയില്‍ ഇന്നാര് നല്ലത്-ഇന്നാര് മോശം എന്ന വിവേചനം അസാധ്യമാണ്. എല്ലാവരും തങ്ങള്‍ക്കാവും വിധം ഇരുട്ട് പരത്തുകയും ചൂഷണം ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്. മതം നുണയും ചൂഷണമായതിനാല്‍ ഏറ്റവും പോപ്പുലര്‍ ആയ മതവ്യക്തി ഏറ്റവും മികച്ച രീതിയില്‍ നുണയും ചൂഷണവുമായി മുന്നോട്ടുപോകുന്നു എന്നേ പറയാനാവൂ.



About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *