എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു


“മൂത്രമൊഴിച്ചു അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യുന്ന കടുവകള്‍, തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍, സഹജീവികള്‍ക്ക് അപായസൂചന നല്‍കുന്ന അണ്ണാന്മാർ, വെള്ളം കണ്ടാലുടനെ നീന്തുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍, ഏകപത്‌നീവ്രതക്കാരായ പ്രൈറി വോളുകള്‍, പീലി വിടര്‍ത്തി ആടുന്ന ആണ്‍ മയിലുകള്‍, മുട്ടകള്‍ ‘വയറില്‍’ സൂക്ഷിക്കുന്ന ആണ്‍ കടല്‍ക്കുതിരകള്‍… എന്നിങ്ങനെ നിരവധി വിചിത്രമായ സ്വഭാവ സവിശേഷതകള്‍ക്ക് ഉടമകളായ ജീവികളാല്‍ സമ്പന്നമാണ് നമ്മുടെ ജൈവവൈവിധ്യം. എങ്ങനെയാണ് ഈ സ്വഭാവങ്ങള്‍ ജീവികളില്‍ ഉണ്ടായി വന്നത്?” – ജെറില്‍ രാജ് എഴുതുന്നു
ജീവികളുടെ സ്വഭാവങ്ങള്‍ രൂപപ്പെടുന്നത് എങ്ങനെ?

ഒരു പാറ്റയെ പിടിക്കാന്‍ ശ്രമിച്ചിട്ടുള്ള ആര്‍ക്കും മനസിലാകും മിന്നല്‍ വേഗത്തില്‍ അപകടങ്ങളില്‍ നിന്നും ഓടി രക്ഷപെടാനുള്ള അവയുടെ കഴിവ്. പാറ്റകളെ പ്രധാനമായും ഭക്ഷണമാക്കാറുള്ള തവളകള്‍ക്ക് (Toad) പോലും അവയെ പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. തന്റെ നീണ്ട നാക്ക് ഉപയോഗിച്ച് കണ്ണടച്ച് തുറക്കുന്ന സമയത്തില്‍ ഇരയെ വായിലെത്തിക്കാന്‍ സാധിക്കുന്ന തവളകളുടെ വേഗതയെപോലും മറികടക്കാന്‍ ഈ പാറ്റകള്‍ക്കു എങ്ങനെ സാധിക്കുന്നു?

ഇതിനുള്ള ഉത്തരം പാറ്റകളുടെ ശരീരത്തിന്റെ പിന്‍ഭാഗത്തായി വയറിനടിയില്‍ നിന്നു് ഇരു വശങ്ങളിലേക്കും നീണ്ടു നില്‍ക്കുന്ന Cerci എന്ന് വിളിക്കുന്ന ചെറിയ അവയവത്തിലാണ്. Cerci യില്‍ പല ദിശകളിലേക്കായി നീണ്ടു നില്‍ക്കുന്ന അതിസൂക്ഷ്മമായ നേര്‍ത്ത രോമകൂപങ്ങളുണ്ട്. എണ്ണത്തില്‍ ഇരുന്നൂറിലധികം വരുന്ന ഈ രോമങ്ങള്‍ wind സെന്‍സിറ്റീവ് ആണ്. അതായത് അവക്ക് വായുവിലെ നേര്‍ത്ത ചലനങ്ങള്‍ പോലും തിരിച്ചറിയാന്‍ സാധിക്കും. ഒരു പ്രത്യേക ദിശയില്‍ നിന്ന് ഉണ്ടാകുന്ന വായുവിലെ ചലനം ആ വശങ്ങളിലേക്ക് നില്‍ക്കുന്ന രോമങ്ങള്‍ തിരിച്ചറിയുന്നതിനാല്‍, ഏതു ദിശയില്‍ നിന്ന് ചലനം വരുന്നു എന്ന വിവരവും കൃത്യമായി പാറ്റകളുടെ നാഡീവ്യൂഹത്തിലേക്ക് എത്തിച്ചു കൊടുക്കുന്നു. ഇരപിടിക്കുവാനായി തവളകളുടെ നാക്ക് വായില്‍ നിന്ന് പുറത്തേക്ക് വരുന്നതിനു മിലി സെക്കന്‍ഡുകള്‍ മുന്‍പ് ഉണ്ടാകുന്ന വായുവിലെ ചലനങ്ങള്‍ Cerci വഴി തിരിച്ചറിയുവാനും മറ്റൊരു ദിശയിലേക്ക് ഓടി രക്ഷപ്പെടാനും സാധിക്കുന്നിടത്താണ് പാറ്റകളുടെ അതിജീവനം…!

പാറ്റകളുടെ അതിശയകരമായ രക്ഷപെടലിനു പിന്നിലുള്ള രഹസ്യം മനസിലായി. ഇതുപോലെ, കൂട്ടമായി വേട്ടയാടുന്ന ചെന്നായ്ക്കള്‍, മൂത്രമൊഴിച്ചു അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യുന്ന കടുവകള്‍, തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍, സഹജീവികള്‍ക്ക് അപായസൂചന നല്‍കുന്ന അണ്ണന്മാര്‍, വെള്ളം കണ്ടാലുടനെ നീന്തുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍, ഏകപത്‌നീവ്രതക്കാരായ പ്രൈറി വോളുകള്‍, പീലി വിടര്‍ത്തി ആടുന്ന ആണ്‍ മയിലുകള്‍, മുട്ടകള്‍ ‘വയറില്‍’ സൂക്ഷിക്കുന്ന ആണ്‍ കടല്‍ക്കുതിരകള്‍, വണ്ടുകളെ മരവിപ്പിച്ച് അവയില്‍ മുട്ടകള്‍ നിക്ഷേപിക്കുന്ന വാസ്പുകള്‍, വെള്ളച്ചാട്ടങ്ങള്‍ തിരികെ നീന്തി കയറുന്ന സാല്‍മണുകള്‍, കൃഷിചെയ്യുന്ന ഉറുമ്പുകള്‍.. എന്നിങ്ങനെ നിരവധി വിചിത്രമായ സ്വഭാവ സവിശേഷതകള്‍ക്ക് ഉടമകളായ ജീവികളാല്‍ സമ്പന്നമാണ് നമ്മുടെ ജൈവവൈവിധ്യം. എങ്ങനെയാണ് ജീവികള്‍ക്ക് ഇങ്ങനെയുള്ള സ്വഭാവങ്ങള്‍ കാണിക്കാന്‍ സാധിക്കുന്നത്? എങ്ങനെയാണ് ഈ സ്വഭാവങ്ങള്‍ ജീവികളില്‍ ഉണ്ടായി വന്നത് ?

എന്താണ് എത്തോളജി?

ജീവികളുടെ സ്വഭാവ പെരുമാറ്റ രീതികള്‍ പഠിക്കുന്ന ശാസ്ത്രശാഖയാണ് Ethology. ലാബുകളിലും സ്വാഭാവിക ആവാസവ്യവസ്ഥകളിലും നടത്തുന്ന ശാസ്ത്രീയ പഠനങ്ങള്‍ വഴി ജീവികളില്‍ ഇത്തരം സ്വഭാവ സ്വവിശേഷതകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അവ എങ്ങനെ ഉണ്ടായി വന്നു എന്നുമാണ് Ethology പറയാന്‍ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ Neuroanatomy, neurophysiology, Ecology, Evolutionary Biology എന്നീ ശാസ്ത്രശാഖകളോടും ഈ ശാസ്ത്ര ശാഖ ചേര്‍ന്ന് നില്‍ക്കുന്നു. ഈ മേഖലയില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയ Tinbergen, Konrad Lorenz, Karl von Frisch ഇനീ ശാസ്ത്രജ്ഞന്മാര്‍ക്ക് 1973 ഇല്‍ നോബല്‍ സമ്മാനവും ലഭിച്ചിരുന്നു.

പ്രമുഖ എത്തോളജിസ്റ്റായ Lee Alan Dugatkin ന്റെ അഭിപ്രായപ്രകാരം മൂന്നു രീതിയിലാണ് ജീവികളുടെ സ്വഭാവം രൂപപ്പെട്ടുവരുന്നത്.

1. Natural selection (സ്വാഭാവിക തിരഞ്ഞെടുപ്പ്)
2. Individual Learning (വ്യക്തിഗത അനുഭവങ്ങള്‍)
3. Cultural transmission (സാമൂഹികമായ കൈമാറ്റം)

ജീവികളുടെ ബാഹ്യരൂപത്തിലും അവയവരൂപീകരണത്തിലും മാത്രമല്ല, സ്വഭാവ സവിശേഷതകള്‍ രൂപപ്പെടുത്തുന്നതിലും നാച്ചുറല്‍ സെലെക്ഷന്‍ നിര്‍ണായകമാണ്. സത്യത്തില്‍ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയുമൊക്കെ ഭൗതിക അടിത്തറ ജനറ്റിക്, തന്മാത്രാ, അവയവ സവിശേഷതകളില്‍ പടുത്തുയര്‍ത്തിയിട്ടുള്ളതാണ്.. അത് കൊണ്ട് തന്നെ ഇന്ന് നാം ജീവികളില്‍ കാണുന്ന അമ്പരപ്പിക്കുന്ന സ്വഭാവ സവിശേഷതകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പരിണാമ യന്ത്രത്തില്‍ നാച്ചുറല്‍ സെലക്ഷന് വിധേയമായി പരുവപ്പെട്ടു വന്നിട്ടുള്ളവയാണ്. അത്തരത്തില്‍ നാച്ചുറല്‍ സെലെക്ഷനിലൂടെ ജീവികളില്‍ ഒരു സ്വഭാവം രൂപപ്പെട്ടു വരുന്നതിന് ചില വ്യവസ്ഥകളുണ്ട്.

ജീവികള്‍ക്കിടയില്‍ മ്യൂട്ടേഷന്‍ അടക്കമുള്ള പ്രക്രീയകളിലൂടെ സ്വഭാവസവിശേഷതകളില്‍ വൈവിധ്യങ്ങള്‍ ഉണ്ടായിരിക്കണം. ഒരേ സാഹചര്യത്തില്‍ ഈ സ്വഭാവ വൈവിധ്യങ്ങള്‍ ജീവികളുടെ അതിജീവനത്തിലും പ്രത്യുല്‍പ്പാദനത്തിലും അന്തരങ്ങള്‍ ഉണ്ടാക്കണം.തന്മൂലം അടുത്ത തലമുറയിലേക്ക് കൂടുതല്‍ പതിപ്പുകളെ കൈമാറാന്‍ സഹായിക്കുന്ന സ്വഭാവ സവിശേഷതകള്‍ കൈമുതലായുള്ള ജീവികള്‍ ക്രമേണ കൂട്ടത്തില്‍ വര്‍ധിക്കുന്നു..

ഹവായ് ദ്വപിലെ ഗാനഗന്ധര്‍വന്മാര്‍

ഹവായ് ദീപുകളിലെ ആണ്‍ ചീവീടുകള്‍ക്ക് വൈകുംനേരമായാല്‍ പാട്ട് പാടുന്ന സ്വഭാവം ഉണ്ട്. ഗാനഗന്ധര്‍വന്മാരായ ആണ്‍ ചീവീടുകളെ മാത്രമേ പെണ്‍ ചീവീടുകള്‍ പ്രണയിക്കൂ. ഒരു വശത്തെ ചിറകിന്റെ മുന്‍ഭാഗത്തായുള്ള മൃദുലമായ ചെറിയ പാളി, മറ്റേ ചിറകിലെ പരുപരുത്ത പ്രതലത്തില്‍ വേഗത്തില്‍ ഉരസുന്നതിലൂടെയാണ് ആണ്‍ ചീവീടുകള്‍ക്ക് ശബ്ദം ഉണ്ടാക്കാന്‍ കഴിയുന്നത്. പക്ഷെ ഈ ഗാനമേള കേട്ട് ആണ്‍ ചീവീടുകളെ തേടി എത്തുന്നത് പെണ്‍ ചീവീടുകള്‍ മാത്രമല്ല, അപകടകാരികളായ ചില പരാദങ്ങളും കൂടിയാണ്. പെണ്‍ ചീവീടുകള്‍ക്കൊപ്പം പാട്ടു കേട്ടെത്തുന്ന Ormia ochracea എന്ന് പേരുള്ള ഒരുതരം ഈച്ചകള്‍, ആണ്‍ ചീവീടുകളെ മയക്കി അവയില്‍ മുട്ടകള്‍ നിക്ഷേപിച്ച് കുഴികുത്തി മൂടുന്നു. മുട്ടകള്‍ വിരിഞ്ഞു ഈച്ചകള്‍ പുറത്തു വരുന്നതോടെ ആണ്‍ ചീവീടുകളുടെ കഥ കഴിയുന്നു.

 ഈ ചീവീടുകളെ വര്‍ഷങ്ങളായി പഠിച്ച ശാസ്ത്രജ്ഞന്മാര്‍ ചില ദീപുകളില്‍ Ormia ochracea ഈച്ചയുടെ ആക്രമണം രൂക്ഷമായത് മൂലം പട്ടു പാടുന്ന ആണ്‍ ചീവീടുകള്‍ ക്രമേണ ഇല്ലാതാകുന്നതായി കണ്ടെത്തി. പട്ടു പാടുന്ന ആണ്‍ ചീവീടുകളുടെ എണ്ണം കുറഞ്ഞെങ്കിലും മൊത്തതിലുള്ള ആണ്‍ ചീവീടുകളുടെ എണ്ണം കുറഞ്ഞിട്ടില്ല എന്നും അവര്‍ മനസിലാക്കി. പട്ടു പാടാത്ത ആണ്‍ ചീവീടുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍, പാട്ട് ഉണ്ടാക്കുവാന്‍ ഉരസുന്ന ചെറു അവയവത്തിന്റെ സ്ഥാനം മാറിയതായും പ്രതലം മിനുസമുള്ളവയായതായും കണ്ടെത്തി. ഒന്നോ രണ്ടോ മ്യൂട്ടേഷനുകളിലൂടെയാണ് ചിറകുകളില്‍ ഈ ഘടനാപരമായ മാറ്റമുണ്ടായതും അതുവഴി പട്ടു പാടുന്ന സ്വഭാവം ഇല്ലാതെയായതും. അവശേഷിക്കുന്ന കലാകാരന്മാരായ ആണ്‍ ചീവീടുകള്‍ പാട്ട് പാടുമ്പോള്‍ അവയുടെ അടുത്ത് ചെന്നിരുന്ന്, പാട്ട് കേട്ട് വരുന്ന പെണ്‍ ചീവീടുകളുമായി ഇണ ചേര്‍ന്നാണ് പാട്ടുപാടല്‍ സ്വഭാവം ഉപേക്ഷിച്ച ആണ്‍ ചീവീടുകള്‍ തങ്ങളുടെ പതിപ്പുകള്‍ പോപ്പുലേഷനില്‍ പടര്‍ത്തിയത്.

പുല്‍ച്ചാടി പരീക്ഷണം

ഒരു ജീവി തന്റെ ജീവിത കാലയളവില്‍ പരിസരങ്ങളില്‍ നിന്ന് മനസിലാക്കുന്ന കാര്യങ്ങള്‍ അതിന്റെ സ്വഭാവരൂപീകരണത്തിന് കാരണമാകുന്നതിനെയാണ് individual learning എന്ന് വിളിക്കുന്നത്. പല ജീവികളും ആഹാരം തിരഞ്ഞെടുക്കല്‍, പാര്‍പ്പിടം തയ്യാറാക്കല്‍ തുടങ്ങി ബന്ധുക്കളെ തിരിച്ചറിയുന്നത് വരെ വ്യക്തിഗത അനുഭവങ്ങളില്‍ നിന്നാണ്. Schistocerca americana എന്ന ഒരുതരം പുല്‍ച്ചാടി ആഹാരം തിരഞ്ഞെടുക്കുന്നതില്‍ individual learning എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ രസകരമായ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്.

Reuven Dukas, Elizabeth Bernays എന്നീ ശാസ്ത്രജ്ഞമാര്‍ ലാബില്‍ പുല്‍ച്ചാടികള്‍ക്കായി രണ്ടു തരത്തിലുള്ള ആഹാരങ്ങള്‍ തയ്യാറാക്കി. അന്നജവും മാംസ്യവുമൊക്കെയുള്ള ഒരു സമീകൃതാഹാരവും പോഷകാംശം കുറഞ്ഞ മറ്റൊരു ആഹാരവും. ഈ ആഹാരങ്ങള്‍ക്കൊപ്പം നിറവും മണവും കൊണ്ടുള്ള ചില സൂചനകളും ചേര്‍ത്തു.. സമീകൃതാഹാരത്തിന് ഫ്‌ളേവറിങ്ങിനു നാരങ്ങയുടെ മണവും പിന്നില്‍ തവിട്ടു നിറത്തിലുള്ള പശ്ചാത്തലവുമൊരുക്കി. ശുഷ്‌കിച്ച ആഹാരത്തിനു വാനില മണവും പച്ച പശ്ചാത്തലവും നല്‍കി. ഇത്തരത്തില്‍ രണ്ടു പെട്ടികള്‍ തയ്യാറാക്കി ദിവസത്തില്‍ രണ്ടു നേരം പുല്‍ച്ചാടികളെ ആഹാരം തിരഞ്ഞെടുക്കുവാന്‍ അനുവദിച്ചു. ആദ്യ പെട്ടിയില്‍ ഓരോ ആഹാരത്തിനും സ്ഥിരമായി ഒരേ നിറവും മണവും സൂചനകളായി നല്‍കിയെങ്കില്‍, രണ്ടാമത്തെ പെട്ടിയില്‍ ഓരോ തവണ തീറ്റ കഴിയും തോറും ഭക്ഷണവുമായി ബന്ധപ്പെട്ട സൂചനകള്‍ റാന്‍ഡമായി മാറ്റിക്കൊണ്ടേയിരുന്നു. ദിവസങ്ങള്‍ നീണ്ട പരീക്ഷണത്തിനാവസാനം ആദ്യ പെട്ടിയില്‍ നിന്ന് ആഹാരം കഴിച്ച പുല്‍ച്ചാടികള്‍ സ്ഥിരമായി സമീകൃതാഹാരം കഴിക്കുന്നതായി കണ്ടെത്തി. മികച്ച ആഹാരം തിരിച്ചറിയാനുള്ള നിറത്തിന്റെയും മണത്തിന്റെയും സൂചനകള്‍ മനസിലാക്കിയ പുല്‍ച്ചാടികള്‍ സ്ഥിരമായി സമീകൃതാഹാരം കഴിക്കാന്‍ തുടങ്ങി. രണ്ടാമത്തെ പെട്ടിയില്‍ സ്ഥിരമായി സൂചനകള്‍ മാറ്റിക്കൊണ്ടിരുന്നതിനാല്‍ പുല്‍ച്ചാടികള്‍ക്കു മികച്ച ആഹാരം ഏതെന്ന് ‘പഠിക്കുവാനുള്ള’ അവസരമുണ്ടായില്ല.

എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ?

മസ്തിഷ്‌ക വികാസമുള്ള സമൂഹമായി ജീവിക്കുന്ന ജീവികളില്‍ സ്വഭാവ രൂപീകരണത്തില്‍ നിര്‍ണായകമായ പങ്കാണ് Cultural transmission ന്.. ഒരു ജീവി ആര്‍ജ്ജിക്കുന്ന സ്വഭാവ രീതികള്‍ കൂട്ടത്തിലെ മറ്റു ജീവികളുടെ സ്വഭാവങ്ങളിലേക്ക് പടരുന്ന പ്രക്രീയയാണ് Cultural transmission. മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ എലികള്‍ നമുക്ക് ഒപ്പമുണ്ട്.. ആഹാരത്തിനായി മനുഷ്യര്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന എലികളുടെ ജീവന്‍ പലപ്പോഴും തുലാസിലാണ്. മാലിന്യത്തില്‍ നിന്നും പുതിയതായി കണ്ടെത്തുന്ന ഒരു ഭക്ഷണ പദാര്‍ത്ഥം പോഷകഗുണമുള്ളതോ വിഷാംശമുള്ളതോ ആകാം.. എലികള്‍ എങ്ങനെ ഇത് തിരിച്ചറിയും?

ഇതുമായി ബന്ധപ്പെട്ട് എലികളില്‍ പഠനങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞന്മാര്‍ക്ക് മനസിലായത്, മാലിന്യത്തില്‍ നിന്ന് പുതിയ ആഹാര പദാര്‍ത്ഥങ്ങള്‍ പരീക്ഷിക്കുന്ന എലിയില്‍ നിന്നും കൂട്ടത്തിലെ മറ്റു എലികള്‍ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നാണ്. ഉദാഹരണത്തിന് ഹോട്ട് ഡോഗ് ആദ്യമായി ഭക്ഷിക്കുന്ന ഒരു എലി, തിരികെ കൂട്ടില്‍ എത്തുമ്പോള്‍ മറ്റുള്ള എലികളാല്‍ ഒരു ‘മണപരിശോധനക്ക്’ വിധേയനാകുന്നു. എലിക്ക് അപകടം ഒന്നും സംഭവിക്കുന്നില്ല എന്ന് മനസിലാക്കുന്ന സഹമുറിയന്മാര്‍ olfactory cues ല്‍നിന്ന് ഹോട്ട് ഡോഗ് ആഹാരമാക്കാവുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് എന്ന് മനസിലാക്കുന്നു, ഭാവിയിലേക്കുള്ള മെനുവില്‍ ഉള്‍പ്പെടുത്തുന്നു. മറിച്ച്, ഫുഡ്ഡടിച്ച് കൂട്ടിലെത്തിയ സഖാവിന് ബോധക്കേടും പരവേശവും പരലോകവാസവുമാണ് വിധിയെങ്കില്‍ olfactory cues നിന്നും ‘അപകടകരം’ എന്ന് മനസിലാക്കിയ ആ പദാര്‍ത്ഥത്തെ ഭക്ഷ്യയോഗ്യമായവയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യും.

മണല്‍ കഴുകി തിന്നുന്ന മങ്കികള്‍

1950 കളില്‍ ജപ്പാനിലെ macaque monkey കളെ നിരീക്ഷിച്ച എത്തോളജിസ്റ്റുകള്‍ക്കു ലഭിച്ചത് cultural transmission നുള്ള ക്ലാസിക് ഉദാഹരണമാണ്. ഒരു വയസുള്ള Imo എന്ന് പേരുള്ള ഒരു പെണ്‍ കുരങ്ങിന്റെ രീതികള്‍ ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. കുരങ്ങുകള്‍ക്കു കഴിക്കുവാന്‍ കടല്‍ തീരത്തു മധുരക്കിഴങ്ങിന് കഷ്ണങ്ങള്‍ അവര്‍ വിതറാറുണ്ടായിരുന്നു. കടല്‍ തീരത്തെ മണല്‍ പുരണ്ട മധുരക്കിഴങ്ങ് കഷ്ണങ്ങള്‍ വെള്ളത്തില്‍ കഴുകി കഴിക്കുന്ന ഒരു സ്വഭാവം Imo കാണിച്ചപ്പോള്‍ ശാസ്ത്രജ്ഞര്‍ ആകാംഷയിലായി. കാരണം മുന്‍പെങ്ങും ആ കൂട്ടത്തിലെങ്ങും ഒരു കുരങ്ങില്‍ പോലും ഇത്തരമൊരു സ്വഭാവം നിരീക്ഷിക്കപ്പെട്ടിട്ടില്ല. തീര്‍ന്നില്ല, ശാസ്ത്രജ്ഞന്മാരെ ഞെട്ടിച്ചുകൊണ്ട് മധുരക്കിഴങ്ങുകള്‍ കഴുകി മണല്‍ കളഞ്ഞു കഴിക്കുന്ന സ്വഭാവം Imo യില്‍ നിന്ന് കൂട്ടത്തിലെ മറ്റു അംഗങ്ങളിലേക്കു വളരെ പെട്ടന്ന് പടര്‍ന്നു.

പരിണാമ ശാസ്ത്രം തല്‍ക്കാലം ഒന്ന് മാറ്റിപ്പിടിക്കാം എന്ന് കരുതിയാണ് അനിമല്‍ ബിഹേവിയര്‍ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയത്.. സത്യത്തില്‍ ഇപ്പോള്‍ Dobzhansky പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്.. ‘Nothing in Biology Makes Sense Except in the Light of Evolution…’


Leave a Reply

Your email address will not be published. Required fields are marked *