പിന്‍മാറാനാവാത്ത പോരാട്ടം


വിശ്വാസികളുടെ യഥാര്‍ത്ഥപ്രശ്‌നം ആചാരവിരുദ്ധതയല്ല. ആചാരങ്ങളും ശീലങ്ങളും അനുസ്യൂതം ഉപേക്ഷിച്ചോ കാലാനുസരണം പരിഷ്‌ക്കരിച്ചോ തന്നെയാണ് വിശ്വാസികളെല്ലാം മുന്നോട്ടുപോകുന്നത്. ശബരിമലയിലായാലും പരിഷ്‌കരിക്കപ്പെടാത്ത ആചാരങ്ങള്‍ കുറവാണ്. പൈതൃകവും പാരമ്പര്യവും സംരക്ഷിക്കണമെന്ന വാശിക്കാരും വിശ്വാസികളില്‍ ഏറെയില്ല. ചക്കര അന്ധവിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നു മാത്രമാണ് അവരാവശ്യപ്പെടുന്നത്.

പൊതു ക്രമസമധാനം, ആരോഗ്യം, ധാര്‍മ്മികത (public order, health and morality) എന്നിവയ്ക്ക് വിധേയമായി ഏതൊരു പൗരനും മതം ആചരിക്കാമെന്ന് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 അനുശാസിക്കുന്നു. മതാചാരം പുരോഗമനാത്മകവും മാനവികവും യുക്തിസഹവുമായിരിക്കണം എന്ന നിര്‍ബന്ധം ഭരണഘടനയ്ക്കുമില്ല. ആചാരങ്ങളും ശീലങ്ങളും പതിവുകളും അതിദ്രുതം പരിഷ്‌ക്കരിച്ചും കയ്യൊഴിഞ്ഞുമാണ് ലോകമെമ്പാടും മതവിശ്വാസികള്‍ ഉള്‍പ്പടെയുള്ള മനുഷ്യര്‍ മുന്നേറുന്നത്. കര്‍ണ്ണാടകത്തിലെ ദക്ഷിണ കന്നഡയില്‍ കുക്കു സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ എച്ചിലില്‍ കീഴ്ജാതിക്കാര്‍ കിടന്നുരുണ്ട് അനുഗ്രഹം നേടുന്ന ഒരു മതവിനോദമുണ്ട്. പേര്-മദൈ സ്‌നാനം അഥവാ എച്ചില്‍കുളി. അഞ്ച് നൂറ്റാണ്ടോളം ഇത് നിലനിന്നു. എച്ചിലില്‍ ഉരുണ്ടശേഷം ഭക്തര്‍ കുമാരധാരനദിയില്‍ സ്‌നാനം ചെയ്യും. ഇതിലൂടെ മുജ്ജന്മപാപം മുതല്‍ ത്വക് രോഗംവരെ സൗഖ്യപെടും എന്നാണ് സങ്കല്‍പ്പം. അടുത്തകാലത്ത് ഇത് ജാതിവിവേചനമാണ്‌ എന്ന വിമര്‍ശനം ശക്തിപെട്ടപ്പോള്‍ ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുകയാണുണ്ടായത്. തുടര്‍ന്ന് കോടതിയും കര്‍ണ്ണാടക സര്‍ക്കാരും മദൈസ്‌നാനത്തിന് നിയന്ത്രണം കൊണ്ടുവന്നു, സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇളവുകള്‍ നല്‍കി. അവസാനം 2016 ല്‍ സുപ്രീംകോടതി ഈ കലാപരിപാടി നിരോധിച്ചപ്പോള്‍ ബ്രാഹ്മണരുടെ എച്ചിലിനു പകരം ബ്രാഹ്മണര്‍ ദേവന് നിവേദിച്ച പ്രസാദത്തില്‍ കിടന്ന് ഉരുണ്ടോളാം എന്ന് സമ്മതിച്ച് ഭക്തര്‍ ഒത്തുതീര്‍പ്പുണ്ടാക്കി. ബ്രാഹ്മണര്‍ സ്പര്‍ശിച്ച എന്തിലെങ്കിലും കിടന്ന് ഉരുളണം അത്രയേ ഉള്ളൂ!

ശബരിമല ആചാരങ്ങളും മദൈസ്‌നാനവുമായി താത്വികമായി വ്യത്യാസമില്ല. മതകഥാജീവനം മനോവിഹ്വലതയാണ്. ദൈവം മനോവിഭ്രാന്തിയാണെങ്കിലും ഭക്തര്‍ കട്ട യാഥാര്‍ത്ഥ്യമാകുന്നു. ഭക്തര്‍ കൈവിട്ടാല്‍ ദൈവം മരിക്കും. അങ്ങനെ മരിച്ച ദൈവങ്ങളുടെ ശവപറമ്പിലൂടെയാണ് പുതിയവ കടന്നുവന്നത്. ഇത് നന്നായറിയുന്ന ഭക്തര്‍ ദൈവത്തിന് വേണ്ടി ഹിംസ വിളമ്പും, യുക്തിഹീനരാവും. ഒരുദാഹരണം: ശബരിമല ഭാഗത്ത് ആളു കൂടുന്നിടത്തൊക്കെ പരുന്ത് വട്ടംചുറ്റുന്നത് സാധാരണയാണ്. ക്രൈസ്തവരോ മുസ്ലീങ്ങളോ കമ്മ്യൂണിസ്റ്റുകാരോ..ആരുമാകട്ടെ, കൂട്ടമായി പ്രകടനം നടത്തിയാല്‍ പരന്തു ചുറ്റിപ്പറന്നെന്നു വരാം. ഈയിടെ കാഞ്ഞിരപ്പള്ളിക്ക് സമീപം ശബരിമലദൈവത്തെ സംരക്ഷിക്കാന്‍ ഭക്തര്‍ നടത്തിയ ‘കടവുളൈകാപ്പാത്തിങ്കോ'(save our god) സമരവേദിയില്‍ ഒരു മതംതുപ്പി വനിത വിശ്വാസിക്കൂട്ടത്തെ വൈകാരികമായി കുത്തിയിളക്കുകയാണ്. പ്രസംഗം കനക്കുമ്പോള്‍ ആരവം മൂക്കുന്നു. ചിലരുടെ ദൃഷ്ടി ആകാശത്തേക്ക്. മുകളില്‍ ഒരു പരുന്ത്! ജനക്കൂട്ടം ശരണംവിളിക്കുന്നു. പ്രാസംഗിക പെട്ടെന്ന് പ്ലേറ്റ് മാറ്റുന്നു: ”അയ്യപ്പന്‍ മാത്രമല്ല, മാതൃസ്ഥാനത്തുള്ള ഭഗവാന്‍ വിഷ്ണുകൂടി പരുന്തിന്റെ മേല്‍ ഇവിടെ വന്നിരിക്കുന്നു, ഈ സമ്മേളനത്തെ അനുഗ്രഹിക്കാന്‍… ഇനിയെന്തിനാ പ്രസംഗിക്കുന്നത്… ഇത് പോരേ…. ? സര്‍ക്കാരും നിരീശ്വരവാദികളും ഇത് കാണണം… ” പൊരിഞ്ഞ കയ്യടി! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു സാക്ഷര സമൂഹമാണ് ഗോത്രമനുഷ്യര്‍ പോലും അപമാനമായി കണ്ടേക്കാവുന്ന വിഭ്രാന്തിക്ക് അടിമപ്പെടുന്നത്.

ഒരു ജനക്കൂട്ടം പിച്ചുംപേയും പറഞ്ഞ് വഴിമുടക്കി അന്യരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. സമൂഹത്തെ ഒന്നാകെ ബ്ലാക് മെയില്‍ ചെയ്യുകയാണ്. അവര്‍ക്ക് സഞ്ചരിക്കണം, പ്രകടനം നടത്തണം… പക്ഷെ വേറെയാരും അത് ചെയ്യരുത്. വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന കെട്ടുകഥയില്‍ മറ്റുള്ളവര്‍ വിശ്വസിക്കുന്നില്ല എന്നതാണ് പ്രശ്‌നം! സ്വന്തംകഥ സ്വയം മാനിച്ചാല്‍പോരെ എന്നൊന്നും ചോദിക്കരുത്. ‘മുസ്ലീങ്ങള്‍ മുഹമ്മദിന്റെ ചിത്രം സ്വയം വരയ്ക്കാതിരുന്നത് കൊണ്ടായില്ല, മറ്റാരും വരയ്ക്കരുത്, വരച്ചാല്‍ പിന്നെ വരയ്ക്കില്ല’ എന്ന മതഭീകരതയുടെ മറ്റൊരു രൂപമാണ് ഇന്ന് കേരളത്തിന്റെ തെരുവുകളില്‍ അരങ്ങേറുന്നത്. എന്റെ വിശ്വാസം നിന്റെ വിശ്വാസമാകണം, ഞാന്‍ പറയുന്നത് നീ ആദരിക്കണം എന്ന ജനാധിപത്യവിരുദ്ധമായ മതശാഠ്യമാണത്.

സമാന്യ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വന്നപ്പോള്‍, സ്ത്രീകള്‍ക്കെതിരെ അതിക്രമം കനത്തപ്പോള്‍, നീതി നിഷേധിക്കപ്പെട്ടപ്പോള്‍, കെടുതികള്‍ വേട്ടയാടിയപ്പോള്‍ ഇന്ന് മുറജപവുമായി വഴി തടയുന്നവരെ നാം തെരുവില്‍ കണ്ടിട്ടില്ല. പക്ഷെ മതാന്ധതയുടെ ചെറു നൂല് ഇട്ടുകൊടുത്തപ്പോള്‍ വിഭ്രാന്തി പൂണ്ട് എല്ലാവരും ഉറുമ്പിന്‍കൂട് പൊളിഞ്ഞപോലെ പുറത്തിറങ്ങി. എന്താണവരുടെ ആവശ്യം? തങ്ങള്‍ക്ക് എതിരെയുള്ള വിലക്കുകള്‍ മാറ്റമില്ലാതെ നിലനില്‍ക്കണം! ആര്‍ത്തവസമയത്ത് തങ്ങള്‍ അസ്വീകാര്യരാണെന്ന് പൊതുസമൂഹം അംഗീകരിക്കണം! അതിനായി മെല്‍ബണിലും ബിര്‍മിംഗ്ഹാമിലും ഡബ്ലിനിലും സ്ത്രീകള്‍ സ്വയം ഇകഴ്ത്തിപ്പാടി പുറത്തുവരുന്നു. കൃത്യമായ നിയമം നടപ്പിലാക്കപ്പെടുന്നതിനാല്‍ അവിടെ തെരുവിലേക്ക് ചാടി വീഴുന്നില്ലെന്ന് മാത്രം. ഗള്‍ഫ് രാജ്യങ്ങളിലാണ് ഏറ്റവുമധികം മലയാളികളുള്ളത്. പക്ഷെ അവിടെ ഇത്തരം കലാപരിപാടികളൊന്നുമില്ല. മതവികാരം വന്നാല്‍ എന്തുംചെയ്യും എന്നൊക്കെ പറഞ്ഞ് കഴുത്തില്‍ കയറ് കുരുക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ടീമുകള്‍വരെ വേണ്ടി വന്നാല്‍ സ്വയംനിയന്ത്രിക്കാന്‍ തയ്യാറാവും എന്നു സാരം.

‘നാമജപം മുഴക്കി’ നീങ്ങുന്നുവെന്ന് അവകാശപ്പെടുന്ന ഈ ജനക്കൂട്ടം ചിന്തിക്കാന്‍ വിസമ്മതിക്കുന്നവരാണ്. മതപരമായ കൂട്ടായ്മകളെല്ലാം പൊട്ടന്‍ഷ്യല്‍ മോബുകളാണ്. വയലന്‍സിലേക്ക് തിരിയുക എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ കാര്യമാണ്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കന്നി അയ്യപ്പന്‍മാര്‍ എത്താതിരുന്നതിനാല്‍ കഥ പ്രകാരം തന്നെ ശബരിമലയില്‍ സ്ത്രീപ്രവേശം നടത്താവുന്നതാണെന്ന്‌ ചിലര്‍ പറഞ്ഞുനോക്കിയതാണ്. മദയാനയ്ക്ക് മുന്നില്‍ കരിമ്പും പട്ടയുംപോലും വിലപ്പോകില്ലല്ലോ. വിശ്വാസികള്‍ക്ക് പ്രധാനം അന്ധവിശ്വാസം തന്നെയാണ്. അതിനെ പിന്തുണയ്ക്കുന്നിടത്തോളം മാത്രമേ കഥകള്‍ക്കും സാധുതയുള്ളൂ. അല്ലെങ്കില്‍ കഥ വേറെയുണ്ടാക്കും. അന്ധവിശ്വാസങ്ങള്‍ക്കനുസരിച്ചാണ് കഥയുണ്ടാക്കുന്നത്, തിരിച്ചല്ല. കഥയാണ് പ്രധാനം എന്നുവന്നാല്‍ വിശ്വാസികള്‍ കേവലം സാഹിത്യ ആസ്വാദകര്‍ മാത്രമായിപ്പോകും. കേരളത്തിലെ ബലികാക്കകള്‍ ന്യൂസിലാന്‍ഡില്‍ ലഭ്യമല്ലാത്തതിനാല്‍ അവിടുത്തെ കടല്‍ക്കരയില്‍ പോയിരുന്നു മീനുകള്‍ക്ക് ബലിച്ചോറ് കൊടുത്ത മലയാള സിനിമതാരത്തെ മതകഥ പറഞ്ഞു മതത്തെ നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ പഠനവിഷയമാക്കണം.

വിശ്വാസികളുടെ യഥാര്‍ത്ഥപ്രശ്‌നം ആചാരവിരുദ്ധതയല്ല. ആചാരങ്ങളും ശീലങ്ങളും അനുസ്യൂതം ഉപേക്ഷിച്ചോ കാലാനുസരണം പരിഷ്‌ക്കരിച്ചോ തന്നെയാണ് വിശ്വാസികളെല്ലാം മുന്നോട്ടുപോകുന്നത്. ശബരിമലയിലായാലും പരിഷ്‌കരിക്കപ്പെടാത്ത ആചാരങ്ങള്‍ കുറവാണ്. പൈതൃകവും പാരമ്പര്യവും സംരക്ഷിക്കണമെന്ന വാശിക്കാരും വിശ്വാസികളില്‍ ഏറെയില്ല. ചക്കര അന്ധവിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നു മാത്രമാണ് അവരാവശ്യപ്പെടുന്നത്. അവയില്‍ മിക്കവയും പഴഞ്ചനും പിന്തിരിപ്പനുമായതിനാല്‍ ഭൂതകാലപ്രേമികളാകാന്‍ അവര്‍ ബാദ്ധ്യസ്ഥരാണെന്ന് മാത്രം. അന്യമതങ്ങളിലെ മാമൂലുകളും പിന്തിരിപ്പന്‍ മൂല്യവ്യവസ്ഥയുമൊക്കെ അവര്‍ക്ക് പെട്ടെന്ന് പിടികിട്ടുന്നതിന്റെ കാരണമതാണ്. ഏഴാംനൂറ്റാണ്ടിലെ കാടന്‍ അറബി സംസ്‌ക്കാരത്തെ മുറുകെ പിടിക്കുന്നതാണ് മുസ്ലീങ്ങളുടെ പ്രശ്‌നം എന്നു ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന പല ഹൈന്ദവചിന്തകരും അതിലും പഴയ വേദകാലവും ഉപനിഷത് ചിന്തകളുമാണ് ഏറ്റവും മഹത്തരമായി കാണുന്നത്. പഴയ പുസ്തകങ്ങളിലെല്ലാം, അവയേക്കാള്‍ പഴഞ്ചനായ ഒരു ‘പുണ്യകാല’ത്തെക്കുറിച്ച് വിലാപബോധത്തില്‍ കുതിര്‍ന്ന പരാമര്‍ശങ്ങളുണ്ടായിരിക്കും. പിന്നോട്ട് തിരിഞ്ഞ് മുന്നോട്ടു നടക്കുക എന്നത് മനുഷ്യന്റെ ഒരു പാരമ്പര്യവിനോദമായിരുന്നു എന്നര്‍ത്ഥം.

മതംതിന്ന് ജീവിക്കുന്ന സമൂഹങ്ങളില്‍ വിശ്വാസിയുടെ വികാരം ചൂഷണം ചെയ്ത് അധികാരംകൊയ്യാനും തെരുവ് നിറയ്ക്കാനും പൊതുസമൂഹത്തെ ഭീഷണിപ്പെടുക്കാനും ഏതൊരു ഭീരുവിനും സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ അവനവനിസ്റ്റ് രാഷ്ട്രീയക്കാരും ഹൈന്ദവ മദനിമാരും ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ആര്‍ക്കും സാധിക്കുന്ന ഈ അധമകൃത്യം ചെയ്യുന്ന ചിലര്‍ക്ക് നേതൃത്വശേഷി തെളിയിക്കണം, മറ്റ് ചിലര്‍ക്ക് കുടുംബതാല്പര്യം സംരക്ഷിക്കണം. സമൂഹം അപ്പാടെ മുടിഞ്ഞാലും തനിക്കും തന്റെ സാധ്യതകള്‍ക്കും ഒന്നും സംഭവിക്കരുതേ എന്ന നിലവിളിയായി ഇന്നത്തെ രാഷ്ട്രീയം പരിമിതപ്പെട്ടിരിക്കുന്നു. ദൈവത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്ന് പുലമ്പുന്നതും നെഞ്ചില്‍ ചവിട്ടിക്കളിക്കാന്‍ ക്ഷണിക്കുന്നതും ജിഹാദി മാനസികവസ്ഥയുടെ പ്രതിഫലനമാണ്. കാഴ്ച കമ്മിയായ ഒരു സമൂഹത്തിന്റെ കണ്ണുകള്‍ കുത്തിപൊട്ടിക്കാനുള്ള ഹീനശ്രമമാണിത്. അന്ധവിശ്വാസത്വരയും മതവികാരവും ചൂഷണംചെയ്യുന്നവന്റെ മുന്നില്‍ കൊടുംകുറ്റവാളികള്‍പോലും നിഷ്പ്രഭമാകും. ചിന്താശൂന്യരായ ഒരു ജനതയില്‍ കലാപബോധവും അക്രമത്വരയും കുത്തിവെക്കുന്നത് നെറികെട്ട രാഷ്ട്രീയമാണ്. പെട്രോള്‍ പമ്പിന്റെ മുമ്പിലെ ഫയര്‍ ഡാന്‍സ് ആപല്‍ക്കരമാണ്.

മനുഷ്യമസ്തിഷ്‌ക്കത്തെ സദാ കൊതിപ്പിച്ചും പേടിപ്പിച്ചും അതിജീവിക്കുന്ന മതം എന്നും ശാഠ്യങ്ങള്‍ സമൂഹത്തിന് അടിച്ചേല്‍പ്പിക്കുന്നത് ഹിംസയിലൂടെയാണ്. ‘ലിറ്റില്‍ ബോയി’, ‘ബുദ്ധന്‍ ചിരിക്കുന്നു’എന്നൊക്കെ ഓമനപ്പേരിടുന്നതുപോലെ പച്ചയായ വയലന്‍സിന് മതശക്തികള്‍ നല്‍കുന്ന പേരുകള്‍ ആലോചനാമൃതങ്ങളാണ്-നാമജപയജ്ഞം, മുറജപയജ്ഞം, പാര്‍ത്ഥനായജ്ഞം….! വഴിതടയല്‍, അക്രമം, കല്ലേറിയല്‍… തുടങ്ങിയ ഹിംസാത്മക ഇനങ്ങളുടെ കോഡുകളാണ് ഇവയൊക്കെ. മതഭീകരതയ്ക്ക് മുന്നില്‍ ഭരണകൂടവും കോടതിയുമൊക്കെ നിസ്സഹായമായി കാണപ്പെടുന്നുണ്ടെങ്കില്‍ അതവരുടെ കുറ്റമായി കാണരുത്. രാഷ്ട്രീയക്കാര്‍ ശിവമണിയെപ്പോലെ എല്ലാ ഡ്രമ്മിലും മാറി മാറി അടിക്കുന്നതിലും അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. സമൂഹത്തെ ചിന്താപരമായി പരിഷ്‌ക്കരിക്കാനുള്ള ഉപായങ്ങളൊന്നും അവരുടെ പക്കലില്ല.

ലഭ്യമാകുന്ന സാഹചര്യങ്ങള്‍ ചൂഷണംചെയ്ത് സ്വന്തം നില ഭദ്രമാക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ. ഒന്നുകില്‍ ഭൂരിപക്ഷത്തിനൊപ്പം ചേരുക അല്ലെങ്കില്‍ വിശ്വാസിസമൂഹത്തെ വിഭജിച്ച് ദുര്‍ബലപ്പെടുക തുടങ്ങിയ ആളെക്കൊല്ലി ഒറ്റമൂലികളേ അവരുടെ പക്കലുള്ളൂ. ജാതി വെച്ച് മതത്തെ വെട്ടാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. മതം ലഹരിയാണ്. ലഹരി മൂക്കുമ്പോള്‍ മറ്റ് കാര്യങ്ങള്‍ മറക്കും. മതമിറങ്ങിയാലേ ജാതി കയറൂ. അന്ധവിശ്വാസങ്ങള്‍ പ്രതിക്കൂട്ടിലായാല്‍ അന്ധവിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കും. മതത്തിന്റെ പ്രശ്‌നം വരുമ്പോള്‍ ജാതികള്‍ ഒരുമിക്കും, ജാതിയുടെ പ്രശ്‌നം വരുമ്പോള്‍ ഉപജാതികള്‍ കൂട്ടംകൂടും.

മനുഷ്യരാശി എത്തിച്ചേര്‍ന്ന വിശിഷ്ട തത്വങ്ങള്‍ കുത്തിനിറച്ച ഭരണഘടന വിശ്വാസികള്‍ക്കും രാഷ്ട്രീയ-ഭരണകൂട ശക്തികള്‍ക്കും പൊതിയാതേങ്ങയാണ്. വേറെ ഗത്യന്തരമില്ലാതെ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന്‌ ഭരണകൂടം വിലപിക്കുന്നത് അതുകൊണ്ടാണ്. കോടതി ഭരണഘടനാദത്തമായ സമത്വം സ്ത്രീക്ക് ഉണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുമ്പോള്‍ സമത്വം തേടിയെത്തുന്ന സ്ത്രീകളെ കൂവിയും തെറിവിളിച്ചും മര്‍ദ്ദിച്ചും തിരിച്ചടിക്കുന്ന സമൂഹമായി നാം മാറുകയാണ്. സമത്വം സംബന്ധിച്ച ഭരണഘടനാ തത്വങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ‘നീതിയുടെ ഹിമാലയം’എന്നൊക്കെ വിളിക്കുന്ന കോടതിയുടെ തീരുമാനം എന്തായിരിക്കും എന്നൂഹിക്കാം. സമൂഹത്തിന്റെ പൊതുബോധത്തിനും സ്വഭാവത്തിന് അപരിചിതമായ ഒരു ഭരണഘടനയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കേണ്ടി വരുന്നു എന്നതാണ് കോടതികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്തിയില്‍ യുക്തി പാടില്ലെന്ന് സുപ്രീംകോടതി ന്യായാധിപ വിയോജനക്കുറിപ്പെഴുതിയത് മറക്കാറായിട്ടില്ല.

തെരുവുകളില്‍ മതം തുള്ളുമ്പോള്‍ അസഹനീയമായി തോന്നുന്നുണ്ടോ? പരിഹരിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. മദ്യം നിരോധിച്ചിട്ട് കാര്യമില്ലെന്ന് പറയുന്നവര്‍ ഇതും പരിശോധിക്കണം. വിശ്വാസത്തിന്റെ മസ്തിഷ്‌ക-രാസ പരിസരങ്ങള്‍ തിരിച്ചറിയണം. മദ്യപന്‍ കെട്ടിറങ്ങുമ്പോള്‍ വകതിരിവിലേക്ക് മടങ്ങിവരും. വിശ്വാസിയുടെ കാര്യമതല്ല. കൂടിയ ഇനം ലഹരിയാണത്. മല കയറുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് പറഞ്ഞത് ‘ഭക്തി മൂത്താണ് ‘എന്ന് ഒരു സിനിമാനടന്‍ കുറ്റസമ്മതം നടത്തിയത് ഓര്‍ക്കുക. ഭക്തി അയുക്തിയും ആസക്തിയും ഹിംസയുമാണ്. മദ്യപര്‍ ഒരിക്കലും സമൂഹത്തെ വിഭജിക്കുന്നില്ലെന്നും ജനത്തെ തമ്മിലടിപ്പിക്കുന്നില്ലെന്നും സഞ്ചാരസ്വാതന്ത്ര്യം തടയുന്നില്ലെന്നും കൂട്ടക്കൊലകള്‍ക്ക് കാരണമാകുന്നില്ലെന്നും തിരിച്ചറിയണം. ലഹരി സംരക്ഷണത്തിനായി അന്യനെ ഉപദ്രപിക്കാനോ ലഹരിക്കാരുടെ എണ്ണം കൂട്ടാനോ അടുത്തതലമുറകളിലേക്ക് കൂടി പടര്‍ത്താനോ മദ്യപന്‍ ശ്രമിക്കില്ല. നേര്‍വിപരീതമാണ് വിശ്വാസിയുടെ കാര്യം. പാരമ്പര്യരോഗമായി ലഹരി ഭാവിതലമുറയിലേക്ക് കടത്താനാണ് ഓരോ വിശ്വാസിയും ബന്ധപ്പെടുന്നത്.

മതതിമരത്തില്‍ നിന്നും മോചനം വേണമെങ്കില്‍ സമൂഹത്തിന് ചിന്താ സ്വാതന്ത്ര്യം നല്‍കണം, നിരന്തര വിദ്യാഭ്യാസവും ബോധവത്കരണവും നടക്കണം. തങ്ങള്‍ ചെയ്തുകൂട്ടുന്നതിന്റെ നാണക്കേടും മര്യാദകേടും സ്വയം തിരിച്ചറിയുന്ന ജനതയില്‍ മാത്രമേ മാറ്റങ്ങള്‍ സാധ്യമാകൂ. പൊതുവിദ്യാഭ്യാസം എന്ന മതവിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കുന്ന ഒരു സമൂഹത്തില്‍ നിന്ന് ഇതിലേറെ പ്രതീക്ഷിക്കാനാവില്ല. മതാത്മകത മാനസികമായ അപഭ്രംശം തന്നെയാണ്. തൊണ്ണൂറ്റിയൊമ്പത് ശതമാനം കാര്യങ്ങളിലും പിന്തുടരുന്ന യുക്തിബോധവും യാഥാര്‍ത്ഥ്യബോധവുമാണ് മതവിശ്വാസി മതകാര്യങ്ങളില്‍ മാത്രം കയ്യൊഴിയുന്നത്. പനി സഹനീയമായിരിക്കാം, ജ്വരം മാരകമാണ്. അന്ധവിശ്വാസത്തെ സംബന്ധിച്ചും ഇപ്പറഞ്ഞത് സാധുവാണ്.

അന്ധവിശ്വാസത്തെ പിന്തുണയ്ക്കുന്ന നിരവധി മസ്തിഷ്‌ക്ക സവിശേഷതകള്‍ മനുഷ്യരിലുണ്ട്. അന്ധവിശ്വാസിയാകുക എന്നത് താരതമ്യേന എളുപ്പവുമാണ്. മനുഷ്യരാശിക്ക് നയാപൈസയുടെ ഗുണമില്ലാത്ത മതാന്ധത വിമര്‍ശനവിധേയമാക്കിയാല്‍ മാത്രമേ അതിനെ ദുര്‍ബലപ്പെടുത്താനാവൂ. പല സമൂഹങ്ങളും മുന്നേറിയത് അങ്ങനെയാണ്. മദ്യപാനികളെയും മനോരോഗികളെയും ചികിത്സിക്കണമെന്ന് ശഠിക്കുന്നവര്‍ തന്നെ വിശ്വാസഭ്രാന്തിനെ മത്സരിച്ച് ആദരിക്കുന്നു. ഒരുപാട് രോഗികളുണ്ട് എന്നത് രോഗത്തിന്റെ മാഹാത്മ്യമായി കാണരുത്.

ശബരിമലയിലെ സ്ത്രീപ്രവേശം വാസ്തവത്തില്‍ ഒരു കപടവിഷയമാണ്. ഇന്ന് എതിര്‍ക്കുന്നു എന്നവകാശപ്പെടുന്നവര്‍ക്ക് തന്നെ ആത്യന്തികമായി നേട്ടം കൊണ്ടുവരുന്ന ഒന്ന്. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള എത്രയോ സ്ത്രീകള്‍ കഴിഞ്ഞ സീസണില്‍പോലും ശബരിമല സന്ദര്‍ശിച്ചിട്ടുണ്ടാവും. അത്തരം സ്‌കാനിംഗ് ഒന്നും അവിടെയില്ല. ആര്‍ത്തവകാലമുളള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ ഏതോ ചൈതന്യം പോകും എന്നതൊക്കെ ലുട്ടാപ്പി കഥകളും മാഗ്നറ്റിക് ഫോഴ്‌സ്-റേഡിയേഷന്‍-ക്വാണ്ടം കൊളാപ്‌സ് തുടങ്ങിയ കുക്കുടു വ്യാഖ്യാനങ്ങളും സാധാരണയുള്ള മതകോമഡികള്‍ മാത്രം. അന്ധവിശ്വാസങ്ങള്‍ പേറി നടുവ് പൊട്ടിയിരിക്കുന്ന ഒരു ജനതയുടെ മണ്ടയില്‍ ഒരു അമ്മി കൂടി വെച്ചുകൊടുക്കുന്നതു പോലയേ ശബരിമലയിലെ സ്ത്രീപ്രവേശത്തെ കാണാനാവൂ. അതുകൊണ്ട് സ്ത്രീകള്‍ക്കോ സമൂഹത്തിനോ ഗുണമില്ല. എല്ലാ ലിംഗത്തില്‍പെട്ടവരും ശബരിമല പോലെയുള്ള അന്ധവിശ്വാസങ്ങള്‍ ഉപേക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്.

കോടതിവിധിയില്‍ അടങ്ങിയിരിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയം മാത്രമാണ് സ്വതന്ത്രചിന്തകര്‍ പരിഗണിക്കുന്നത്. എല്ലാ ലിംഗത്തില്‍പെട്ടവര്‍ക്കും ഒരുപോലെ നിര്‍വഹണസാധ്യതയുള്ള കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും തുല്യമായ അവകാശാധികാരങ്ങള്‍ ഉണ്ടായിരിക്കണം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഈ അവകാശം സംരക്ഷിക്കപ്പെടണം. രാജ്യം ഭരിക്കാനായാലും വിഷം കഴിക്കാനായാലും അതുണ്ടാവണം. അവകാശം ഉള്ളതെല്ലാം ചെയ്യണം എന്ന അര്‍ത്ഥം അവിടെയില്ല.

ലഹരിയോടുള്ള ആസക്തി ബലപ്രയോഗത്തിലൂടെ നീക്കംചെയ്യാനാവില്ല. അടിച്ചമര്‍ത്തിയോ പ്രീണപ്പിച്ചോ ഇല്ലാതാക്കാനും സാധ്യമല്ല. അതേസമയം, ലഹരിപ്രവര്‍ത്തനങ്ങളെ ഭരണകൂടത്തിന് തടയാനാവും. പഞ്ചാബില്‍ ഗുര്‍മീത് സിംഗ് എന്ന ആള്‍ദൈവത്തിന്റെ അഞ്ചുലക്ഷം വരുന്ന ആരാധകര്‍ കൊലവെറി ഭീഷണി ഉയര്‍ത്തിയ ശേഷം ആട്ടിന്‍കൂട്ടത്തെപോലെ കീഴടങ്ങിയത് അങ്ങനെയാണ്. വയലന്‍സ് ഉപയോഗിച്ച് കാര്യം നേടുന്നവര്‍ക്ക് മനസ്സിലാകുന്ന ഏക ഭാഷ അതുമാത്രമായിരിക്കും. ഭരണകൂടം നിഷ്‌ക്രിയമാകുന്നുവെന്ന് കണ്ടാല്‍ ഭക്തന്‍ പുലിയാകും. സമാനമായ മതവെറിക്ക് മുന്നില്‍ കീഴടങ്ങിയാണ് 2008 ല്‍ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗം പിന്‍വലിക്കപ്പെട്ടത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപെട്ട് നടക്കുന്ന അക്രമസമരത്തിന് മുന്നില്‍ കീഴടങ്ങാതിരിക്കുക എന്നത് ഭരണകൂടവും പൊതുസമൂഹവും ഒരുപോലെ ഏറ്റെടുക്കേണ്ട കര്‍ത്തവ്യമാണ്. ഇവിടെ പരാജയപ്പെട്ടാല്‍ നമ്മെ തേടിവരുന്നത് കൂടുതല്‍ പരാജയങ്ങളായിരിക്കും.

ശബരിമലയിലെ സ്ത്രീപ്രവേശം വാസ്തവത്തില്‍ ഒരു കപടവിഷയമാണ്. ഇന്ന് എതിര്‍ക്കുന്നു എന്നവകാശപ്പെടുന്നവര്‍ക്ക് തന്നെ ആത്യന്തികമായി നേട്ടം കൊണ്ടുവരുന്ന ഒന്ന്. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള എത്രയോ സ്ത്രീകള്‍ കഴിഞ്ഞ സീസണില്‍പോലും ശബരിമല സന്ദര്‍ശിച്ചിട്ടുണ്ടാവും. അത്തരം സ്‌കാനിംഗ് ഒന്നും അവിടെയില്ല.

Ref: https://www.facebook.com/ravichandran200055/posts/1861405037229542


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *