നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് പോകും; ട്വന്റി-20യെപ്പറ്റി സജീവ് ആല എഴുതുന്നു


‘ആയിരം രൂപ ദിവസക്കൂലിയുള്ള കേരളത്തില്‍ ഒരു രൂപയ്ക്ക് റേഷനരി കൊടുക്കുന്നില്ലേ? ലക്ഷംവീട് കോളനികളില്‍ നരകജീവിതം നയിച്ചിരുന്നവര്‍ക്ക് അതിമനോഹരമായ വില്ലകള്‍ ആരെങ്കിലും നിര്‍മ്മിച്ചുകൊടുത്താല്‍ പാവപ്പെട്ട മനുഷ്യര്‍ അവരുടെ ഉയിരുകൊടുത്ത് സ്‌നേഹിക്കും.നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് പോകും. മെച്ചപ്പെട്ട ഭൗതികജീവിതം അതാണ് ഏത് മനുഷ്യന്റെയും ആത്യന്തിക ലക്ഷ്യം. വലിയ അധ്വാനമില്ലാതെ ചുളുവില്‍ സമൃദ്ധലൈഫ് ആരെങ്കിലും ഓഫര്‍ ചെയ്യുമ്പോള്‍ പൊതുവെ അലസരായ പൊതുജനം അവരോടൊപ്പം കൂടും. കേരളം പോലൊരു നിക്ഷേപവിരുദ്ധ മനോഭാവം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് വ്യവസായം നടത്തി വെന്നിക്കൊടി പാറിച്ചവര്‍ക്ക് രാഷ്ട്രീയത്തിലും ഈസിയായി ജയിച്ചു കയറാനാവുമെന്ന് കിഴക്കമ്പലം മോഡല്‍ തെളിയിക്കുന്നു’ – സജീവ് ആലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ണവറിയാക്ടര്‍ പൊട്ടിത്തെറിച്ച ചെര്‍നോബിലിനേക്കാള്‍ കൊടുംമാലിന്യം നിറഞ്ഞ ഒരു പ്രദേശം കേരളത്തിലുണ്ട്. കിഴക്കമ്പലം എന്നാണ് ആ നാടിന്റെ പേര്. കിറ്റക്‌സ് മുതലാളിയുടെ ബ്‌ളീച്ചിംഗ് ഫാക്ടറിയില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന മാരകമായ വിഷം വായുവിലും വെള്ളത്തിലും കലര്‍ന്ന് കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹൈക്കോടതി, സുപ്രീംകോടതി, ഗ്രീന്‍ ട്രൈബ്യൂണല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇവയ്‌ക്കൊന്നും കിറ്റെക്‌സ് ഭൂതത്താന്‍ ഭരിക്കുന്ന നാട്ടിലേക്ക് എത്തിനോക്കാന്‍ പോലുമാവില്ല.

ഐഎസ് നിയന്ത്രണത്തിലായിരുന്ന ഇറാക്കിലെ മൊസൂളിന് സമാനമായ ഭീകരാന്തരീക്ഷമാണ് കിഴക്കമ്പലത്ത് സംജാതമായിരിക്കുന്നത്. അമേരിക്കന്‍ പട്ടാളം ഇറങ്ങിയാല്‍ പോലും കിറ്റെക്‌സ് ടെറര്‍ നിലനില്‍ക്കുന്ന പഞ്ചായത്ത് തിരിച്ചുപിടിക്കാനാവുമെന്ന് തോന്നുന്നില്ല. കൂടാതെ 20-20 എന്ന പേരില്‍ അറിയപ്പെടുന്ന ഭീകരസംഘത്തിന്റെ സ്വാധീനം അടുത്ത പഞ്ചായത്തുകളിലേക്ക് വ്യാപിക്കുകയാണെന്ന ഭീതിജനകമായ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. അരി, ആട്ട, ഉപ്പ്, മുളക്, ചീപ്പ്, കണ്ണാടി തുടങ്ങിയ ഐറ്റംസ് സൗജന്യമായി നല്കി ജനങ്ങളെ വശീകരിച്ച് മയക്കിയാണ് കിറ്റെക്‌സ് മുതലാളി അധികാരം പിടിച്ചെടുത്തത്.

അപ്പോ ആയിരം രൂപ ദിവസക്കൂലിയുള്ള കേരളത്തില്‍ ഒരു രൂപയ്ക്ക് റേഷനരി കൊടുക്കുന്നത് വശീകരണമല്ലയോ…? രാഷ്ട്രീയ പാര്‍ട്ടികളുടെ മന്ത്രവാദം പോലാണോ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ വശീകരണം…?

നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് പോകും. മെച്ചപ്പെട്ട ഭൗതികജീവിതം – അതാണ് ഏത് മനുഷ്യന്റെയും ആത്യന്തിക ലക്ഷ്യം. വലിയ അധ്വാനമില്ലാതെ ചുളുവില്‍ സമൃദ്ധലൈഫ് ആരെങ്കിലും ഓഫര്‍ ചെയ്യുമ്പോള്‍ പൊതുവെ അലസരായ പൊതുജനം അവരോടൊപ്പം കൂടും.

ലക്ഷംവീട് കോളനികളില്‍ നരകജീവിതം നയിച്ചിരുന്നവര്‍ക്ക് അതിമനോഹരമായ വില്ലകള്‍ ആരെങ്കിലും നിര്‍മ്മിച്ചുകൊടുത്താല്‍ പാവപ്പെട്ട മനുഷ്യര്‍ അവരുടെ ഉയിരുകൊടുത്ത് സ്‌നേഹിക്കും. സാമ്പ്രദായിക ജന്മിമാര്‍ക്ക് മാത്രം കൃഷിയിറക്കാന്‍ അനുവാദം നല്കുന്ന വ്യവസ്ഥിതിയല്ല ജനാധിപത്യം. പണിയറിയാവുന്ന ഏതൊരാള്‍ക്കും രാഷ്ട്രീയപ്പാടത്ത് വിത്തിറക്കാം, വിളവുകൊയ്യാം. 20-20യെ കൊണ്ട് ഗുണമില്ലെന്ന് കാണുമ്പോള്‍ ഇപ്പോള്‍ അവര്‍ക്ക് വോട്ട് ചെയ്ത ജനം തന്നെ ആട്ടിയോടിക്കും. അരാഷ്ട്രീയരായ ജനങ്ങളാണ് ജനാധിപത്യത്തിന്റെ ശ്വാസവും സൗന്ദര്യവും.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ കോണ്‍ഗ്രസിനെ പഞ്ചായത്ത് ഇലക്ഷനില്‍ തറപറ്റിച്ചതും പാര്‍ട്ടി അടിമകളല്ലാത്ത ജനങ്ങള്‍ തന്നെയാണ്. മുകേഷ് അംബാനി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ ഒരു വികസിത രാജ്യമാകുമെങ്കില്‍ അതില്‍ മോശപ്പെട്ടതായി ഒന്നുമില്ല. Conflict of interest – അതൊരു പ്രശ്‌നം തന്നെയാണ്. പക്ഷെ ബിസിനസും വ്യവസായവും നടത്താനുള്ള സുഗമമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി മുതലാളിമാര്‍ ഇപ്പോള്‍ത്തന്നെ രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് കമ്പനി വൈസ് പ്രസിഡന്റ് പദവിയും സിഇഒ സ്ഥാനവുമൊക്കെ നല്കുന്നുണ്ട്. ഇലക്ഷന്‍ പ്രചരണത്തിന് രാഷ്ട്രീയക്കാര്‍ ഒഴുക്കുന്ന കോടാനുകോടികള്‍ വരുന്നതും ഇതേ സ്രോതസ്സുകളില്‍ നിന്നുതന്നെയാണ്.

കേരളം പോലൊരു നിക്ഷേപവിരുദ്ധ മനോഭാവം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് വ്യവസായം നടത്തി വെന്നിക്കൊടി പാറിച്ചവര്‍ക്ക് രാഷ്ട്രീയത്തിലും ഈസിയായി ജയിച്ചു കയറാനാവുമെന്ന് കിഴക്കമ്പലം മോഡല്‍ തെളിയിക്കുന്നു.

മുതലാളിയെ തോല്പിക്കാന്‍ മുതലാളിയേക്കാള്‍ മികച്ച സര്‍വീസ് ഡെലിവറി ഉറപ്പുവരുത്തുക, അല്ലെങ്കില്‍ മുതലാളി ചീഞ്ഞുനാറുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുക. അതുമാത്രമാണ് കിഴക്കമ്പലം മാലിന്യരോദനക്കാരുടെ മുന്നിലുള്ള ഒരേയൊരു രക്ഷാപ്രവര്‍ത്തനം. മുതലാളിവര്‍ഗ്ഗ സര്‍വാധിപത്യം ജനത്തിന് ലോങ്ങ് ടേമില്‍ ഒട്ടും മടുക്കുന്നില്ലെങ്കില്‍ പിന്നെ വിലാപകാവ്യരചന തന്നെ ശരണം.


Leave a Reply

Your email address will not be published. Required fields are marked *