ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു


‘അംബേദ്ക്കറിന്റെ ദീര്‍ഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജന്‍ പത്രത്തില്‍ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കര്‍ ഉന്നയിച്ച പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നതിന് പകരം ഹിന്ദുമതത്തിന് നേരെ വന്ന ആക്രമങ്ങളെ പ്രതിരോധിക്കാന്‍ ആണ് ഗാന്ധി ശ്രമിച്ചത്’- അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു
അംബേദ്ക്കറിന്റെ യുക്തിബോധം ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കില്‍!

‘ജാതി ഉന്‍മൂലനം’ എന്ന നടക്കാതെ പോയ പ്രഭാഷണത്തില്‍ ഉടനീളം അംബേദ്ക്കര്‍ ഹിന്ദുമതത്തെ കടന്ന് ആക്രമിക്കുന്നുണ്ട്. അത് വെറും വൈകാരികമായ നിലവിളികളോ, ഇരവാദങ്ങളോ അല്ല. ഇന്ത്യന്‍ ദൈനം ദിന ജീവിതത്തില്‍ ജാതി എന്ന ദുരാചാരം എത്രത്തോളം അപകടകരമായി നിലകൊള്ളുന്നുവെന്നും, ജാതിക്ക് ഹിന്ദുമതത്തില്‍ സൗദ്ധാന്ത്യക അടിത്തറയുണ്ടെന്നും അദ്ദേഹം തെളുവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.

എന്തുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസ്, സോഷ്യലിസ്റ്റുകള്‍, ബുദ്ധിജീവികര്‍ , സാമുദായിക നേതാക്കള്‍ തുടങ്ങി സമൂഹത്തില്‍ സ്വാധീനം ഉള്ള പല ഉന്നതര്‍ക്കും ജാതിയെ ഉന്‍മൂലനം ചെയ്യാന്‍ കഴിയുന്നില്ല എന്ന് വിശദമായി പരിശോദിച്ച ശേഷം, ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദു മതം നശിക്കണം ,അല്ലെങ്കില്‍ വലിയ തോതിലുള്ള പരിഷ്‌കരണത്തിലേക്ക് ഹിന്ദുമതം നീങ്ങണം എന്ന ഉത്തരത്തിലേക്ക് അംബേദ്കര്‍ എത്തുന്നു.

ഹിന്ദുമതത്തെ വിമര്‍ശിക്കുന്നു എന്നത് കൊണ്ട് തന്നെ അംബേദ്ക്കര്‍ക്ക് വേദിയില്‍ തന്റെ പ്രഭാഷണം അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ചിലവില്‍ അദ്ദേഹം പ്രസംഗം പുസ്തകമായി പ്രസിദ്ധീകരിച്ചു. പുനൈ കരാറിനു ശേഷം അംബേദ്ക്കര്‍ എത്ര മാത്രം ഒറ്റപ്പെട്ടിരുന്നു എന്ന് വെളിവാക്കുന്നതാണ് പ്രസംഗത്തിന്റെ അവസാന ഭാഗം. ‘അധികാരത്തിന്റെ ഒരു ഉപകരണവുമില്ലാത്ത ,മഹത്ത്വ വാഴ്ത്തുകാരില്ലാത്ത ഒരു മനുഷ്യന്‍. ദേശീയ പ്രസിദ്ധീകരണങ്ങളും, ദേശീയ നേതാക്കളുടെയും നിന്ദയും ദുരോരോപണങ്ങളും നേടിയ വ്യക്തി എന്നാണ് അദേഹം സ്വയം വിശേഷിപിക്കുന്നത്. ഒടുവില്‍, എന്നോട് ക്ഷമിക്കണം, തുടര്‍ന്നുള്ള പോരാട്ടത്തിന് ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാവില്ല” എന്ന് പറഞ്ഞ് ഹിന്ദു മതത്തില്‍ നിന്ന് പുറത്തു പോകുന്നതിന്റെ സൂചന നല്‍കിയാണ് അദ്ദേഹഠ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.

അംബേദ്ക്കറിന്റെ ദീര്‍ഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജന്‍ പത്രത്തില്‍ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കര്‍ ഉന്നയിച്ച പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നതിന് പകരം ഹിന്ദുമതത്തിന് നേരെ വന്ന ആക്രമങ്ങളെ പ്രതിരോധിക്കാന്‍ ആണ് ഗാന്ധി ശ്രമിച്ചത്. ഗാന്ധിക്ക് ഹിന്ദു മതം അഹിംസയാണ്. ഏക ദൈവ വിശ്വാസമാണ്. ആര് എന്ത് എതിരെ വാദിച്ചാലും ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും ഗാന്ധി ഉറപ്പിച്ചു പറയുന്നു.

കോടികണക്കിന് ആളുകള്‍ ഒരു ദുഷിച്ച അനാചാരം കാരണം അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ ഗാന്ധിക്ക് ഒരു പ്രശ്‌നമേ അല്ല. ഗാന്ധിയുടെ അഭിപ്രായത്തില്‍ പ്രശ്‌നങ്ങള്‍ എല്ലാം ചുരുക്കം ചില വ്യക്തികളുടെ ദുഷ്പ്രവൃത്തികള്‍. മതത്തിന് യാതൊരു പങ്കുമില്ല.സത്യത്തിന് നേരെ മുഖം തിരിച്ച്, ന്യായ വൈകല്യങ്ങളുമായി ഗാന്ധി വട്ടം തിരിയുന്നു. എന്നാല്‍ ‘മഹാത്മക്കുള്ള മറുപടി’ എന്ന ലേഖനത്തില്‍ അംബേദ്ക്കര്‍ ശാസ്ത്രീയമായ ചിന്താരീതിയിലൂടെ ഗാന്ധിയുടെ വാദങ്ങളെ വീണ്ടും അവലോകനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ് ‘ഹേ ഹിന്ദുക്കളെ, നിങ്ങളുടെ നേതാക്കള്‍ ഇങ്ങനെ ആയി പോയല്ലാ!!’

ഗാന്ധിക്കുണ്ടായിരുന്ന ജനപിന്തുണ അംബേദ്കറിനുണ്ടായിരുന്നെങ്കില്‍, അല്ലെങ്കില്‍ അംബേദ്ക്കറിനുണ്ടായിരുന്ന യുക്തിബോധം ഗാന്ധിക്കുണ്ടായിരുന്നെങ്കില്‍, ഒരു മെച്ചപ്പെട്ട ഇന്ത്യന്‍ സമൂഹം ഉടലെടുക്കുമായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *