ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു


ലോകമെമ്പാടും നിലവിലിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പട്ടിക വളരെ നീണ്ടതാണ് . പ്രാദേശിക തര്‍ക്കങ്ങള്‍, യുദ്ധങ്ങള്‍, ആക്രമണങ്ങള്‍, പീഡനങ്ങള്‍, അധിനിവേശങ്ങള്‍… ഇവയില്‍ എത്രയെണ്ണം നിങ്ങളുടെ തെരുവുകളിലെത്തുന്നു? എത്രയെണ്ണം നിങ്ങളുടെ ചാനലുകളെ വിഷമയമാക്കുന്നു? അത്യാവശ്യം മതംപുരണ്ടവ മാത്രമേ നമ്മുടെ തീന്‍മേശയില്‍ വരുന്നുള്ളൂ; അപ്പോള്‍ മതത്തില്‍ പൊരിച്ചെടുത്തവയുടെ കാര്യം പറയേണ്ടതില്ലല്ലോ! ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്. മതത്തിനപ്പുറം ഇന്ത്യയില്‍ രാഷ്ട്രീയമില്ല.’- സി രവിചന്ദ്രന്‍ എഴുതുന്നു
പാലസ്തീനിലെ എണ്ണയും തീയും

തുര്‍ക്കി സുല്‍ത്താനെ (Ottoman Empire) ബ്രിട്ടീഷുകാര്‍ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടര്‍ന്ന് ലോകെമ്പാടുമുള്ള സുന്നി മുസ്‌ളീങ്ങളുടെ മതവികാരം വ്രണപെട്ടതാണ് ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനമായി (1920) മാറിയത്. സുല്‍ത്താന്റെ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിരുന്നതും തുര്‍ക്കിയില്‍പോലും അത്തരം ദൗത്യങ്ങള്‍ക്ക് കാര്യമായ പിന്തുണയില്ലാതിരുന്നതും ഇന്ത്യന്‍ ഖിലാഫത്തുകാരുടെ മതവീര്യത്തെ ദുര്‍ബലപെടുത്തിയില്ല. അവിടെ ബ്രിട്ടീഷുകാര്‍ ചെയ്തതിനോടുള്ള പക ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രയോജനപെടുത്താം എന്നു കണ്ട ഗാന്ധിജിയും കൂട്ടരും ഖിലാഫത്തിനെ ദേശീയപ്രസ്ഥാനവുമായി കൂട്ടികെട്ടി. അന്യന്റെ വ്രണം വളമാക്കി വളരാമെന്ന രാഷ്ട്രീയ തന്ത്രം തുടങ്ങിയത് ഗാന്ധിജിയല്ല. പക്ഷെ അത് വ്യക്തമായി ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് പഠിപ്പിച്ചുകൊടുത്തത് അദ്ദേഹമാണ്. ഗാന്ധിജിക്ക് തീരുമാനം എളുപ്പമായിരുന്നു, കുറുക്കുവഴിയായിരുന്നു;പക്ഷെ അതൊരു വമ്പന്‍ പരാജയംകൂടിയായിരുന്നു.

നിങ്ങളുടെ വ്രണം എന്റെ വ്രണമാണ് എന്നു ഗാന്ധി വിതുമ്പിയപ്പോള്‍ മുഹമ്മദ് അലി ജിന്നപോലും വിമര്‍ശിച്ചു. മതവികാരത്തെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിമോചനപോരാട്ടത്തിന്റെ മുന്നണിയുമായി കൂട്ടികെട്ടുന്നതിന്റെ ‘യുക്തി’ അക്കാലത്ത് ജിന്നയ്ക്ക് മനസ്സിലായിരുന്നില്ല. ഗാന്ധിജി മുന്നോട്ടുപോയി, രാഷ്ട്രീയക്കറികളെല്ലാം മതംപുരട്ടി പൊരിച്ചെടുത്തു. അവസാനം എല്ലാം കരിഞ്ഞുപോയെന്ന് ഗാന്ധിജിക്ക് മനസ്സിലായപ്പോഴേക്കും മതരാഷ്ട്രീയത്തിന്റെ എലിക്കെണിയിലേക്ക് രാജ്യം വീണുപോയിരുന്നു. ഗാന്ധിജിയുടെ അമളി മനസ്സിലാക്കി കരിയാതെ പൊരിച്ചെടുത്താല്‍ നേട്ടംകൊയ്യാമെന്ന് തിരിച്ചറിഞ്ഞ ജിന്ന അതേ രാഷ്ട്രീയതൈലം വിതറി നേട്ടംകൊയ്തു. വിദൂരങ്ങളിലെ കലാപങ്ങളിലും കെടുതികളിലും പെട്ടുപോകുന്ന മനുഷ്യര്‍ സ്വന്തം മതത്തില്‍പെട്ടവരാണെങ്കില്‍ മാത്രം പൊട്ടിയൊലിക്കുന്ന സവിശേഷവും ക്ഷുദ്രവുമായ ‘ഉമ്മബോധം’ മനുഷ്യരില്‍ ഉള്ളിടത്തോളംകാലം ഖിലാഫത്തുകള്‍ ആവര്‍ത്തിക്കപെടും. Otherwise, they will oppose every oppression against humanity.They will feel like belonging to biggest possible tribe, the homo sapience sapience.

പാലസ്തീന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന തീരാദുരിതങ്ങളും മാറാവ്യാധികളും അപരിമിതമാണ്. കൊല്ലപെടുന്ന കുട്ടികളും സ്ത്രീകളും മാത്രമല്ല നിരന്തര സംഘര്‍ഷം ജനിപ്പിക്കുന്ന മാനസികവ്യധകളും ലോകത്തെയാകെ വേട്ടയാടുന്നു. It is horrible out there. ഇസ്രയേല്‍ കൊന്നാലും പാലസ്തീനി കൊന്നാലും കൊല്ലപെടുന്നത് നിരപരാധികളായ മനുഷ്യജന്മങ്ങളാണെന്ന തിരിച്ചറിവ് മനുഷ്യര്‍ക്കുണ്ട്. ചില മരണങ്ങള്‍ ആസ്വാദ്യകരവും മറ്റുചിലവ അസഹനീയവുമാകുന്നത് മതറഡാറുകളിലൂടെ നോക്കുമ്പോഴാണ്. ആ റഡാറില്‍ അഫ്ഗാനിസ്ഥാനിലെയോ സിറിയയിലെയോ ഇറാഖിലെയോ എന്തിന് തൊട്ടടുത്ത് കൊഴിഞ്ഞുവീഴുന്ന മനുഷ്യരുടെ ചിത്രംപോലും പതിയില്ല. മതജീവികള്‍ മതജീവികള്‍ക്ക് വേണ്ടിമാത്രം കരയുന്ന, മനുഷ്യന്‍ അവഗണിക്കപെടുന്ന പരവിദ്വേഷാധിഷ്ഠിതവുമായ റഡാറാണത്.

ഒരു ദശകത്തിന് മുമ്പ് വരെ ശ്രീലങ്ക ദിനംപ്രതി സംഘര്‍ഷപൂരിതമായി പൊട്ടിത്തെറിക്കുകയും എണ്ണമറ്റ തോതില്‍ സ്ത്രീകളും കുട്ടികളും കൊല്ലപെടുകയും ചെയ്തപ്പോള്‍ ഭയക്രാന്തരായി അനുശോചനസന്ദേശം തിരുത്തേണ്ട ഗതികേട് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കാര്‍ക്കും ഉണ്ടായില്ല. മതംമൂത്ത് മോങ്ങുന്നവരും മതപിന്തുണയോര്‍ത്ത് വിതുമ്പുന്നവരും ലങ്കന്‍ സംഘര്‍ഷവുമായി ബന്ധപെട്ട് കേരളത്തിന്റെ തെരുവുകളില്‍ വ്രണപ്രകടനങ്ങള്‍ നടത്തിയില്ല. ഹര്‍ത്താലും പ്രമേയങ്ങളുമില്ലാതെ ലങ്ക സംഘര്‍ഷത്തില്‍ എരിഞ്ഞമരുന്നത് മലയാളി മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞു. വെടിയേറ്റ് കൊല്ലപെടുന്നതിന് തൊട്ടുമുമ്പ് എടുത്ത വേലുപ്പിള്ളൈ പ്രഭാകരന്റെ മകന്റെ ചിത്രം ഓര്‍മ്മയുണ്ടോ! ലങ്ക ഖിലാഫത്ത് ആയില്ല, പാലസ്തീന്‍പോലെ മതവ്രണമായില്ല. മനുഷ്യരല്ല മതമാണ് പ്രധാനം എന്ന് ചിന്തിക്കുന്ന മനുഷ്യര്‍ തെരുവിലും സൈബറിടങ്ങളിലും ചാനല്‍മുറികളിലും പുകഞ്ഞുനീറിയില്ല; വ്രണപെട്ട് വിതുമ്പിയവരും ആ വ്രണങ്ങളില്‍ ഉപ്പുംമുളകും വിതറി നേട്ടംകൊയ്യാമെന്ന് കൊതിക്കുന്നവരും അടച്ചിടാതെ പണിയെടുത്തില്ല.

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രവും നാള്‍വഴികളുമൊക്കെ ആവേശപൂര്‍വം ചര്‍ച്ച ചെയ്യുന്ന കാലമാണിത്. റോമാക്കാര്‍ മുതല്‍ ബ്രിട്ടീഷുകാരും യു.എന്‍ മാന്‍ഡേറ്റും ഓസ്ളോകരാറും വെസ്റ്റ് ബാങ്കിലെ ജൂത ജനവാസംവരെ തലനാരിഴകീറി പരിശോധിക്കപെടുന്ന വ്രണിതകാലം. It is good to know history, but you can’t solve everything historically. ആരാണ് ആദ്യം വന്നത്? പിറകോട്ട് പോയാല്‍ ആഫ്രിക്കയിലെ ഓസ്ട്രോലോപിതിക്കസില്‍ ചെന്നു നില്‍ക്കാനിടയുള്ള അന്വേഷണം! ചരിത്രം അറിയുന്നത് നല്ല കാര്യമാണ്, ചരിത്രത്തില്‍ ജീവിക്കുന്നത് ദുരന്തവും. പുനര്‍സൃഷ്ടിക്കാനും വര്‍ത്തമാനത്തെ കറുപ്പിക്കാനുമല്ല ചരിത്രം പഠിക്കേണ്ടത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ 250 വര്‍ഷങ്ങള്‍ അടിച്ചമര്‍ത്തി പീഡിപ്പിച്ചതിനെക്കുറിച്ച് വായിച്ച് ഉത്തേജിതനായി ലണ്ടനില്‍ ചെന്ന് ബ്രിട്ടീഷുകാരെ ഓടി നടന്നു കുത്തി മലര്‍ത്താനുള്ള ലൈസന്‍സായി ചരിത്രം മാറരുത്. ചരിത്രത്തെ അത്തരത്തില്‍ വിചാരണ ചെയ്യുന്നത് മതം മാത്രമാണ്, ആയിരിക്കണം. Humanism has nothing to do with.

വിദൂരചരിത്രത്തില്‍ ജനതകള്‍ അനുഭവിച്ച ഗതികേടുകളും ദുരന്തങ്ങളും വിജയങ്ങളും വര്‍ത്തമാനത്തിന്റെ സമവാക്യങ്ങളില്‍ അപ്പടി പ്രയോഗിക്കുന്നത് മതതിമിരമാണ്. മനുഷ്യാവകാശനിയമങ്ങളും പൗരാവകാശങ്ങളും രാജ്യാന്തരനിയമങ്ങളും നാം ഇന്നിന്റെ വെളിച്ചത്തില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്നത്തെ അധിനിവേശങ്ങളെല്ലാം ഇന്നലെകളില്‍ കീഴടക്കലുകളായിരുന്നു. കീഴടിക്കിയതൊക്കെ അനുഭവിക്കുക എന്നതാണ് പ്രാചീനനിയമം. അധിനിവേശം നടത്തിയവര്‍ അരങ്ങൊഴിയണമെന്നതാണ് വര്‍ത്തമാനത്തിന്റെ സമവാക്യം.1967 ല്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കും ഗാസാമുനമ്പും യുദ്ധംചെയ്ത് പിടിച്ചെടുത്തതാണെങ്കിലും പൂര്‍ണ്ണമായോ ഭാഗികമായോ അവയൊക്കെ വിട്ടുകൊടുക്കണമെന്നും ഇസ്രയേല്‍പോലും സമ്മതിക്കുന്നത് വര്‍ത്തമാനത്തിന്റെ സമവാക്യങ്ങളുടെ വെളിച്ചത്തിലാണ്. എത്ര തലകുത്തി മറിഞ്ഞാലും സമാധാനപരമായ സഹവര്‍തിത്വം (peaceful co-existence) എന്നതല്ലാതെ യാതൊരു പരിഹാരവും പാലസ്തീന്‍ പ്രശ്നത്തില്‍ സാധ്യമല്ല. ഇസ്രായേലിന്റെ ഭൂപടത്തില്‍ നിന്ന് നീക്കംചെയ്യുമെന്ന വിദ്വേഷ മതനിലപാടുകള്‍ ഒരിക്കലും സഹായകരമാകില്ല. ഇസ്രയേലും പാലസ്തീനും പരസ്പരം വിട്ടുവീഴ്ച ചെയ്യണം. Discuss, negotiate n’ settle…. keep on doing that. പരസ്പരം അംഗീകരിക്കുക, സഹിക്കുക, സഹകരിക്കുക-ഇതാണ് രാഷ്ട്രീയ പരിഹാരം. പക്ഷെ പ്രശ്നം മതപരമെങ്കില്‍ രാഷ്ട്രീയപരിഹാരം എളുപ്പമല്ല, മതം മങ്ങണം…To be precise, there is no other way.

പാലസ്തീന്‍ വിഷയത്തിന്റെ പ്രധാന ഇന്ധനം മതമല്ല!! ‘ആണോ കുഞ്ഞേ’ എന്ന മലയാള സിനിമാ ഡയലോഗ് ഉണ്ടായത് തന്നെ ഈ മതവിങ്ങല്‍ കേട്ടിട്ടായിരിക്കണം. ചക്കരമതമല്ല മറിച്ച് ഭൂമിശാസ്ത്ര-രാഷ്ട്രീയ-വംശീയ കാരണങ്ങളാണത്രെ! അടിപൊളി. ഏക കാരണമില്ല, പ്രപഞ്ചം ബഹുകാരണസംബന്ധി. എന്നിട്ടും മതത്തെ കാരണത്തിന്റെ കള്ളിയില്‍ നിന്ന് മാറ്റി നിറുത്തുന്ന ഈ കരുതലിന്റെ പേര് എന്തായിരിക്കും? മതംപുരട്ടിയില്ലെങ്കില്‍ എത്രപേര്‍ പാലസ്തീന്‍ പ്രശ്നത്തെ കുറിച്ചറിയും? എത്രപേര്‍ പ്രാര്‍ത്ഥിച്ച് കുഴഞ്ഞുവീഴും? എത്രപേര്‍ മതചാനലുകളിലിരുന്നു ദ്രവാസ്ഥയിലേക്ക് പരിണമിക്കും?

ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം മതപ്രശ്നമല്ലെന്ന് വാദിക്കുന്നവരെല്ലാം മൂന്ന് കാര്യങ്ങള്‍ അറിയാതെ സമ്മതിക്കുന്നുണ്ട്. 1) ഇസ്രായേല്‍ മതപരമയ കാരണങ്ങളാല്‍ രൂപംകൊണ്ട രാജ്യമാണ്. ആ മതപരമായ പീഡനമാണ് മുഖ്യപ്രകോപനം. 2) ഇസ്രായേലിനെ എതിര്‍ക്കുന്ന പാലസ്തീന്‍ തീവ്രവാദ സംഘടനകളുടെ ഭരണഘടനയില്‍ വരെ തുടിച്ച് നില്‍ക്കുന്നത് ഇസ്ലാമികദൈവവും ശരിഅത്ത് തത്വങ്ങളുമാണ്. 3) ഇസ്ളാമിക മതസാഹിത്യം അനുസരിച്ച് ലോകാവസാനംവരെ ജൂതരുമായി മരണമില്ലാത്ത വൈരം പുലര്‍ത്താനുള്ള മതപരമായ അന്ധവിശ്വാസ ബാധ്യത നിലവിലുണ്ട്. അപ്പോള്‍ രണ്ടറ്റത്തും മതം, പ്രതികരണങ്ങള്‍ മതപരം, പിന്തുണകളും എതിര്‍പ്പും മതപരം, വിദ്വേഷവും പ്രേമവും മതപരം, സ്വത്വങ്ങള്‍പോലും മതപരം… പക്ഷെ മതമല്ല പ്രശ്നം തര്‍ക്കം അതിര്‍ത്തിയെക്കുറിച്ചായിരിക്കും,സമ്പത്തിനെകുറിച്ചായിരിക്കും. പക്ഷെ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് മതം മുഖ്യ ഇന്ധനമായി മാറുന്നു. It is fuel to the fire. Once it happens, it is almost irreversible until you fix religion.

ലോകമെമ്പാടും നിലവിലിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പട്ടിക വളരെ നീണ്ടതാണ് (https://en.wikipedia.org/wiki/List_of_territorial_disputes). പ്രദേശ തര്‍ക്കങ്ങള്‍, യുദ്ധങ്ങള്‍, ആക്രമണങ്ങള്‍, പീഡനങ്ങള്‍, അധിനിവേശങ്ങള്‍…. ഇവയില്‍ എത്രയെണ്ണം നിങ്ങളുടെ തെരുവുകളിലെത്തുന്നു? എത്രയെണ്ണം നിങ്ങളുടെ ചാനലുകളെ വിഷമയമാക്കുന്നു? എത്രയെണ്ണം നിങ്ങളുടെ നേതാക്കളില്‍ മുട്ടിടിയും സന്ധിവാതവും നിര്‍മ്മിക്കുന്നു? അത്യാവശ്യം മതംപുരണ്ടവ മാത്രമേ നമ്മുടെ തീന്‍മേശയില്‍ വരുന്നുള്ളൂ; അപ്പോള്‍ മതത്തില്‍ പൊരിച്ചെടുത്തവയുടെ കാര്യം പറയേണ്ടതില്ലല്ലോ! ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്. മതത്തിനപ്പുറം ഇന്ത്യയില്‍ രാഷ്ട്രീയമില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ, ഏറ്റവും ഭയാനകമായ വംശീയ ശുദ്ധീകരണത്തിന് വിധേയമായ ജനതയാണ് അര്‍മേനിയന്‍ വംശജര്‍. ഇവരില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. 1915-16 കാലഘട്ടത്തില്‍ 10-15 ലക്ഷം അര്‍മേനിയക്കാരാണ്  തുര്‍ക്കിയിലെ ഓട്ടോമാന്‍ സാമ്ര്യാജ്യത്തിന്റെ ശുദ്ധീകരണത്തില്‍ ജീവന്‍ വടിഞ്ഞത് (https://en.wikipedia.org/wiki/Armenian_Genocide). കുപ്രസിദ്ധമായ Death March ഓര്‍ക്കുക. ലോകം മുഴുവന്‍ അംഗീകരിച്ചിട്ടും, മലയോളം തെളിവുണ്ടായിട്ടും ഇന്നും അര്‍മേനിയന്‍ കൂട്ടക്കൊല സംഭവിച്ചിട്ടില്ലെന്ന വിചിത്രവാദമാണ് തുര്‍ക്കി മുന്നോട്ടുവെക്കുന്നത്. ഇതേ അര്‍മേനിയന്‍ വംശജര്‍ കഴിഞ്ഞ വര്‍ഷം വീണ്ടും ആവാസകേന്ദ്രങ്ങളില്‍ നിന്ന് പറിച്ചെറിയപെട്ടു (https://en.wikipedia.org/wiki/Nagorno-Karabakh).

അസര്‍ബെയ്ജാന്‍-അര്‍മേനിയ സംഘര്‍ഷം അടിസ്ഥാനപരമായി വംശീയമാണ്. Or it is one of the cardinal reasons. ഇസ്ലാമിക ഭൂരിപക്ഷമുള്ള അസര്‍ബെയ്ജാനും ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള അര്‍മേനിയയും പഴയ സോവിയറ്റ് റിപബ്ലിക്കുകളായിരുന്നു. പക്ഷെ മതം സംഘര്‍ഷത്തില്‍ മുഖ്യ ഇന്ധനമല്ല. അസര്‍ബൈജാന്‍ തുര്‍ക്കിക്കും ഇറാനും ഇടയില്‍ സ്ഥിതിചെയ്യുന്ന രാജ്യമാണ്. അസര്‍ബൈജാന്റെ ഉള്ളിലുണ്ടായിരുന്ന അര്‍മേനിയന്‍ വംശജരുടെ തുരുത്താണ് (enclave) നഗര്‍ണോ-കാറബാക്ക് (Nagorno-Karabakh). ഈ പ്രദേശത്തെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. പണ്ട് നാം സ്ഥിരം റേഡിയോ വാര്‍ത്തകളിലൂടെ കേട്ടിരുന്ന സംഘര്‍ഷം! സോവിയറ്റ് കാലത്ത് നഗര്‍ണോ-കാറബാക്ക് ഏറെക്കുറെ സ്വയംഭരണ പ്രദേശമായിരുന്നു. 1990 ല്‍ ഈ പ്രദേശം അസര്‍ബൈജാനു നല്‍കാന്‍ സോവിയറ്റ് യൂണിയന്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും പ്രാദേശിക സര്‍ക്കാര്‍ അര്‍മേനിയയുടെ ഭാഗമാകാന്‍ തീരുമാനിച്ചു. ജനങ്ങളില്‍ ഭൂരിപക്ഷവും ഈ തീരുമാനത്തിനൊപ്പമായിരുന്നു. വീണ്ടും സംഘര്‍ഷമായി. തുര്‍ക്കി വംശജരായ അസര്‍ബൈജാനികളും അര്‍മേനിയന്‍ വംശജരും തമ്മിലടിച്ചു, 25000 പേര്‍ മരണമടഞ്ഞു. ഈ യുദ്ധത്തിലൂടെ അര്‍മേനിയക്ക് കുറച്ച് ഭാഗങ്ങള്‍ കിട്ടി.

1991 ല്‍ നഗര്‍ണോ-കാറബാക്ക് സ്വതന്ത്ര റിപബ്ളിക്കായി പ്രഖ്യാപിച്ചു. കനല്‍ അണഞ്ഞില്ല. 2020 നവമ്പറില്‍ വീണ്ടും യുദ്ധം. ഇക്കുറി അസര്‍ബൈജാന്‍ വിജയിച്ചു, തര്‍ക്ക പ്രദേശത്തില്‍ ഭൂരിഭാഗവും പിടിച്ചെടുക്കുന്നു. റഷ്യയും തുര്‍ക്കിയും അസര്‍ബൈജാന്റെ പക്ഷത്തായിരുന്നു. ഇതു സംബന്ധിച്ച് റഷ്യ-അസര്‍ബെയ്ജാന്‍-അര്‍മേനിയ സന്ധി നിലവില്‍വന്നു. ആയിരക്കണക്കിന് അര്‍മേനിയന്‍ വംശജര്‍ നഗര്‍ണോ-കാറബാക്കില്‍ നിന്ന് പറിച്ചെറിയപെട്ടു. പോകുന്നതിന് മുമ്പ് അവര്‍ സ്വന്തം വീടുകള്‍ തകര്‍ത്തു, വളര്‍ത്തുമൃഗങ്ങളെ കൊന്നു, ആര്‍ത്തലച്ചു കേണ് അഭയാര്‍ത്ഥികളെപോലെ എന്നെന്നേക്കുമായി വിട പറഞ്ഞു. ഒരു ജനതയെന്ന നിലയില്‍ സ്വാഭിമാനം (dignity) ചതഞ്ഞരഞ്ഞാണ് അര്‍മേനിയക്കര്‍ പലായനം ചെയ്തത്. ഈ ദാരുണ ഈ ദൃശ്യങ്ങളും വീഡിയോകളും അന്താരാഷ്ട്രമാധ്യമങ്ങളില്‍ വന്നിരുന്നു. എത്ര മലയാളികള്‍ അറിഞ്ഞു? ആരൊക്കെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു, ആരൊക്കെ ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോള്‍ അതിജീവിച്ച് ചേര്‍ത്തുനിര്‍ത്തി?

LTTE ക്ക് തമിഴ്നാട്ടില്‍ കടുത്ത ആരാധകരുണ്ടായിരുന്നു, മുന്‍പ്രധാനമന്ത്രിയെ കൊലപെടുത്തുന്നതില്‍ വരെ അത് കലാശിച്ചു. MDMK നേതാവ് വൈകോ ഗോപാലസ്വാമി ശ്രീലങ്കന്‍ (Jafna) കാടുകളില്‍ ചെന്ന് വേലുപ്പിള്ളൈ പ്രഭാകരനെ നേരില്‍ കണ്ടു അഭിമുഖം നടത്തി. ദ്രാവിഡകക്ഷികള്‍ അനുതാപതരംഗം ഉണ്ടാക്കി. എല്ലാം തമിഴ് വംശീയതയുടെ ബഹിര്‍സ്ഫുരണമായിരുന്നു. ക്രമേണ കെട്ടടങ്ങി. ശക്തമായ വിദേശസഹായവും ആയുധപിന്തുണയും ഉണ്ടായിട്ടും LTTE അമര്‍ച്ച ചെയ്യപെട്ടു. ഇന്ത്യയിലെ ചില മാവോയിസ്റ്റു വിഭാഗങ്ങള്‍ അവരെ പിന്തുണച്ചതായി ആരോപണമുണ്ട്. ഖാലിസ്ഥാനവാദം തഴച്ചത് സിഖ് ദേശീയതയെ ആസ്പദമാക്കിയതാണ്. വിദേശസഹായവും ആഭ്യന്തരപിന്തുണയും ഉണ്ടായിട്ടും അതും ദുര്‍ബലമായി. പിന്നീട് ഈ കനലുകള്‍ ഉണരുന്നത് ഈയിടെ നടന്ന കാര്‍ഷികസമരത്തിന്റെ കാലത്താണ്.

ആസ്സാമിലെ പ്രക്ഷോഭം വിദേശിയരുടെ കുടിയേറ്റം (migration) ഉണ്ടാക്കിയ സാമൂഹികസംഘര്‍ഷത്തിന്റെ പരിണിതഫലമായിരുന്നു. ഇടയ്ക്കിടെ മറ്റു രൂപങ്ങിളില്‍ സജീവമാകുമെങ്കിലും ആസ്സാം പ്രക്ഷോഭത്തിന്റെ തിരി താഴ്ന്നുപോയി. ബംഗാളിലും ആസ്സമിലുമൊക്കെ വിദേശിപ്രശ്നം മാത്രം കത്തിച്ചാല്‍ ഉദ്ദേശിച്ച നേട്ടം ഉണ്ടാകില്ലെന്ന് രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞു. പകരം ഹിന്ദു-മുസ്ലീം പ്രശ്നമാക്കാനവര്‍ യത്നിക്കുന്നു. ഈയിടെ നടന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പും തുടര്‍ന്നു നടന്ന അക്രമങ്ങളും ഹിന്ദു-മുസ്ലിം പ്രശ്നമാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. മുസ്ലിങ്ങള്‍ ആസൂത്രണബോധത്തോടെ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് തൃണമൂല്‍ നേതാവ് മമത ബാനര്‍ജി പരസ്യമായി ആവശ്യപെട്ടു. മതം വില്‍ക്കുന്നതുപോലെ ഒന്നും വില്‍ക്കില്ലെന്ന സവിശേഷജ്ഞാനം ഇന്ത്യന്‍ രാഷ്ട്രീയക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. മതം എന്ന റാവുത്തര്‍ കെട്ടിയാടാത്ത മിക്ക തര്‍ക്കങ്ങളും ത്വക് രോഗംപോലെ ലേപനചികിത്സയുമായി മുന്നോട്ടുപോകും. മതമാണ് മുഖ്യ ഇന്ധനമെങ്കില്‍ അത് പലസ്തീനാവും, കാശ്മീരാകും. ആചാരസംരക്ഷകര്‍ ശ്രദ്ധിക്കുക.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *